ഖാർതൂം: ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഭരണകൂട തീരുമാനത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. കരാറിനെതിരെ രാഷ്ട്രീയ പാർട്ടികൾ പ്രതിപക്ഷ മുന്നണി രൂപവത്കരിക്കാനിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. രാഷ്ട്രങ്ങൾക്കിടയിലെ ശത്രുത അവസാനിപ്പിക്കുന്നതിന് തീരുമാനമായതായി യു.എസും, ഇസ്രായേലും, സുഡാനും സംയുക്ത പ്രസ്താനലിയൂടെ വെള്ളിയാഴ്ച വ്യക്തമാക്കി. ഇതിനെ തുടർന്നാണ് തലസ്ഥാനമായ ഖാർതൂമിൽ സുഡാൻ പൗരന്മാർ പ്രതിഷേധിച്ചത്.
നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്ന കരാർ സ്വീകരിക്കാൻ സുഡാൻ ജനത ബാധ്യസ്ഥരല്ലെന്ന് എഫ്.എഫ്.സി (Forces of Freedom and Change) രാഷ്ട്രീയ സഖ്യത്തിലെ രണ്ടാമത്തെ പ്രധാന ഘടകമായ പോപ്പുലർ കോൺഗ്രസ് പാർട്ടി വ്യക്തമാക്കി. സുഡാൻ മുൻ പ്രധാനമന്ത്രി സാദിഖ് അൽ മഹ്ദി ഭരണകൂട പ്രഖ്യാപനത്തെ അപലപിച്ചു.