Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം പെണ്‍കുട്ടികളുടെ തലയിലെ തട്ടം അഴിപ്പിക്കാന്‍ പണിയെടുക്കുന്നവര്‍

മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ തലയിലെ തട്ടം അഴിപ്പിച്ചതാണ് കമ്മ്യൂണിസ്റ്റുകളുടെ വലിയ നേട്ടമെന്ന് സി പി എം നേതാവ് അനില്‍കുമാര്‍. ഇസ്ലാമിനെ ശാരീരികമായി തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നു എന്ന് പറയാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷെ വളഞ്ഞ വഴിയിലൂടെ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് മറ്റൊന്നല്ല. ഇസ്ലാമിനെതിരെ ലഭിക്കുന്ന ഒന്നും അവര്‍ വേണ്ടെന്നു വെക്കില്ല. നേര്‍ക്ക് നേര്‍ ഒരു ആശയ സംവാദത്തിലേക്ക് അവര്‍ വന്നെന്നു വരില്ല. കമ്യൂണിസ്റ്റ് ചിന്തകളില്‍ ആകൃഷ്ടരായല്ല യുവാക്കള്‍ അവിടെ ചേക്കേറുന്നത്. യുവത്വത്തിന്റെ വളയമില്ല ചാട്ടങ്ങള്‍ക്ക് അവര്‍ എന്തും ചെയ്തു കൊടുക്കാന്‍ സന്നദ്ധമാണെന്നത് തന്നെയാണ് കാരണം.

അടുത്ത കാലത്തായി സഖാക്കളുടെ കൂടെ ഇറങ്ങി പോരുന്ന മുസ്ലിം പെണ്‍കുട്ടികളുടെ വാര്‍ത്ത നാം കൂടുതല്‍ വായിക്കുന്നു. വിവാഹം വ്യക്തിയുടെ കാര്യമാണ് എന്നത് കൊണ്ട് നമുക്കതില്‍ ഒന്നും പറയാനില്ല. പക്ഷെ അത്തരം വിവാഹങ്ങള്‍ സഖാക്കള്‍ വല്ലാതെ ആഘോഷിക്കുന്നു. മത പൗരോഹിത്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചു എന്നൊക്കെ സഖാക്കള്‍ അതിനെ വാഴ്ത്തുന്നു. അതേസമയം മറ്റൊരു മതത്തിന്റെ ആചാരത്തിലാണ് ഈ വിവാഹം നടക്കുന്നത്. ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് ആളെ കൂട്ടാന്‍ സംഘപരിവാര്‍ നടത്തുന്ന പണിയാണ് ‘ഘര്‍ വാപ്പസി’. അത് തന്നെ സി പി എമ്മും ചെയ്താല്‍ നാം എന്ത് പറയണം.

ജാഹിലിയ്യത്ത് എന്ന കാര്യത്തില്‍ സംഘപരിവാറും കമ്യുണിസവും ഇസ്ലാമിന് എതിരാണ്. അതിനെ പ്രതിരോധിക്കുക എന്നത് വിശ്വാസിയുടെ എന്നത്തേയും കടമയുമാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം രണ്ടും വിഷപ്പാമ്പുകള്‍ മാത്രം. കൂടുതല്‍ വിഷം ആര്‍ക്കെന്ന വിഷയത്തില്‍ മാത്രമാണ് അതില്‍ അഭിപ്രായ ഭിന്നതയുള്ളത്. എന്താണ് കമ്യൂണിസം എന്ന് പഠിപ്പിക്കല്‍ അത് കൊണ്ട് തന്നെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്.

Related Articles