Current Date

Search
Close this search box.
Search
Close this search box.

രാമനെ അവസരത്തിനൊത്ത് ഉപയോഗിക്കുന്നു

ഒരിക്കൽ ജയ്‌ശ്രീരാം എന്ന് വിളിച്ചാണ് സംഘ പരിവാർ ഇന്ത്യയുടെ ഭരണം പിടിച്ചത്.  അയോദ്ധ്യ എന്ന മത വിഷയം അങ്ങിനെയാണ് രാഷ്ട്രീയ വിഷയമായി മാറിയത്. രാമന്റെ പേരിൽ നാട്ടിൽ പിന്നെ കലാപങ്ങൾ അരങ്ങേറി. 1980 കളുടെ അവസാനത്തിൽ ബി.ജെ.പി ഒരു രാഷ്ട്രീയ മന്ത്രമായി ഈ അഭ്യർഥന ഉപയോഗിച്ചു. ബി ജെ പി നേതാക്കൾ രാജ്യത്തു തലങ്ങും വിലങ്ങും യാത്രയുമായി ഇറങ്ങി നടന്നു. ഒരിക്കലും അവസാനിക്കാത്ത സമസ്യയാണ് രാമക്ഷേത്രം എന്നറിഞ്ഞിട്ടും ഓരോ തിരഞ്ഞെടുപ്പിലും അത് ഉയർന്നു വന്നു കൊണ്ടിരുന്നു.   1992 ഡിസംബറിൽ “ജയ് ശ്രീ റാം” എന്ന് ആക്രോശിക്കുന്ന ജനക്കൂട്ടം വടക്കൻ പട്ടണത്തിലേക്ക് മാർച്ച് ചെയ്യുകയും പതിനാറാം നൂറ്റാണ്ടിലെ ബാബരി പള്ളി പൊളിച്ചു കളയുകയും ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പോടെ രാമൻ മറ്റൊരു രീതിയിലേക്ക് മാറിയിരിക്കുന്നു. അന്ന് ജയ് ശ്രീറാം വിളിച്ചത് രാമനിലൂടെ ഹിന്ദുത്വ വികാരം രൂപപ്പെടുത്താനായിരുന്നു. രണ്ടാം തവണയും അധികാരത്തിൽ വന്നു എന്നത് കൊണ്ട് രാമനെ സംഘ പരിവാർ മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു എന്നുവേണം കരുതാൻ.  അതിന്റെ ഭാഗമാണ് പുതിയ ജയ് ശ്രീറാം വിളികൾ എന്നാണു വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ആളുകളെ കൊണ്ട് നിർബന്ധപൂർവം ജയ് ശ്രീരാം വിളിപ്പിക്കുന്നു. വിളിക്കാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നു. ചിലർ ഈ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. ഐക്യ രാഷ്ട്ര സഭ പോലും ഈ വിഷയത്തിൽ പ്രമേയം പാസ്സാക്കി എന്നത് നിസാര കാര്യമല്ല.

ഭരണ രംഗത്തും ഉദ്യോഗസ്ഥ രംഗത്തും ശക്തമായി കാലുറപ്പിക്കുക എന്ന സംഘ പരിവാർ ദൗത്യം ഏകദേശം പൂർത്തിയായിരിക്കുന്നു. വല്ലതും ബാക്കിയുണ്ടെങ്കിൽ ഈ വരവോടെ അതും അവസാനിക്കും. ഇനി അടുത്ത ഊഴമാണ്. അതാണ് ശ്രീരാമനെ ഉപയോഗിച്ച് ഇപ്പോൾ നടത്താൻ ശ്രമിക്കുന്നതും.  ആരാണ് ശ്രീരാമൻ എന്ന യഥാർത്ഥ ചിത്രം അണികൾക്ക് നൽകി കാണില്ല. കാരണം തങ്ങൾ ആരുടെ പേരിലാണ് ആക്രമത്തിന് മുതിരുന്നത് അദ്ദേഹം നീതിയുടെ പര്യായമായിരുന്നു  എന്ന ബോധം.  ഹിന്ദു വികാരം ഒന്നിപ്പിക്കാൻ ഒരിക്കൽ അവർക്കു കിട്ടിയ തുറുപ്പായിരുന്നു രാമക്ഷേത്രം. അത് വിജയിച്ചു എന്നതിനാൽ അടുത്ത ഘട്ടത്തിനുള്ള വഴിയായും ഈ വികാരം തന്നെ സംഘ പരിവാർ ഉപയോഗിക്കുന്നു.  രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു. ജയ് ശ്രീറാം വിളിയിലൂടെ ന്യൂനപക്ഷങ്ങളുടെ ആത്മധൈര്യം ഇല്ലാതാക്കാൻ കഴിയും എന്ന തിരിച്ചറിവാണ് സംഘ പരിവാർ ജയ് ശ്രീറാം എപ്പിസോഡിലൂടെ ആഗ്രഹിക്കുന്നത് . എന്നാൽ “ജയ് ശ്രീ റാം” ഇപ്പോൾ ആക്രമണത്തിന്റെ നിലവിളിയായി മാറിയിരിക്കുന്നു, ഇത് വ്യത്യസ്തമായി ആരാധിക്കുന്നവരെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ്.” എന്ന കണ്ടെത്തലാണ് ബി ബി സി അടക്കം പങ്കുവെക്കുന്നത്.

വിശ്വാസികൾ തമ്മിൽ കണ്ടു മുട്ടുന്ന സമയത്തു പരസ്പരം അഭിവാദ്യം അർപ്പിക്കാനായിരുന്നു ” ജയ് ശ്രീറാം” ഉപയോഗിച്ചിരുന്നത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പദമായി ഹിന്ദുക്കൾ വിശ്വസിച്ചിരുന്ന ഒന്നിനെ വെറുപ്പിന്റെയും അക്രമത്തിന്റെയും പര്യായമായി മാറ്റാൻ കഴിഞു എന്നതാണ് സംഘ പരിവാർ നേടിയ വിജയം.  ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദുക്കളുടെ പ്രതിഷേധമാണ് ഈ മുദ്രാവാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഒരു ബി ജെ പി എം പി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.  നന്മയെ തിന്മയാക്കി മാറ്റി എങ്ങിനെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്നതിന്റെ തെളിവാണ് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിൽ മാറിവന്ന ജയ് ശ്രീറാം വിളികൾ.

Related Articles