وَرُسُلࣰا لَّمۡ نَقۡصُصۡهُمۡ عَلَیۡكَۚ
താങ്കൾക്കു നാം വിവരിച്ചു തരാത്തവരുമായ ദൂതന്മാരെയും നാം നിയോഗിച്ചു.(അന്നിസാഅ്-164)
ജനങ്ങൾക്ക് നിന്റെ മഹത്വം അറിയില്ലെന്നോർത്ത് വിഷമിക്കേണ്ടതില്ല. നീയാരാണെന്ന് അല്ലാഹു അറിഞ്ഞാൽ മതി! നൂഹ് നബിയെ നമുക്കറിയാമെന്നത് അദ്ദേഹത്തിന്റെ നന്മയുടെ ഏടിൽ യാതൊരു വർധനവും ഉണ്ടാക്കാത്ത കാര്യമാണ്. അല്ലാഹു പറയാത്തതുകൊണ്ട് നമ്മൾ ഏതെങ്കിലും നബിമാരെക്കുറിച്ച് അറിയാതെ പോയെന്നുകരുതി അതവരുടെ നന്മയുടെ ഏടിൽ ഒന്നും കുറക്കുകയുമില്ല. ഹാറൂൻ റശീദിന്റെ സൈന്യത്തിൽ ഇരുപതിനായിരം പോരാളികളുണ്ടായിരുന്നു. അവരൊന്നും തങ്ങളുടെ പേരുകൾ സൈനിക റജിസ്റ്ററിൽ എഴുതുകയോ വേതനം സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അല്ലാഹു മാത്രം തങ്ങളെ അറിഞ്ഞാൽ മതിയെന്നായിരുന്നു അവരുടെ പക്ഷം! നഹാവന്ദിലെ മുസ്ലിം രക്തസാക്ഷികളെക്കുറിച്ച് അനുശോചനമറിയിക്കാൻ ഖലീഫ ഉമറി(റ)ന്റെ അടുക്കൽ വന്നതായിരുന്നു സാഇബ് ബ്ൻ അഖ്റഅ്. കൂട്ടത്തിലെ പ്രമുഖരായ ചിലരുടെ പേരുകളെണ്ണിയ ശേഷം അദ്ദേഹം തുടർന്നു: പിന്നെ ഖലീഫക്ക് പേരറിയാത്ത വേറെ ആളുകളും അക്കൂട്ടത്തിലുണ്ട്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഖലീഫ പറഞ്ഞു: ഉമറിന് അവരെ അറിയില്ലെങ്കിൽ എന്താണു പ്രശ്നം, അല്ലാഹു അവരെ അറിയാമല്ലോ!
വിവ: മുഹമ്മദ് ശാക്കിർ മണിയറ