കേരളത്തിലെ സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുന്നതില്‍ മുസ്ലിംകളുടെ പങ്ക് നിസ്തുലമാണെന്ന് കേരള മുസ്ലിം ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ നടന്ന ”കേരളത്തിലെ സാമൂഹിക ബന്ധങ്ങള്‍” എന്ന സെമിനാര്‍ വിലയിരുത്തി. ചരിത്രമെന്നത് രാഷ്ട്രീയ അധികാര മാറ്റങ്ങളുടെ മാത്രം വിവര ശേഖരമല്ല. സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങളുടെ വിശകലനം കൂടിയാണ് എന്ന് സെമിനാറിന് അധ്യക്ഷം വഹിച്ച എന്‍.പി. ഹഫിസ് മുഹമ്മദ് പറഞ്ഞു. വിരുദ്ധ ഭാവങ്ങളോടെ നില്ക്കുന്ന സമൂഹമാണ് കേരളം. സാക്ഷരത, ലിംഗാനുപാതം, സാമ്പത്തിക അവസ്ഥ എന്നിവയില്‍ മുന്നേറുമ്പോഴും സാമൂഹികാരോഗ്യത്തില്‍ ദുരന്തപൂര്‍വ്വമായ അന്തരം നിലനില്ക്കുന്നു. കേരളീയരുടെ ഭയാനകമായ ഉദ്യാസക്തിയും അക്രമ പീഢനങ്ങളുടെ വര്‍ധനവും ഇതിന് തെളിവാണ്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഫ്യൂഡലിസ ആഢ്യത്തമല്ല, ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് എടക്കല്‍ ഗുഹാ ലിഖിതങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ആദിമ മനുഷ്യരുടെ സാമൂഹിക ജീവിത വ്യവസ്ഥയിലൂടെയാണ് സാമൂഹിക നിര്‍മിതിയുടെ തുടക്കം. ”മലായി, കച്ച്, മേമന് മുസ്ലിംകളുടെ അരിക്കച്ചവടമാണ് രണ്ടാം ലോകമഹായ യുദ്ധകാലത്തെ രൂക്ഷ ഭക്ഷ്യക്ഷാമത്തില്‍ നിന്നും മലബാറിനെ രക്ഷിച്ചതെന്ന്” ഡോ. അബ്ദുല്‍ വഹാബ് പറഞ്ഞു. കച്ചവടം, വ്യവസായം, സാമൂഹിക രൂപീകരണം എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം വ്യാപരവും വ്യവസായവും കേരളത്തിലെ സാമൂഹിക സാമ്പത്തിക ബന്ധങ്ങളുടെ നേതൃസ്ഥാനത്ത് ഇന്നും നിലനില്ക്കുന്നു.
വിശ്വാസാദര്‍ശങ്ങള്‍ക്ക് പരിക്കേല്ക്കാത്തവിധം ഭാഷ, തത്വചിന്ത, കലാസാഹിത്യങ്ങള്‍, സമ്പ്രദായങ്ങള്‍, ആചാരങ്ങള്‍ എന്നിവയില്‍ മുസ്ലിംകളും ഇതര സമൂഹങ്ങളും തമ്മില്‍ ആദാന പ്രദാനങ്ങള്‍ നടന്നിരുന്നുവെന്ന് ടി.പി. മുഹമ്മദ് ശമീം അഭിപ്രായപ്പെട്ടു. ജന്മി തമ്പ്രാന്മാര് എന്ന സങ്കല്പത്തെ നിരാകരിക്കുകയും, പടച്ച തമ്പുരാന് എന്ന പദത്തിലൂടെ നിലനിന്നിരുന്ന ഭാഷയെ/ശൈലിയെ സ്വീകരിക്കുകയും ചെയ്തവരാണ് മുസ്ലിംകള്. കേരള മുസ്ലിംകളും ഇതര മതങ്ങളും തമ്മിലുള്ള സാംസകാരിക കൈമാറ്റങ്ങള്‍ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.