ബയ്റൂത്ത്: സർക്കാർ രൂപവത്കരണം നടന്നില്ലെങ്കിൽ രാജ്യം നരകതുല്യമാകുമെന്ന് ലബനാൻ പ്രസിഡന്റ് മൈക്കിൾ ഔൻ തിങ്കളാഴ്ച പറഞ്ഞു. രാജ്യത്ത് പുതിയ മന്ത്രിസഭ രൂപവത്കിരിക്കുന്നതിന് ഫ്രാൻസിന്റെ ഭാഗത്ത് നിന്നുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. നേതൃത്വങ്ങൾ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ രാജ്യം എങ്ങോട്ട് തിരിയുമെന്ന് ചോദിക്കപ്പെട്ടപ്പോൾ, തീർച്ചയായും നരകത്തിലേക്ക് എന്നായിരുന്നു പ്രസിഡന്റ് ഔൻ പ്രതികരിച്ചത്. രാജ്യത്തെ അവസ്ഥ കൂടുതൽ സങ്കീർണമായികൊണ്ടിരിക്കുകയാണ്. ഉടൻ പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലേക്ക് പേരുകൾ നാമനിർദേശം ചെയ്യുന്നതിന് ഫ്രാൻസുമായി ധാരണയിലെത്തിയ സമയപരിധി അവസാനിച്ച് ഏകദേശം ഒരാഴ്ച കഴിഞ്ഞുള്ള ടെലിവിഷൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ സംവിധാനം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം, സാമ്പത്തികമായ കടുത്ത പ്രതിസന്ധി, കൊറോണ വൈറസ് വ്യാപനം, ബയ്റൂത്തിലെ സ്ഫോടനം എന്നീ വിഷയങ്ങളാൽ ലബനാൻ ഇളകിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗസ്ത് നാലിന് തലസ്ഥാനത്തുണ്ടായ ഭീകരമായ ബോംബ് സ്ഫോടനത്തെ തുടർന്നാണ് സർക്കാർ രാജിവെച്ചത്.