Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയാകെ ഓഷ്‌വിറ്റ്‌സാണ്

india1.jpg

മറ്റുളളവരെ വേദനിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിലൂടെ സ്വയം ആനന്ദം കണ്ടെത്തുന്നവരെ സാഡിസ്റ്റുകള്‍ എന്നാണ് പറയുക. അവരുടെ സന്തോഷം കിടക്കുന്നത് മറ്റുള്ളവന്റെ ദുഃഖത്തിലായിരിക്കും. മനുഷ്യനുള്ള കാലം മുതലേ വ്യക്തികളും ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളുമൊക്കെ ഈ സ്വഭാവദൂഷ്യം പേറിയിരുന്നു. പകയും വിദ്വേഷവുമൊക്കെ പലര്‍ക്കും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകമാവാറുണ്ടെങ്കിലും അങ്ങനെ ചെയ്താല്‍ കിട്ടുന്ന മനസ്സുഖത്തിന് വേണ്ടി മാത്രം അന്യനെ കുത്തി നോവിക്കുന്നവര്‍ അത്യന്തം നീചരാണ്.

കിരാതമായ നാസി ഭരണകാലത്ത് ലോകത്താകെ ഭീതി പടര്‍ത്തിയ ഒരു നാമമാണ് ഓഷ്‌വിറ്റ്‌സ് എന്നത്. ഹിറ്റ്‌ലറുടെ നാസിപ്പട്ടാളം തങ്ങളുടെ എതിരാളികളെ ഞെരിച്ചു രസിച്ചിരുന്ന കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായിരുന്നു അത്. മനുഷ്യന് മൃഗത്തിന്റെ വില പോലും കല്‍പിക്കാതെ ഇഞ്ചിഞ്ചായി കൊന്നിരുന്ന ഈ പീഢന കേന്ദ്രത്തിന്റെ ഭീകരത ചിത്രങ്ങളിലൂടെ മാത്രമേ നമുക്ക് പരിചയമുള്ളൂ. ഇരകളെ വളരെ ഇടുങ്ങിയ മുറിക്കുള്ളിലടച്ച് അതിലേക്ക് വിഷവാതകം കയറ്റി ശ്വാസം മുട്ടിക്കുന്ന ഒരു പീഢനമുറ അന്ന് ഓഷ്‌വിറ്റ്‌സില്‍ ഉണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞു നോക്കുമ്പോഴേക്കും ആ മുറിക്കുള്ളിലെ മതിലിലാകെ ഇരകള്‍ പ്രാണവേദനയാല്‍ നഖങ്ങള്‍ കൊണ്ടും പല്ലുകള്‍ കൊണ്ടും കടിക്കുകയും മാന്തുകയും ചെയ്ത പാടുകള്‍ കാണാമായിരുന്നു എന്നു പറയപ്പെടുന്നു. തങ്ങള്‍ ജീവിച്ചിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലുകളാകാം അത്.

ആധുനിക ജനാധിപത്യ ഇന്ത്യയിലാകട്ടെ ഓഷവിറ്റ്‌സുകള്‍ ഏതെങ്കിലും മതില്‍ക്കെട്ടുകള്‍ക്കുള്ളിലെ കേന്ദ്രങ്ങളല്ല. ഇന്ത്യയാകെ ഇന്ന് ഓഷ്‌വിറ്റ്‌സാണ്. ഇന്ത്യയിലെ റോഡുകളും തെരുവുകളും കവലകളും ഇടവഴികളും പാടങ്ങളും വീടകങ്ങളും വരെ പീഢനകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ലോകത്ത് എത്രയോ മനുഷ്യത്വരഹിതമായ കൂട്ടക്കൊലകളും നരമേധങ്ങളും നടന്നിരിക്കുന്നു. എന്നാല്‍ ഒരു മൃഗത്തിന്റെ പേരില്‍ ലോകത്ത് ഒരു ജനവിഭാഗവും ആരെയും കൊന്നു കാണില്ല. ഇത് നടക്കുന്നതാകട്ടെ വനാന്തരങ്ങള്‍ക്കുള്ളിലെ ഗോത്ര സഭകളിലല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടുച്ചകളിലാണ്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ വരെ കൊന്നു കെട്ടിത്തൂക്കിയ നരഭോജികള്‍ ഇന്ത്യയെ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പാക്കി മാറ്റി. ഓഷവിറ്റ്‌സ് ആവാന്‍ ഭാഗ്യം കിട്ടിയതാകട്ടെ ഒരു തണല്‍മരത്തിനും. എന്നാല്‍ ഇരകള്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ അടയാളം ഒന്ന് കോറിയിടാന്‍ പോലും അവര്‍ അവസരം നല്‍കിയില്ല. ഇതൊക്കെ കണ്ട് ഭാരത മാതാവ് അട്ടഹസിച്ചു ചിരിച്ചു കാണുമോ? ആ കാലികള്‍ക്ക് ജന്മസാഫല്യം ലഭിച്ചു കാണുമോ?

അമിതമായ ദേശസ്‌നേഹത്തിന്റെ പേരിലോ അതിരുകവിഞ്ഞ വേദജ്ഞാനത്തിന്റെ പേരിലോ ആണ് ഇതൊക്കെ അരങ്ങേറുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല. കാരണം, അങ്ങനെയൊക്കെ ആണെങ്കിലും മനുഷ്യത്വം എന്നൊന്ന് ബാക്കി കാണണമല്ലോ. അതും നശിച്ചുപോയ വര്‍ണവെറിയന്മാരും നരഭോജികളുമാണ് ഇതിനൊക്കെ പിന്നില്‍. മനുഷ്യത്വം നശിച്ചുപോയവര്‍ മൃഗങ്ങളേക്കാള്‍ അധപതിച്ചവരായിരിക്കും. ജാതീയത എന്ന ആശയത്തെ മറച്ചുവെച്ച് ചാതുര്‍വര്‍ണ്യമാണ് ഇന്ന് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനുമെല്ലാം അവരുടെ കൂടെ അണിനിരന്ന് കഴിഞ്ഞു. ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളുമെല്ലാം അതിന് സമീപകാല ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ ഇവരൊക്കെ ഒന്നിക്കുന്നത് മനുഷ്യരെ കൊന്നുതള്ളാനാണ് എന്ന് ഓര്‍ക്കുമ്പോള്‍ ആ ഭാരത മാതാവും കരഞ്ഞുപോകും.

Related Articles