Current Date

Search
Close this search box.
Search
Close this search box.

ഉദ്ഹിയ്യത്ത് സംശയങ്ങള്‍ക്ക് മറുപടി

ബലിയറുക്കുന്നതിന്റെ ഇസ്‌ലാമികവിധി എന്താണ്?

അല്ലാഹുവിന്റെ സാമീപ്യവും കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാന്‍ സാധിക്കുന്ന സുന്നത്തായ കര്‍മമാണ് ഉദ്ഹിയ്യത്ത്. ഇബ്‌റാഹീമി(അ)ന്റെ ത്യാഗത്തെ അയവിറക്കലും പാവങ്ങളെ സഹായിക്കലും കൂട്ടുകുടുംബാദികളെയും സ്‌നേഹിതരെയും സന്തോഷിപ്പിക്കലും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കലുമൊക്കെ ഒത്തുചേരുന്ന മഹത്തായ പുണ്യകര്‍മവുമാണ് ഉദ്ഹിയ്യത്ത്, അഥവാ ബലികര്‍മം. അല്ലാഹു നല്‍കിയ അനുഗ്രഹത്തിനുള്ള നന്ദിപ്രകടനവുമാണത്.

”(ആകയാല്‍) നീ നിന്റെ രക്ഷിതാവിനു വേണ്ടി നമസ്‌കരിക്കുകയും ബലി അര്‍പ്പിക്കുകയും ചെയ്യുക” (അല്‍കൗസര്‍ 2). ”(ബലി) ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ നന്മയുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തി അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലി നല്‍കുക” (അല്‍ ഹജ്ജ് 36).

ഈ ഖണ്ഡികയില്‍ മൃഗബലി സംബന്ധിച്ച് നല്‍കിയ വിധി ഹാജിമാര്‍ക്കു മാത്രം ബാധകമായതല്ല. ഹജ്ജ്‌വേളയില്‍ മക്കയില്‍ വെച്ച് നിര്‍വഹിക്കാനുള്ളത് മാത്രവുമല്ല. കഴിവുള്ള എല്ലാ മുസ്ലിംകള്‍ക്കും ബാധകമായ വിധിയാണിത്. താന്താങ്ങളുടെ പ്രദേശങ്ങളില്‍ ഓരോരുത്തരും ഹാജിമാരോട് മാനസികമായി പങ്കുചേരുകയും ഐക്യപ്പെടുകയും ചെയ്യുകയാണ്.

നബി (സ) മദീനയിലായിരുന്ന കാലത്ത് ബലിപെരുന്നാളില്‍ ബലികര്‍മം നടത്തുകയും മുസ്ലിംകള്‍ക്കിടയില്‍ ആ ചര്യ നടപ്പാക്കുകയും ചെയ്തിരുന്നുവെന്ന് അവലംബനീയമായ നിരവധി നിവേദനങ്ങളില്‍ കാണാം. അബൂഹുറയ്റ(റ)യില്‍നിന്ന് ഇമാം അഹ്മദും ഇബ്നുമാജയും ഉദ്ധരിക്കുന്നു: ”നബി (സ) പറഞ്ഞു: ഉദ്ഹിയ്യ അറുക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും (ഉദ്ഹിയ്യ) അറുക്കുന്നില്ലെങ്കില്‍ അവന്‍ നമ്മുടെ നമസ്‌കാര സ്ഥലത്തേക്ക് അടുക്കരുത്” (അഹ്മദ് ).

‘നബി (സ) മദീനയില്‍ പത്തു വര്‍ഷം താമസിച്ചു, എല്ലാ വര്‍ഷവും അവിടുന്ന് മൃഗബലി നടത്തി’ എന്ന് ഇബ്‌നു ഉമറില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു.
നബി (സ) ബലിപെരുന്നാള്‍ ദിനത്തില്‍ ഇങ്ങനെ പ്രസ്താവിച്ചതായി അനസുബ്നു മാലികില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ”നമസ്‌കാരത്തിനു മുമ്പ് അറവ് നടത്തിയവന്‍ സ്വന്തത്തിനു വേണ്ടിയാണ് അത് നടത്തിയത്. നമസ്‌കാരത്തിനു ശേഷം അറവ് നടത്തിയവന്‍ തന്റെ ബലികര്‍മം പൂര്‍ത്തീകരിക്കുകയും മുസ്ലിംകളുടെ ചര്യയുമായി താദാത്മ്യപ്പെടുകയും ചെയ്തു” (ബുഖാരി ).

ഇവിടെ, ബലികര്‍മത്തിനു ശേഷം നടത്തിയാല്‍ മുസ്ലിംകളുടെ സുന്നത്തിന് വിപരീതമാവുകയും അതിനു മുമ്പ് നടത്തിയാല്‍ മുസ്ലിംകളുടെ സുന്നത്തിന് അനുയോജ്യമാവുകയും ചെയ്യുന്ന ഒരു നമസ്‌കാരത്തെപ്പറ്റി പറയുന്നുണ്ടല്ലോ. അങ്ങനെയൊരു നമസ്‌കാരം ബലിദിനത്തില്‍ (യൗമുന്നഹ്ര്‍) മക്കയിലില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഈ വിധി ഹജ്ജ് നിര്‍വഹണവുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് മദീനയിലേക്കുള്ളതാണെന്നും വ്യക്തമാകുന്നു.

ബലിപെരുന്നാള്‍ ദിനത്തില്‍ മുസ്ലിംകള്‍ നടത്തുന്ന ‘ഉദ്ഹിയ്യത്ത്’ നബിയുടെ ചര്യയാണെന്ന് ഇതെല്ലാം സംശയാതീതമായി തെളിയിക്കുന്നു. ബലി ഐഛികമാണോ നിര്‍ബന്ധമാണോ എന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ.

ഇബ്റാഹീമുന്നഖഈ, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം മുഹമ്മദ് (ഒരു റിപ്പോര്‍ട്ടനുസരിച്ച്), ഇമാം അബൂയൂസുഫ് എന്നിവര്‍ അത് നിര്‍ബന്ധമാണെന്ന അഭിപ്രായക്കാരാണ്. ഇമാം ശാഫിഈ, ഇമാം അഹ്മദുബ്നു ഹമ്പല്‍ എന്നിവരുടെ വീക്ഷണത്തില്‍ മുസ്ലിംകളുടെ ചര്യ (സുന്നത്ത്) മാത്രമാണത്. ആരെങ്കിലും അത് നിര്‍വഹിച്ചില്ലെങ്കില്‍ തെറ്റൊന്നുമില്ല എന്ന നിലപാടാണ് സുഫ്യാനുസ്സൗരിക്കും.

എന്നാല്‍, മുഴുവന്‍ മുസ്ലിംകളും ഈ കര്‍മത്തെ ഉപേക്ഷിക്കുകയാണെങ്കില്‍പോലും ഒരു കുഴപ്പവുമില്ലെന്ന് മുസ്ലിം പണ്ഡിതന്മാരില്‍ ആരുംതന്നെ വാദിച്ചിട്ടില്ല. ആ പുത്തന്‍വാദം ചിലയാളുകള്‍ സ്വയം മെനഞ്ഞുണ്ടാക്കിയതാണ്. അത്തരം ആളുകളെ സംബന്ധിച്ചേടത്തോളം അവരുടെ ഖുര്‍ആനും സുന്നത്തുമെല്ലാം അവരുടെ മനസ്സുതന്നെയാണ് (തഫ്ഹീമുല്‍ ഖുര്‍ആന്‍: സൂറത്തുല്‍ ഹജ്ജ്: 36, വ്യാഖ്യാന കുറിപ്പ് നമ്പര്‍: 74).

ഖുര്‍ആന്‍ സൂക്തങ്ങളിലൂടെയും ഹദീസുകളിലൂടെയും ബലികര്‍മത്തിന്റെ മഹത്വവും പ്രതിഫലവും പ്രാധാന്യവുമൊക്കെ വ്യക്തമാണ്. കഴിവുള്ളവര്‍, തന്റെ കഴിവിന്റെ തോത് അനുസരിച്ച് വര്‍ഷാവര്‍ഷം ഉദ്ഹിയ്യ അറുക്കണം. കഴിവുണ്ടായിരുന്നിട്ടും ബലിയറുക്കാത്തവരുടെ വിഷയത്തിലുള്ള തിരുദൂതരുടെ താക്കീത് നാം മറന്നുപോകരുത്. കഴിവുണ്ടായിട്ടും ബലിയറുക്കാത്തവന്‍ പെരുന്നാള്‍ നമസ്‌കാര സ്ഥലത്ത് പോലും വരേണ്ടതില്ല എന്ന് പറയുന്നത് എത്ര വലിയ താക്കീതാണ്!

ബലിയറുക്കുന്നതിന്റെ വിധി എന്താണ്? സാമ്പത്തിക ശേഷിയുള്ള എല്ലാവര്‍ക്കും അത് നിര്‍ബന്ധമാണോ?

ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തില്‍ പെരുന്നാള്‍ ദിവസം തന്റെ ആവശ്യങ്ങള്‍ കഴിച്ച്, ബലി കൊടുക്കാനുള്ള അത്രയും സമ്പത്ത് കൈവശമുള്ള, പ്രായപൂര്‍ത്തിയും പക്വതയുമുള്ള ഒരു സത്യവിശ്വാസിക്ക് ഉദ്ഹിയ്യത്ത് (ബലികര്‍മം) വളരെ പ്രധാനപ്പെട്ട സുന്നത്താണ്. എന്നാല്‍ പല അംഗങ്ങളുള്ള ഒരു കുടുംബത്തെ സംബന്ധിച്ചേടത്തോളം കുടുംബത്തിലെ ഒരാള്‍ ഉദ്ഹിയ്യത്ത് നിര്‍വഹിച്ചാല്‍ ബാക്കിയുള്ളവര്‍ ആ ബാധ്യതയില്‍നിന്ന് ഒഴിവാകും. ഇതിന് ഉപോദ്ബലകമായി ഒരു ഹദീസ് ഇങ്ങനെ കാണാം: ”അത്വാഇബ്‌നു യാസിര്‍ (റ) പറയുന്നു. ഞാന്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ)യോട് ചോദിച്ചു: നബിയുടെ കാലത്ത് ഉദ്ഹിയ്യത്ത് എപ്രകാരമായിരുന്നു? അദ്ദേഹം പറഞ്ഞു: ഒരാള്‍ തനിക്കും തന്റെ കുടുംബാദികള്‍ക്കുമായി ഒരു ആടിനെ അറുത്ത്, അവര്‍ കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്തിരുന്നു. പിന്നെ നീ കാണുന്ന മാതിരി ജനങ്ങള്‍ പരസ്പരം പൊങ്ങച്ചക്കാരായി മാറി” (തിര്‍മിദി ).

ബലികര്‍മം നടത്തല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഏറ്റവും പ്രബലമായ സുന്നത്താണ് എന്നാണ് മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വഹാബിമാരായ അബൂബക്ര്‍(റ), ഉമര്‍ (റ), ബിലാല്‍ (റ), അബൂമസ്ഊദ് അല്‍ബദ്രി (റ) എന്നിവരും, താബിഉകളായ സുവൈദുബ്നു ഉഖ്ബ (റ), സഈദുബ്നുല്‍ മുസ്വയ്യിബ് (റ), അസ്വദ് (റ), അത്വാഅ് (റ) എന്നിവരും ശേഷക്കാരായ ഇമാം ശാഫിഈ (റ), ഇസ്ഹാഖ് (റ), അബൂസൗര്‍ (റ), ഇബ്നുല്‍ മുന്‍ദിര്‍ (റ) തുടങ്ങിയവരുമെല്ലാം ഈ അഭിപ്രായക്കാരാണ്. എന്നാല്‍, ഇമാം മാലിക് (റ), സുഫ്യാനുസ്സൗരി (റ), ലൈസ് (റ), അബൂഹനീഫ (റ), ഇബ്നുതൈമിയ്യ (റ) തുടങ്ങിയവര്‍ ഇത് നിര്‍ബന്ധമാണ് എന്ന പക്ഷക്കാരാണ്. നിര്‍ബന്ധമാണ് എന്ന് അഭിപ്രായം പറഞ്ഞവരുടെ തെളിവുകള്‍ അത്ര പ്രബലമല്ലാത്തതിനാലും പ്രബലമായാല്‍ തന്നെയും അവ നിര്‍ബന്ധമാണ് എന്നതിന് വ്യക്തമായ തെളിവാകുന്നില്ല എന്നതിനാലും പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി.

എത്ര ദിവസം വരെ ബലികര്‍മം നിര്‍വഹിക്കാം?

അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസത്തെ (ദുല്‍ഹിജ്ജ 13) സൂര്യാസ്തമയം വരെ അറവ് നിര്‍വഹിക്കാവുന്നതാണ്.

ബലിമൃഗത്തിന് വല്ല നിബന്ധനകളുമുണ്ടോ? ഏതു പ്രായത്തിലുള്ള ഉരുവിനെയാണ് അറുക്കേണ്ടത്?

പല മൃഗങ്ങള്‍ക്കും പല പ്രായമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ആട് രണ്ട് തരമുണ്ട്. ചെമ്മരിയാടാണെങ്കില്‍ ആറു മാസം പൂര്‍ത്തിയായി ഏഴാം മാസത്തില്‍ പ്രവേശിച്ചാല്‍ മതി. കോലാടാണെങ്കില്‍ ഒരു വയസ്സ് പൂര്‍ത്തിയായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. മാട് രണ്ട് വയസ്സ് പൂര്‍ത്തിയായി മൂന്നാം വയസ്സില്‍ പ്രവേശിച്ചതായിരിക്കണം. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായി ആറാം വയസ്സില്‍ പ്രവേശിച്ചതാകണം. ഇക്കാര്യം ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്.

ബലിമൃഗത്തിന്റെ കൊമ്പും തോലുമെല്ലാം എന്തു ചെയ്യണം?

ബലിമൃഗത്തിന്റെ തോല്‍, കൊമ്പ് തുടങ്ങി അതിന്റെ ഒരു ഭാഗവും വില്‍ക്കാനോ വാടകക്ക് നല്‍കാനോ അറവുകാരന് കൂലിയായി നല്‍കാനോ പാടില്ല. മറിച്ച് അവ ദാനം ചെയ്യുകയാണ് വേണ്ടത്. ബലിമൃഗത്തിന്റെ യാതൊന്നും വില്‍ക്കാവതല്ല. തോല്‍ വില്‍ക്കുന്നുവെങ്കില്‍തന്നെ അതിന്റെ വില ദരിദ്രര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. അറവുകാരന്റെ കൂലിയായി ഒരിക്കലും തോല്‍ നല്‍കാവുന്നതല്ല.

അലി (റ) പറയുന്നു: ”നബി (സ) എന്നോട് ബലിമൃഗത്തെ കൈകാര്യം ചെയ്യാന്‍ കല്‍പിച്ചു. അതിന്റെ മാംസവും തോലും എല്ലാം ദാനം ചെയ്യാനും അറവുകാരന് അതില്‍നിന്ന് നല്‍കാതിരിക്കാനും നബി (സ) എന്നോട് കല്‍പിച്ചു.” മറ്റൊരു റിപ്പോര്‍ട്ടില്‍ ‘ദരിദ്രര്‍ക്ക് നല്‍കാന്‍ കല്‍പിച്ചു’ എന്നാണുള്ളത് (ബുഖാരി , മുസ്ലിം ).

ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി (റ) പറയുന്നു: ”നമ്മുടെ മദ്ഹബനുസരിച്ച് ബലിമൃഗത്തിന്റെയോ ഹജ്ജില്‍ ബലിയറുക്കുന്നവയുടെയോ ഉദ്ഹിയ്യത്തിന് അറുക്കുന്നവയുടെയോ തോലോ, അതില്‍നിന്നുള്ള മറ്റേതെങ്കിലും ഭാഗങ്ങളോ വില്‍ക്കാന്‍ പാടുള്ളതല്ല. അവയൊന്നും തന്നെ സ്വന്തം വീട്ടിലോ മറ്റോ പ്രയോജനപ്പെടുത്താന്‍ പാടില്ല; അത് ഐഛിക ബലിയാവട്ടെ, നിര്‍ബന്ധ ബലിയാവട്ടെ ഒരുപോലെയാണ്. എന്നാല്‍ ഐഛിക ബലിയാണെങ്കില്‍ അവയുടെ തോല്‍ ഉടുക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അതുപോലെത്തന്നെ അറവു നടത്തിയതിനുള്ള പ്രതിഫലമായി അതില്‍നിന്ന് യാതൊന്നും നല്‍കാവതല്ല. ഇതാണ് നമ്മുടെ മദ്ഹബ്” (ശര്‍ഹു മുസ്‌ലിം ).

നാട്ടിലെ ഉദ്ഹിയ്യത്തിന് അര ഷെയറും കാല്‍ ഷെയറുമൊക്കെ പിരിക്കുന്നതായി കാണുന്നു. ഇത് കര്‍മശാസ്ത്രപരമായി സാധുവാണോ? ഒരു ഉരുവിന്റെ മൊത്ത വിലയുടെ ഏഴിലൊന്നില്‍ കുറഞ്ഞ സംഖ്യ ഉദ്ഹിയ്യത്തിന്റെ വിഹിതമായി സ്വീകരിക്കാമോ?

ആട് ഒരാള്‍ക്കും മാട്, ഒട്ടകം എന്നിവ പരമാവധി ഏഴു പേര്‍ക്കുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ അറവു നടത്തിയാല്‍ അയാള്‍ക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്. അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) പറയുന്നു: ”നബി(സ)യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ആടിനെ അറുക്കുമായിരുന്നു. അവര്‍ അതില്‍നിന്ന് ഭക്ഷിക്കുകയും ധര്‍മം ചെയ്യുകയുമായിരുന്നു പതിവ്.”
ഒട്ടകത്തിലും മാടിലും ഏഴ് ആളുകള്‍ക്കു വരെ പങ്കുചേരാവുന്നതാണ്. ഒരാള്‍ സ്വന്തമായി അറുക്കുകയാണെങ്കില്‍ അതാണ് നല്ലത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് അറുക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യവിഹിതം തന്നെയാവണമെന്നില്ല. എന്നാല്‍ ചുരുങ്ങിയ പക്ഷം 1/7 വിഹിതമെങ്കിലും ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. ഉദാഹരണമായി 42000 രൂപ വിലയുള്ള മൃഗത്തെയാണ് അറുക്കുന്നതെങ്കില്‍ ചുരുങ്ങിയത് 6000 രൂപയെങ്കിലും ഷെയര്‍ ചേരേണ്ടതുണ്ട്. ഒരാള്‍ 40000 രൂപയും മറ്റൊരാള്‍ 2000 രൂപയും എടുത്താണ് മൃഗത്തെ വാങ്ങുന്നതെങ്കില്‍ അത് അനുവദനീയമല്ല.
പത്തും പതിനഞ്ചും അതിലധികവും മൃഗങ്ങളെ ധാരാളം ആളുകള്‍ ചേര്‍ന്ന് പള്ളികളുടെയോ സ്ഥാപനങ്ങളുടെയോ മഹല്ലിന്റെയോ ആഭിമുഖ്യത്തില്‍ അറുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. അതില്‍ പലപ്പോഴും മേല്‍പറഞ്ഞ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഷെയര്‍ വില ആദ്യം നിശ്ചയിക്കുകയും കിട്ടിയ സംഖ്യക്ക് മുഴുവന്‍ മൃഗങ്ങളെ വാങ്ങുകയും ചെയ്യുന്നു. പല മൃഗങ്ങളും പല വിലയുടേതായിരിക്കും. ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി 5000 രൂപ വീതം ഷെയര്‍ നിശ്ചയിക്കുമ്പോള്‍ ഏഴു പേരില്‍നിന്ന് 35000 രൂപയാണല്ലോ ലഭിക്കുക. എന്നാല്‍ 38000 രൂപയുടെ മൃഗത്തെയാണ് വാങ്ങിയതെങ്കില്‍ കുറവു വന്ന 3000 രൂപ എട്ടാമന്റെ പണത്തില്‍നിന്നായിരിക്കും ഇതിലേക്ക് ചേരുന്നത്. അപ്പോള്‍ ആകെ പങ്കുകാര്‍ എട്ടായി. അതില്‍തന്നെ ഒരാളുടേത് 1/7-ല്‍ താഴെയുമായി. ഇങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ല.

ബലിമാംസം എന്തു ചെയ്യണം?

ബലിമാംസം മൂന്നു തരത്തില്‍ ഉപയോഗിക്കാമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്: സ്വയം ഭക്ഷിക്കുക, ദരിദ്രര്‍ക്ക് ദാനമായി നല്‍കുക, അയല്‍വാസിക്കും കുടുംബത്തിനും തന്റെ വക പാരിതോഷികമായി നല്‍കുക. അല്ലാഹു പറയുന്നു: ”അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍ക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക” (സൂറ: അല്‍ഹജ്ജ് 28).

”ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണു കഴിഞ്ഞാല്‍ അവയില്‍നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു” (സൂറ: അല്‍ഹജ്ജ് 36).

ഈ മൂന്ന് വഴികളിലായി മാംസം വിനിയോഗിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മൂന്നിനും തുല്യഭാഗമായി വീതിക്കണമെന്നോ, മൂന്നില്‍ ഒന്ന് നിര്‍ബന്ധമായും ബലിയറുത്തയാള്‍ എടുക്കണമെന്നോ, മൂന്നില്‍ ഒന്നിനേക്കാള്‍ കൂടുതല്‍ എടുക്കരുതെന്നോ പറയാന്‍ തെളിവുകളില്ല. ധാരാളം പണ്ഡിതന്മാര്‍ ഏറ്റവും അഭികാമ്യമായി പറഞ്ഞത് മൂന്നാക്കി വിഭജിക്കണമെന്നാണ്; ചിലര്‍ സൂറത്തുല്‍ ഹജ്ജിലെ 28-ാം വചനപ്രകാരം 1/3 ഭക്ഷിക്കുക, 1/3 കുടുംബത്തിന് നല്‍കുക, 1/3 ദാനം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്നു.

ബലിയറുക്കുന്നയാള്‍ ബലിമാംസത്തില്‍നിന്ന് ഭക്ഷിക്കല്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നതാണ് കൂടുതല്‍ പ്രബലം. നബി (സ) അറുത്ത അഞ്ച് ഒട്ടകങ്ങളില്‍നിന്ന് നബി (സ) ഒന്നും ഭക്ഷിച്ചില്ല എന്നതാണ് നിര്‍ബന്ധമില്ലെന്നതിന് തെളിവായി ഉദ്ധരിക്കപ്പെടുന്നത്.

ഉദ്ഹിയ്യത്തിനു പകരം അതിന്റെ വില ദാനം നല്‍കുന്നതല്ലേ കൂടുതല്‍ ഉത്തമം എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

പോരാ എന്നാണ് ഉത്തരം. ഒന്നാമതായി, അതു വഴി പ്രവാചകന്‍ പഠിപ്പിച്ച ഒരു സുന്നത്ത് അവഗണിക്കപ്പെടാനും പിന്നീട് തീരെ ഇല്ലാതായിപ്പോകാനും ഇടവരും. രണ്ടാമതായി, പ്രവാചകനോ ശേഷം വന്ന ഖലീഫമാരോ ആരുംതന്നെ ഈ സുന്നത്ത് നിര്‍ത്തലാക്കുകയോ, എന്നിട്ട് അതിനു പകരം ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. നിര്‍ബന്ധമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും എന്നു ഭയന്ന് ചില സന്ദര്‍ഭങ്ങളില്‍ അബൂബക്‌റും (റ) ഉമറും (റ) ബലിയറുക്കാതിരുന്നിട്ടുണ്ട് എന്നത് ശരിയാണെങ്കിലും വരള്‍ച്ചയും വറുതിയും ക്ഷാമവും ഉള്ള കാലത്തു പോലും ആ സുന്നത്ത് അവരാരും നിര്‍ത്തല്‍ ചെയ്തിട്ടില്ല. ബലിമാംസം അഗതികള്‍ക്കും ദരിദ്രര്‍ക്കും കൂടി വിതരണം ചെയ്യപ്പെടുന്നതുകൊണ്ട് ദാനധര്‍മത്തിന്റെ തലം കൂടി ഈ സുന്നത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ പിന്നെ ബലി നിര്‍ത്തിവെച്ച്, ആ സംഖ്യകൊണ്ട് അഗതികളെ സഹായിച്ചുകൂടേ, അതല്ലേ നല്ലത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ബലിമാംസത്തിന്റെ അവകാശികളില്‍ ഒരു വിഭാഗം പാവപ്പെട്ടവര്‍ കൂടിയാണല്ലോ. എന്നുവെച്ചാല്‍ രണ്ടു സുന്നത്തും ഒരു കര്‍മത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു എന്നര്‍ഥം.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles