കുറിപ്പുകാരൻ 50+ വാട്സപ്പ് ഗ്രൂപ്പുകളിലുണ്ട്. ഒരു ഡസനിലേറെ ഗ്രൂപ്പുകളുടെ അഡ്മിനാണ്. ചില ഗ്രൂപ്പുകളിൽ ആക്ടീവും ചിലവയിൽ പാസീവും . ഈയിടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുറന്നപ്പോൾ മൗദൂദി സാഹിബിന്റെ ചില ഉദ്ധരണികൾ പറഞ്ഞതിന് ശേഷം അദ്ദേഹം ശിആ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ആളായിരുന്നു എന്നാണ് ഒരു കുറിപ്പിന്റെ ചുരുക്കം. പോസ്റ്റ് ഷെയർ ചെയ്ത വ്യക്തി താൻ അതിനെ അനുകൂലിക്കുകയാണോ നിഷേധിക്കുകയാണോ എന്ന് സൂചിപ്പിക്കുന്ന ഒരു കമന്റും ഇട്ടിട്ടില്ല.
രണ്ടാമത്തെ പ്രമുഖ – കേരളത്തിലെ പ്രഗത്ഭരായ ബുദ്ധിജീവികളുള്ള – ഗ്രൂപ്പിൽ ഒരു മുസ്ലിം സംഘടനക്കുള്ളിലെ അന്തർധാരകളെ കുറിച്ച് സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ സൈബർ പോരാളി പങ്കിട്ട ഒരു ലേഖനം ഉണ്ടായിരുന്നു. ഈ ലേഖനത്തിലും പിന്തുണയോ നിഷേധമോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ആ സാമുദായിക ധ്രുവീകരണം അദ്ദേഹം സ്വകാര്യമായി ആസ്വദിക്കുന്നു എന്നാണ് ആ ന്യൂട്രൽ ലേഖനം നല്കിയ തോന്നൽ.
മത പണ്ഡിതന്മാർ മാത്രമുള്ള മൂന്നാമതൊരു ഗ്രൂപ്പിൽ ഉത്തരേന്ത്യയിലെ ഒരു സ്ഥാപനത്തിലെ നിയമനങ്ങളിൽ പരസ്യമായ കൃത്രിമം ആരോപിച്ച്, അതിന് തെളിവായി പത്തിരുപത് വാദങ്ങൾ ഉണ്ടെന്ന് കുറിക്കുന്ന ഒരു നെടുനീളൻ ലേഖനം . കുറിപ്പുകാരനോട് ഒന്നോ രണ്ടോ തെളിവുകളാണ് ഈയുള്ളവൻ ചോദിച്ചത്, പക്ഷേ അയാൾക്കതു അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
പ്രസ്ഥാനവഴിയിൽ സഹോദരിമാർ നിർവഹിച്ച പങ്കിനെ കുറിച്ച് പ്രമുഖ ആക്ടിവിസ്റ്റായ ഒരു സഹോദരി പ്രമുഖ വാരികയിലെഴുതിയ ലേഖനത്തെ ലിബറൽ ചാപ്പ കുത്തി സർട്ടിഫൈ ചെയ്യുകയായിരുന്നു ഒരു പണ്ഡിത കേസരി . വളരെ സമതുലിതമായി ആ സഹോദരി എഴുതിയ ലേഖനത്തെ പ്രമുഖ ഫേസ്ബുക്ക് കൂട്ടായ്മയിൽ ഒറ്റ ചാപ്പയിൽ നെഗേറ്റ് ചെയ്ത പണ്ഡിതനോടും കുറിപ്പുകാരന് സ്നേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിന് സഹോദരിയോട് വിയോജിക്കാനുള്ള എല്ലാ അവകാശവുമുണ്ട് ; എന്തുകൊണ്ട് വിയോജിക്കുന്നു എന്ന് അദ്ദേഹം തന്റെ അഭിപ്രായം അവതരിപ്പിക്കേണ്ടതായിരുന്നു എന്ന് മാത്രം . ഒറ്റ കമന്റിൽ അവരെ ലിബറൽ / ചേകന്നൂരി സീലടിച്ച ആ സമീപനത്തോട് ഏതായാലും യോജിക്കാൻ കഴിയുന്നില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നമ്മിൽ പലരും പോസിറ്റീവും ക്രിയാത്മകവുമായ പങ്ക് വഹിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ അവയ്ക്ക് നമ്മിൽ ചിലരുടെ നിഷേധാത്മകമായ വിമർശനങ്ങൾ മാത്രമേ നാം കാണുന്നുള്ളൂ. വേറെയും ചിലർ എല്ലായ്‌പ്പോഴും വ്യത്യസ്ത കാര്യങ്ങളിൽ ട്രോളുകൾ /ബഗ്ഗുകൾ മാത്രം കണ്ടെത്തും. വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും അവഹേളിക്കാൻ ശ്രമിക്കുന്ന ചുരുക്കം ചിലരെയും കാണാം. ചിലർ അനാവശ്യമായ കർമശാസ്ത്ര നൂലാമാലകളിലും ശാഖാപരമായ വിഷയങ്ങളിലും മാത്രം തങ്ങളുടെ ഊർജ്ജം ചെലവഴിക്കുന്നതായി കാണാം.
സോഷ്യൽ മീഡിയയിൽ എന്തു കണ്ടാലും വായിക്കുന്നതിന് മുമ്പേ ഫോർവേഡ് ചെയ്യുന്ന വേറെയും ചിലരുണ്ട്. ഈ നിലപാട് ഒട്ടും ശരിയല്ല. സോഷ്യൽ മീഡിയയിൽ പങ്കിടുന്നതെന്തും നമ്മുടെ സ്വന്തം ഉത്തരവാദിത്തമാണ്. അതിന് അല്ലാഹുവിങ്കൽ നാം ഉത്തരവാദികളായിരിക്കും. നിലവിലുള്ള പല സൈബർ സെൽ കേസുകളും നമ്മിൽ പലരും അറിയാതെ / വായിക്കാതെ ഷെയർ ചെയ്ത ഫോർവേഡഡ് മെസേജുകളുണ്ടാക്കിയതാണ്. ആയതിനാൽ വേണ്ടത്ര വായിച്ചും ബോധ്യം വരുത്തിയും വേണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എന്തും ഷെയറുവാൻ .
ഒരു വലിയവിഭാഗം തങ്ങളുടെ അഭിപ്രായങ്ങൾ പറയാതെയും ആരുടെയും അഭിപ്രായങ്ങളെ പിന്തുണക്കാതെയും സോഷ്യൽ മീഡിയ ഗാലറികളിൽ നിശബ്ദരായി കളി ആസ്വദിക്കുന്നതായി കാണാറുണ്ട്. ആ നിഷ്ക്രിയത്വവും ശരിയല്ല. സോഷ്യൽ മീഡിയ നമ്മുടെ നല്ല കൂട്ടാളിയാണ് എന്നതാണ് സത്യം. നിശ്ശബ്ദമായി , എന്നാൽ ആഴത്തിലും പോസിറ്റീവായും സ്വാധീനിക്കുന്ന ഒരുതരം കൂട്ടുകെട്ടാണത്. പല സൃഷ്ടിപരമായ ചിന്തകൾക്കും അവ തീ കൊളുത്തുന്നുണ്ട്. വിശദമായ വായനയുടെ രത്നച്ചുരുക്കം പലപ്പോഴും ചുരുങ്ങിയ സമയം കൊണ്ടാണ് ഇവയിലൂടെ ലഭിക്കുന്നത്. എന്നാൽ അവയിലെ നിഷേധാത്മക പ്രവണതകളാൽ മാത്രം ആകർഷിക്കപ്പെടുന്ന ചിലരുണ്ട്. അശുഭാപ്തി പ്രവണതകൾ അവരിൽ സ്വാധീനം ചെലുത്തുന്നു. സോഷ്യൽ മീഡിയയിൽ നാം പിന്തുടരുന്ന ആളുകളെയും ഗ്രൂപ്പുകളെയും കുറിച്ച് നാം ബോധവാന്മാരായിരിക്കണം.
സൈബറിടങ്ങളിൽ ഇടപെടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം :
– സോഷ്യൽ മീഡിയയിൽ എപ്പോഴും പോസിറ്റീവും ക്രിയാത്മകവുമായി മാത്രം ഇടപെടുക.
– സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ വാക്കുകൾ സുവ്യക്തമായി മാത്രം ഉപയോഗിക്കാൻ പഠിക്കുക.
– സോഷ്യൽ മീഡിയയിലൂടെ നിർമാണാത്മകമായ മസ്തിഷ്‌കപ്രക്ഷോഭത്തിനും ക്രിയാത്മക ബോധവൽകരണത്തിനും നല്ല ശ്രമം നടത്തുക.
– വ്യക്തികളെയും സ്ഥാപനങ്ങളെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാവുന്നതാണ്. എന്നാൽ ഈ വിമർശനം പോസിറ്റീവും ക്രിയാത്മകവുമായിരിക്കണം.
– ലിബറൽ / മോഡേണിസ്റ്റ്,”ആധുനികത /പാശ്ചാത്യ സംസ്കാരം, ചേകന്നൂർ എന്നീ ചാപ്പകൾ ഉപയോഗിക്കുന്നതിനുമുമ്പ് വീണ്ടും വീണ്ടും ചിന്തിക്കുക, സോഷ്യൽ മീഡിയയിലും അതിന് പുറത്തുള്ള സംഭാഷണങ്ങളിലും ഇത് അപകടകരമായ സ്വാധീനവും ഇമേജുമാണ് സൃഷ്ടിക്കുക.
– സോഷ്യൽ മീഡിയയിലൂടെ നമ്മുടെ അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാം.എന്നാൽ അവ ധാർമ്മികമായിരിക്കണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും ഊഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ആർക്കെതിരെയും ആരോപണ പുകമറ സൃഷ്ടിക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കപ്പെടുന്നതല്ല.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ الحجرات ٦
ഹേ, വിശ്വസിച്ചവരേ, ദുർമ്മാര്‍ഗ്ഗിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വൃത്താന്തവും കൊണ്ടുവന്നാൽ, നിങ്ങൾ (അതിനെപ്പറ്റി അന്വേഷിച്ചു) വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; (അറിയാതെ) വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാക്കുകയും, എന്നിട്ട് നിങ്ങൾ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്തേക്കുമെന്നതിനാൽ. [അതുകൊണ്ടാണ് ഇങ്ങിനെ കല്പിക്കുന്നത്.]
എന്ന സൂക്തം വായിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞ ചില നിർദ്ദേശങ്ങളും ചിന്തകളുമാണിവ.
സുഹൃത്തുക്കൾ അവ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
???? കൂടുതല്‍ വായനക്ക് ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE