Current Date

Search
Close this search box.
Search
Close this search box.

‘മുറാഖബ’ തിന്മയുടെ കവാടം അടക്കാനുള്ള മാര്‍ഗം

നമ്മുടെ ജീവിതവും പ്രപഞ്ചമാസഖിലവും അല്ലാഹുവിന്‍റെ സൂക്ഷ്മമായ നിരീക്ഷണത്തിലാണെന്ന കാര്യം നമുക്ക് പകല്‍ പോലെ ബോധ്യമാണ്. ഏത് തരത്തിലുള്ള നിരീക്ഷണവും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കെ, പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ച മഹാശക്തിയെ സംബന്ധിച്ചേടുത്തോളം അത്തരമൊരു നിരീക്ഷണം വളരെ എളുപ്പമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ ജീവിതം ദൈവിക നിരീക്ഷണത്തിലാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ ഇന്ന് റഡാര്‍-സാറ്റലൈറ്റ് നിരീക്ഷണം,ഒളി ക്യാമറ, വീഡിയൊ ക്യാമറ തുടങ്ങിയവയുടെ കണ്ടുപിടുത്തത്തോടെ അതൊക്ക സാധ്യമാണെന്ന് വന്നിരിക്കുകയാണ്.

അധാര്‍മ്മികതയിലേക്ക് മുതലകൂപ്പ് നടത്തുന്ന മനുഷ്യരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് എന്ത് കൊണ്ടായിരിക്കും? ഒരു ലജ്ജയുമില്ലാതെ മനുഷ്യര്‍ തിന്മകള്‍ ചെയ്യുന്നതിന് എന്താണ് കാരണം? താന്‍ എന്ത് ചെയ്താലും അത് കാണാനൊ ചോദ്യം ചെയ്യാനൊ ഒരു ശക്തിയില്ല എന്ന വിചാരമാണ്. അഥവാ അങ്ങനെ വല്ലതുമുണ്ടെങ്കില്‍ അത് വരുമ്പോള്‍ കാണാം എന്ന ലാഘവ ബുദ്ധിയും. അതിനപ്പുറം തനിക്ക് ആരോടും യാതൊരു കടപ്പാടും ബാധ്യതയുമില്ളെന്നും തന്നെ നിരീക്ഷിക്കുന്ന സംവിധാനമില്ലെന്നും അതിനനുസരിച്ച ശിക്ഷയൊ പ്രതിഫലമൊ ഇല്ലെന്നുമുള്ള മിഥ്യാധാരണകളാണ് തിന്മകളുടെ വ്യാപനത്തിന് കാരണം.

‘മുറാഖബ’ (ദൈവ നിരീക്ഷണം)
മനുഷ്യരുള്‍പ്പടെയുള്ള പ്രപഞ്ചത്തിലെ സകല ചലനങ്ങളും അല്ലാഹുവിന്‍റെ നിരീക്ഷണത്തിന് വിധേയമാവുന്നു എന്നതിനെ കുറിക്കുന്ന അറബി പദമാണ് മുറാഖബ. അല്ലാഹു തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ശക്തമായ ബോധം മനസ്സിന്‍റെ ആഴത്തിലുണ്ടാവലാണ് അത്. റഖീബ് എന്നാല്‍ നിരീക്ഷിക്കുന്നവന്‍ എന്നാണ്അര്‍ത്ഥം. അതില്‍ നിന്ന് നിഷ്ക്രമിച്ച അര്‍റഖീബ് എന്ന പദം അല്ലാഹുവിന്‍റെ മാത്രം നാമ വിശേഷണമാണ്. അല്ലാഹു എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നവന്‍ എന്നാണ് അതിന്‍റെ വിവിക്ഷ.

എന്നാല്‍ അല്ലാഹു ഏകനാണെന്നും അവന്‍ മാത്രമാണ് നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതെന്നുമുള്ള വിശ്വാസത്തിന്‍റെ ഭാഗമാണ് അല്ലാഹു നമ്മെ നിരീക്ഷിച്ച്കൊണ്ടിരിക്കുന്നു എന്ന ബോധവും. അല്ലാഹുവിന്‍റെ ഏകത്വത്തില്‍ വിശ്വസിക്കുന്നവര്‍ പോലും അവന്‍ നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം വിസ്മരിച്ചുപോവാറുണ്ട്.

‘മുറാഖബ’ ഖുര്‍ആനില്‍
മനുഷ്യനില്‍ നിന്ന് നിഷ്കാശിതമായ മൂല്യങ്ങളിലൊന്നാണ് അല്ലാഹുവിന്‍റെ നിരീക്ഷണത്തെ കുറിച്ച ഉള്‍ബോധം. ഭൗതികതയോടുള്ള ആസക്തി,പാരത്രിക ജീവിതത്തെ കുറിച്ച ചിന്തയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ അല്ലാഹുവിന്‍റെ നിരീക്ഷണം പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ഇസ്ലാം ഊന്നിപറഞ്ഞ ഒരു വിഷയമാണിത്. അതിന്‍റെ പ്രധാന്യം ബോധ്യമാവാന്‍, ഖുര്‍ആനില്‍ മുറാഖബ പരാമര്‍ശിച്ച സൂക്തങ്ങള്‍ ചുവടെ കൊടുക്കാം:

1. ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്‍റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്‍റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്. ( ഖുര്‍ആന്‍ 4:1 )

2. ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ വരുന്നതും അവിടെ നിന്ന് പോകുന്നതും ആകാശത്തുനിന്നിറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതും അവനറിയുന്നു. നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്. ( ഖുര്‍ആന്‍ 57:4 )

3. കണ്ണുകള്‍ക്കോന്നും അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും. ( ഖുര്‍ആന്‍ 6:103 )

4. ആകാശഭൂമികളിലെ അണുപോലുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും നിന്‍റെ നാഥന്‍റെ ശ്രദ്ധയില്‍പെടാതെയില്ല ( ഖുര്‍ആന്‍ 10:61)

5. മഹാനായ ലുഖ്മാന്‍ തന്‍റെ പുത്രന് നല്‍കുന്ന ഉപദേശങ്ങളില്‍ ഒന്ന് ഇങ്ങനെ: (ലുഖ്മാന്‍ പറഞ്ഞു:) മകനേ, യാതൊരു സംഗതിയും, അത് ഒരു കടുകുമണിയോളമേയുള്ളൂവെങ്കില്‍ പോലും, അതുതന്നെ വല്ല പാറക്കെട്ടിലോ വാനലോകത്തോ ഭൂമിയിലോ എവിടെയെങ്കിലും ഒളിഞ്ഞുകിടന്നാലും അല്ലാഹു അതിനെ ഹാജരാക്കുന്നതാകുന്നു. അവന്‍ സൂക്ഷ്മമായി കാണുന്നവനും അഗാഥജ്ഞനുമല്ലോ.( ഖുര്‍ആന്‍ 31:16 ) ഇത്തരം ശിക്ഷണങ്ങള്‍ നാമൂം കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്.

6. നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്‍റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്‍റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാണ് നാം. ……. അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ -റഖീബ് അതീദ് എന്നീ മലക്കുകള്‍ – അവനൊരു വാക്കും ഉച്ചരിക്കുന്നില്ല. ( ഖാഫ് : 16 .18 )

7. ഇത് കൂടാതെ മാഇദ 117, അഹ്സാബ് 52, ഹൂദ് 93 എന്നീ അധ്യായങ്ങളിലും മുറാഖബ സംബന്ധമായ സൂക്തകങ്ങള്‍ കാണാം.

ഫലങ്ങള്‍ നിരവധി
അല്ലാഹു തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം വിശ്വാസികള്‍ക്ക് നിരവധി സല്‍ഫലങ്ങള്‍ സമ്മാനിക്കുന്നു. പരലോക വിശ്വാസം ശക്തിപ്പെടുകയും മനസ്സില്‍ നിന്നും തിന്മയുടെ കവാടം കൊട്ടി അടക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് അതില്‍ പ്രധാനം. ഒരു പ്രവൃത്തി ചെയ്യുന്നതിന് മുമ്പായി അല്ലാഹുവിന്‍റെ നിരീക്ഷണം ഉണ്ട് എന്ന ബോധം തെറ്റുകളിലേക്ക് വഴുതുന്നതില്‍ നിന്നും അയാളെ സംരക്ഷിക്കുന്നു.

അല്ലാഹു നിരീക്ഷിക്കുന്നു എന്നതിന് വിശദീകരണമായി ഇബ്നു മുബാറക് പറഞ്ഞു: മഹോന്നതനായ അല്ലാഹുവിനെ എപ്പോഴും കാണുന്നവനെ പോലെയാവണം നീ ജീവിക്കുന്നത്. നമ്മുടെ ഓരോ നിമിഷവും അല്ലാഹു നിരീക്ഷിച്ച് കൊണ്ടിരിക്കുന്നു എന്നത് ഇസ്ലാമിക ജീവിത വീക്ഷണത്തിന്‍റെ അച്ചുതണ്ടാണ്. ഈ നിരീക്ഷണ സ്വഭാവം അറിയുന്ന മുസ്ലിം കൂടുതല്‍ ഇഖ്ലാസ് ഉള്ളവനായിത്തീരും.

ഒളിക്യാമറകള്‍ സ്ഥാപിച്ചേടത്ത്, തിന്മ ചെയ്യുന്നതിന് പരിമിധിയുണ്ടല്ലോ? അത്പോലെ പ്രപഞ്ചത്തിലെ ഓരോ മണല്‍തരിയും നിരീക്ഷിക്കപ്പെടുന്നു എന്ന ബോധമുണ്ടായാല്‍ തിന്മകളെ കുറിച്ച് ചിന്തിക്കുന്നത് പോലും ഭയപ്പെടും. അങ്ങനെ ഭൂമിയില്‍ ശാന്തിയും സമാധാനവുമുണ്ടാവുമെന്നതാണ് അതിന്‍റെ മറ്റൊരു ഫലം. കൂടാതെ, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ധാരാളമായി ലഭിക്കുകയും ചെയ്യും.

സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ഏഴ് വിഭാഗത്തെ കുറിച്ച് നബി (സ) പറയുന്നു. ആ ഏഴ് വിഭാഗം സത്യവിശ്വാസികളുടേയും പൊതുസ്വഭാവം അവര്‍ അദൃശ്യതയില്‍ അല്ലാഹുവിനെ ഭയപ്പെട്ടു എന്നതാണ്. അല്ലാഹു പരലോകത്ത് അത്തരക്കാരെ ആദരിക്കുന്നു എന്നതാണ് അതിന്‍റെ മറ്റൊരു സദ്ഫലം. ഒരു സൂഫി വചനം ഇങ്ങനെ: ഒരാള്‍ താന്‍ ചിന്തിക്കുന്ന കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിച്ചാല്‍, അയാളുടെ അവയവങ്ങളുടെ ചലനങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കുന്നതാണ്.

‘മുറാഖബ’ യുടെ സ്വാധീനം ചരിത്രത്തില്‍
അല്ലാഹുവിന്‍റെ നിരീക്ഷണത്തെ കുറിച്ച ഭയമില്ലാത്തതിനാല്‍, യൂസുഫ് നബിയുടെ സഹോദരന്മാര്‍ ചെയ്ത ക്രൂരത വിവരണാതീതമാണ്. പിന്നീട് അല്ലാഹുവിന്‍റെ നിയോഗമെന്നോണം യൂസുഫ് നബി രാജകൊട്ടാരത്തില്‍ എത്തുകയും അവിടെ രാജകുമാരിയുടെ ആകൃഷ്ടവലയത്തില്‍ നിന്ന് രക്ഷപ്പെടുന്നതും മുറാഖബയുടെ സ്വാധീനമായിരുന്നു. അല്ലാഹു അദ്ദേഹത്തെ ഈജ്പ്തിന്‍റെ ഭരണാധികാരിയായി അവരോധിക്കുകയും ചെയ്തു.

ഖലീഫ ഉമറിന്‍റെ ഭരണകാലത്ത് രാത്രിയുടെ നിശ്ശബ്ദധതിയില്‍ പാല്‍കാരി സ്ത്രീയും അവരുടെ മകളും തമ്മില്‍ നടന്ന സംഭാഷണവും വെള്ളം ചേര്‍ക്കാന്‍ വിസമ്മതിക്കുന്ന മകളുടെ വാദവും ചരിത്രത്തില്‍ വിശ്രുതമാണ്. ഈ സംഭാഷണം ശ്രവിച്ച ഉമര്‍ മകനോട് പറഞ്ഞു: ഇന്നാല്‍ ഇന്ന വീട്ടില്‍ ഒരു പെണ്‍കുട്ടി ഉണ്ട്. അവളെ നീ വിവാഹം കഴിക്കണം. അല്ലങ്കില്‍ ഉമര്‍ അവളെ വിവാഹം കഴിക്കും. അങ്ങനെ അബ്ദുല്ല അവള്‍ക്ക് താലി ചാര്‍ത്തി. അല്ലാഹു നിരീക്ഷിക്കുന്നുണ്ട് എന്ന് വിശ്വസിച്ച ആ പെണ്‍കൊടി എത്ര സൗഭാഗ്യവതി. രാജ്യം ഭരിക്കുന്ന ഭരണാധികാരിയുടെ മരുമകളാവാന്‍ അവള്‍ക്ക് സൗഭാഗ്യം ലഭിച്ചു.

അബ്ദുല്ല ഇബ്ന് ദീനാര്‍ ഒരിക്കല്‍ ഖലീഫ ഉമറിനോടൊപ്പം മക്കയിലേക്ക് യാത്ര ചെയ്തു. അവര്‍ ഒരു സ്ഥലത്ത് ആട്ടിടയനോടൊപ്പം കുറേ ആട്ടിൻകൂട്ടങ്ങളെ കണ്ടു. ഉമര്‍ അവനെ പരീക്ഷിക്കാനെന്നോണം ചോദിച്ചു: നിന്‍റെ ഒരു ആടിനെ വില്‍ക്കാമൊ?
ആട്ടിടയന്‍: ഞാന്‍ ഒരാളുടെ അടിമയാണ്. ഈ ആട്ടിന്‍പറ്റങ്ങള്‍ എന്‍റെതല്ല. അത് എന്‍റെ യജമാനെന്‍റെതാണ്.
ഉമര്‍: ഒരെണ്ണത്തെ ചെന്നായ പിടിച്ചു എന്ന് പറഞ്ഞാല്‍ മതി.
ആട്ടിടയന്‍:അപ്പോള്‍ അല്ലാഹു ഉണ്ടല്ലോ?
ആട്ടിടയന്‍റെ ഉത്തരം കേട്ടപ്പോള്‍ ഉമറിന്‍റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ചാലിട്ടൊഴുകി. മദീനയില്‍ തിരിച്ചത്തെിയ ഉമര്‍ ആ ആട്ടിടയന്‍റെ യജമാനന്‍ ആരാണെന്ന് കണ്ടത്തെുകയും അവനെ വിലക്ക് വാങ്ങി മോചിപ്പിക്കുകയും ചെയ്തു. ( ഉദ്ധരണം: ഇഹ് യാ ഉലുമുദ്ദീന്‍ )

എങ്ങനെ മനസില്‍ രൂപപ്പെടുത്താം?
മനസ്സില്‍ രൂപപ്പെടേണ്ട മൂല്യങ്ങളിലൊന്നാണ് മുറാഖബ. അത് രൂപപ്പെടാനുള്ള വഴി ഖുര്‍ആനും പ്രവാചക വചനങ്ങളുമായി സദാ ബന്ധം പുലര്‍ത്തുക എന്നതാണ്. മരണ ചിന്ത,പരലേക വിചാരണ,അല്ലാഹുവിനെ കുറിച്ച നിതാന്ത ജാഗ്രത തുടങ്ങിയവ അതോടെ മനസ്സില്‍ തിളര്‍ക്കും. അബൂമൂസ അശ്അരി (റ) നിവേദനം. നബി (സ) അരുളി: ഈ ഖുര്‍ആനുമായി സദാ ബന്ധം പുലര്‍ത്തികൊണ്ടിരിക്കുവീന്‍… കയറ് മുറിച്ച് ചാടിപോകുന്ന ഒട്ടകത്തെക്കാള്‍ വേഗതയില്‍ ചാടിപോകുന്നതാണ് ഖുര്‍ആന്‍. (റിയളുസാലിഹീന്‍ 1002) ഇസ്ലാമിക ചരിത്രത്തിലെ സംഭവങ്ങള്‍ നിരന്തരമായി മനനം ചെയ്യല്‍ മുറാഖബ മനസ്സില്‍ രൂഡമൂലമാവാന്‍ സഹായിക്കും.

ഒരു മഹാത്മാവിന്‍റെ കഥ ഇങ്ങനെ: അദ്ദേഹത്തിന് ഒരു അമ്മാവനുണ്ടായിരുന്നു. നല്ല ഭക്തന്‍. അല്ലാഹുവിനെ സദാ കാണുന്നത് പോലെ അദ്ദേഹം ജീവിച്ചു. ഒരു ദിവസം അദ്ദേഹം അമ്മാവനോട് ചോദിച്ചു: താങ്ങളെ പോലെയായിത്തീരാന്‍ അതിയായ ആഗ്രഹമുണ്ട്. എന്ത് ചെയ്യണമെന്ന് ഉപദേശിച്ചാലും.

അമ്മാവന്‍: അല്ലാഹു എന്നെ നോക്കികൊണ്ടിരിക്കുന്നു എന്ന് നീ ദിനേന മൂന്ന് പ്രാവിശ്യം പറയുക. ഇങ്ങനെ ഒരാഴ്ച തുടരുക.

പിന്നീട് ഓരോ നമസ്കാര ശേഷവും ഇത് മൂന്ന് തവണ ഉരുവിടുക എന്നായി അമ്മാവന്‍റെ നിര്‍ദ്ദേശം. അതും അദ്ദേഹം നിറവേറ്റി. നാവ്കൊണ്ട് ഉരിയാടാതെ മനസ്സില്‍ കരുതാനായിരുന്നു അടുത്ത കല്‍പന. അങ്ങനെ അതൊരു ശീലമാക്കി വളര്‍ത്തി എടുത്ത അദ്ദേഹത്തിന് പിന്നീട് അല്ലാഹുവിന്‍റെ നിരീക്ഷണത്തെ കുറിച്ച് സദാ ബോധമുണ്ടായിരുന്നു. ഇത് നമുക്കും അനുകരിക്കാവുന്ന നല്ല ഒരു മാര്‍ഗ്ഗം തന്നെ.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles