സൻആ: കഴിഞ്ഞ മാസത്തെ സ്വിറ്റ്സർലന്റിലെ കരാറിന്റെ അടിസ്ഥാനത്തിൽ 1081 തടവുകാരെ വ്യാഴാഴ്ചയിലും വെള്ളിയാഴ്ചയിലുമായി കൈമാറുമെന്ന് മുതർന്ന വിമത ഉദ്യോഗസ്ഥൻ പറഞ്ഞു. തടവുകാരെ വീടുകളിലേക്ക് തിരിച്ചയക്കുകയെന്ന നടപടിയുടെ ഭാഗമായി മൂന്ന് വിമാനത്താവളങ്ങളിൽ നിന്നായി നൂറുകണക്കിന് തടവുകാർ യാത്ര തിരിച്ചു. രാജ്യത്തെ യുദ്ധം അവസാനിപ്പിച്ച് പുതിയ ചർച്ചക്ക് സഹായകമാകുന്ന നടപടിയാണിത്. അഞ്ച് വർഷത്തെ യുദ്ധത്തിനിടയിൽ തടവുകാരെ വലിയ തോതിൽ കൈമാറുന്നത് ആദ്യമായാണ്.
2018ൽ സ്റ്റോക്ക്ഹോമിൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യൻ സൈനിക സഖ്യം പിന്തുണക്കുന്ന യമൻ സർക്കാറും, ഹൂഥി വിമതരും തമ്മിൽ 15000 തടവുകാരെ കൈമാറാൻ ധാരണയിലെത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
കഴിഞ്ഞ മാസം സ്വിറ്റ്സർലന്റിൽ നടന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ തടവുകാരെ കൈമാറാൻ തീരുമാനമായിരിക്കുന്നത്. സുപ്രധാനമായ നാഴികല്ലെന്നാണ് യമനിലെ യു.എൻ സ്ഥാനപതി മാർട്ടിൻ ഗ്രിഫിത്ത്സ് കരാറിനെ വിശേഷിപ്പിച്ചത്.