ലിപി ഉള്ളതും ഇല്ലാത്തതുമായ നൂറുക്കണക്കിന് ഭാഷകളുണ്ട്. അവയൊക്കെയും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അവയിലെ പദങ്ങൾ പ്രയോഗങ്ങൾ ഉച്ചാരണം ശൈലി ഘടന എല്ലാം മാറ്റങ്ങൾക്ക് വിധേയമാണ്. പിന്നിട്ട ഒരു നൂറ്റാണ്ടിനകം തന്നെ ഏതാണ്ട് എല്ലാ പ്രാദേശിക ഭാഷകളിലും ദേശീയ ഭാഷകളിലും ലോകഭാഷകളിലും ഇത്തരം ധാരാളം പരിവർത്തനങ്ങൾ വന്നിട്ടുണ്ട്. നാലഞ്ച് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴേക്കും സമൂലമായ മാറ്റം വരാത്ത ഭാഷകളില്ല.
പ്രയോഗങ്ങളുടെയും ശൈലികളുടേയും കാര്യത്തിൽ മാറ്റം വരുന്നത് വളരെ വേഗത്തിലാണ്. ഷേക്സ്പിയറുടെ നാടകങ്ങൾ ലോക പ്രശസ്തങ്ങളും അത്യുജ്ജ്വലങ്ങളുമാണ്. എന്നാൽ അവയുടെ ശൈലിയും പ്രയോഗങ്ങളും ആനുകാലിക ആംഗല സാഹിത്യത്തിന് അപരിചിതമാണ്. മലയാളത്തെ സംബന്ധിച്ചേടത്തോളം എൻറെ ജീവിതകാലത്തുതന്നെ ആധുനികം, അത്യാധുനികം, അത്യന്താധുനികം ഉത്തരാധുനികം തുടങ്ങിയ വിവിധ ഘട്ടങ്ങൾ പിന്നിട്ട് കഴിഞ്ഞു. അതുകൊണ്ടുതന്നെ പുരാതനകാലത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങൾ വായിച്ചാൽ ഇന്ന് ഏറെപ്പേർക്കും മനസ്സിലാവുകയില്ല.
Also read: ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ
എന്നാൽ പതിനാലിലേറെ നൂറ്റാണ്ടുകളായി പദങ്ങളിലും പ്രയോഗങ്ങളിലും ശൈലികളിലും ഘടനകളിലും നേരിയ മാറ്റം പോലും വരാത്ത ഒരു ഭാഷയുണ്ട്. ഒരൊറ്റ ഭാഷ. അത് അറബിയാണ്. അതു കൊണ്ടുതന്നെ അറബി ഭാഷ അറിയുന്ന ആർക്കും പതിനാല് നൂറ്റാണ്ടിലേറെ പിന്നിട്ട പരിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും അക്കാലത്തെ കവിതകളും മറ്റു രചനകളുമെല്ലാം അനായാസം മനസ്സിലാക്കാൻ സാധിക്കും. പിന്നിട്ട വ്യത്യസ്ത നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട കവിതകളുൾപ്പെടെ ഏതിനം സാഹിത്യസൃഷ്ടികളെയും കാല ഗണനയനുസരിച്ച് വേർതിരിച്ചെടുക്കാൻ സാധ്യമല്ല. അറബി ഭാഷ കാലത്തെ അതിജീവിക്കുകയും അതി ജയിക്കുകയും ചെയ്തിരിക്കുന്നുവെന്നത് തന്നെ കാരണം. വിശുദ്ധ ഖുർആനാണ് അറബി ഭാഷയെ സംരക്ഷിച്ചത്. അറബി ഭാഷയിലൂടെ ഖുർആൻ സുരക്ഷിതമായി നിലകൊള്ളുകയും ചെയ്തു. അങ്ങനെ ഖുർആൻ അസമാനമായ പോലെ അറബി ഭാഷയും അസമാനമായി.