Current Date

Search
Close this search box.
Search
Close this search box.

ഹെബ്രോണിലെ ഫലസ്തീൻ സ്ത്രീകളുടെ മറച്ച് വെക്കപ്പെട്ട കഥകൾ

ജൂലൈ 10 ന് ഇസ്രായേൽ അധിനിവേശ നഗരമായ ഹെബ്രോണിൽ ഇസ്രായേലി പട്ടാളക്കാർ ഫലസ്തീൻ സ്ത്രീകളെ അപമാനിച്ചത് ആദ്യ സംഭവമൊന്നുമല്ല. എന്നാൽ അത്തരം നീചമായ അതിക്രമങ്ങൾക്ക് ഇതോട് കൂടി അറുതിവരുത്താൻ സാധിക്കാത്തത് അങ്ങേയറ്റം ഖേദകരമാണ്.

വാസ്‌തവത്തിൽ, ഇസ്രായേൽ സൈനിക വിഭാഗം അഞ്ച് സ്ത്രീകളെ അവരുടെ മക്കളുടെ മുന്നിൽവെച്ച് നഗ്‌നരാക്കി പരേഡ് നടത്തുകയും അവരുടെ ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തത് യാദൃശ്ചികമായി അരങ്ങേറിയ ഒരു പ്രവൃത്തിയായിരുന്നില്ല. അതിന്റെ പശ്ചാത്തലം നോക്കിയാൽ ഈ വിഷയത്തിൽ ആഴത്തിലൊരു പുനരാലോചന ആവശ്യമാണെന്ന് ഇത് തെളിയിക്കുന്നുണ്ട്.

ഈ സംഭവത്തെ കുറിച്ച് ദീർഘമായി അന്വേഷിച്ച ഇസ്രയേലി അവകാശ ഗ്രൂപ്പായ ബി’സെലെം സെപ്തംബർ 5 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലൂടെ ഈ പ്രവൃത്തി ഇസ്രായേലിന്റെ മനഃപൂർവ്വമുള്ള നയത്തിന്റെ ഭാഗമായിരുന്നുവെന്ന് ഫലസ്തീനികൾ മനസ്സിലാക്കി.

ജെറിക്കോയിലും ജറുസലേമിലും സ്ത്രീ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള പലസ്തീൻ ഗ്രൂപ്പുകൾ നടത്തിയ നിരവധി ആക്രമണങ്ങൾ അവരുടെ പ്രതികാരത്തിനുള്ള ആഹ്വാനമായിരുന്നു.

ഈ ഹീനമായ കുറ്റകൃത്യത്തിനോടുള്ള ചെറുത്തുനിൽപ്പ് വെറുതെയാവില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് ഗാസയിലെ ഒരു വനിതാ ഗ്രൂപ്പിന്റെ വക്താവ് സെപ്റ്റംബർ 5 ന് പറഞ്ഞു.

നിർഭാഗ്യവശാൽ ബി’സെലെം നടത്തിയ അന്വേഷണം ദയനീയമായിരുന്നു. “പട്ടികൾക്കൊപ്പം മുഖംമൂടി ധരിച്ച ഡസൻ കണക്കിന് പട്ടാളക്കാർ” തെക്കൻ ഹെബ്രോണിലെ അജ്‌ലുനി കുടുംബത്തെ റെയ്ഡ് ചെയ്തുവെന്ന് ബി’സെലെം പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെയുള്ള “മൂന്ന് കുടുംബാംഗങ്ങളെ അവർ കൈകൂപ്പി നിർത്തുകയും പുരുഷന്മാരെ സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും വേർപെടുത്തുകയും അവരെയും അവരുടെ താമസ സ്ഥലത്തെ കുറിച്ചും വിപുലമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു”.

“മുഖംമൂടി ധരിച്ച വനിതാ സൈനികർ” ഒരു നായയെ കൊണ്ട് മക്കളുടെ മുന്നിൽ വെച്ച് അമ്മയെ ഭീഷണിപ്പെടുത്തുകയും അവരെ പൂർണ്ണ നഗ്നയാക്കാൻ നിർബന്ധിക്കുകയും ചെയ്ത അപമാനകരമായ പ്രവർത്തനങ്ങൾക്കാണ് ഫലസ്തീൻ സാക്ഷ്യം വഹിച്ചത്.

നഗ്നരായി മുറികളിൽ നിന്ന് മുറികളിലേക്ക് മാറാൻ നിർബന്ധിതരായതിനാൽ മറ്റ് നാല് സ്ത്രീകൾളും അപമാനകരമായ പെരുമാറ്റത്തിന് ഇരകളാകേണ്ടി വന്നു. അതേസമയം മറ്റ് സൈനികർ അവരുടെ ആഭരണങ്ങൾ മോഷ്ടിക്കുന്ന തിരക്കിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജെറിക്കോയിലും ജറുസലേമിലും ഇസ്രായേൽ അധിനിവേശ സൈനികർക്ക് നേരെ ഫലസ്തീൻ യുവാക്കൾ നടത്തിയ പ്രത്യാക്രമണങ്ങളെ കുറിച്ച് ആവേശത്തോടെ റിപ്പോർട്ട് ചെയ്ത പാശ്ചാത്യ മാധ്യമങ്ങൾ അന്വേഷണത്തെ അവഗണിക്കുകയായിരുന്നു. ഇസ്രായേലി ഭീകരതയുടെ യഥാർത്ഥ ഇരകൾ ഹെബ്രോൺ സ്ത്രീകളും അജ്‌ലുനി കുടുംബവുമാണ്.

വർഷങ്ങളായി ഫലസ്തീന്റെ അവകാശങ്ങളും അന്തസ്സും ലംഘിക്കുന്നതിന്റെ പുതിയ പതിപ്പാണ് ഹെബ്രോൺ സംഭവമെങ്കിലും അതിൽ നിന്ന് നമുക്ക് പഠിക്കാൻ ഇനിയും ഏറെയുണ്ട്. ഫലസ്തീനികളെ അപമാനിക്കുന്നത് യഥാർത്ഥത്തിൽ ഇസ്രയേലി നയമാണ്.

നക്ബ കാലത്തെ സയണിസ്റ്റ് ആക്രമങ്ങളും പിന്നീടുണ്ടായ ക്രൂരതകളും അവസാനം ഹെബ്രോണിലുണ്ടായ സംഭവ വികാസങ്ങളും താരതമ്യപ്പെടുത്തുന്നത് വഴി ഈ വാദം എളുപ്പത്തിൽ തെളിയിക്കാനാകും.

ഇസ്രയേലി ചരിത്രകാരനായ ഇലൻ പാപ്പെയുടെ ‘എത്‌നിക് ക്ലെൻസിങ് ഓഫ് പാലസ്‌തീൻ ‘ ആ ഭയാനകമായ വർഷങ്ങളിൽ ഫലസ്തീൻ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന്റെ ഭാഗങ്ങൾ ക്രിത്യമായി പ്രകാശിപ്പിക്കുന്നുണ്ട്.

നക്ബയിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇസ്രായേൽ സൈനിക രേഖകളിൽ നിന്ന് തന്ത്രപ്രധാനമായി നീക്കം ചെയ്തതായി ഇസ്രായേലി പത്രമായ ഹാരെറ്റ്സ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.

“പലസ്തീനിയൻ നഗരമായ റംലയിൽ നടന്ന ബലാത്സംഗം തനിക്ക് ക്ഷമിക്കാൻ കഴിയുമെങ്കിലും മറ്റ് പ്രവൃത്തികൾ ഞാൻ ക്ഷമിക്കില്ല” എന്ന് രാജ്യത്തിന്റെ ആദ്യ കാർഷിക മന്ത്രിയായ അഹരോൺ സിസ്‌ലിംഗ് തുറന്ന് പറഞ്ഞിരുന്നു.

ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രിയായ ഡേവിഡ് ബെൻ ഗുറിയോൺ ഉൾപ്പെടെയുള്ള നേതാക്കൾ ഇസ്രായേൽ സൈന്യം ഇസ്രായേൽ രൂപീകരിക്കുന്നതിന് പ്രകടിപ്പിച്ച അക്രമാസക്തമായ പെരുമാറ്റത്തോടും മനോഭാവത്തോടും പൂർണ്ണമായും നിഷ്കളങ്കത പുലർത്തുകയായിരുന്നു. ഇസ്രായേലിന്റെ സ്ഥാപക പിതാവ് ഫലസ്തീൻ ഗ്രാമങ്ങളെ “തുടച്ചുമാറ്റാൻ” ആഹ്വാനം ചെയ്തതും രേഖകളിൽ നിന്ന് നീക്കം ചെയ്തു.

ഈ വിഷയം സ്കൂളിൽ പഠിപ്പിക്കുന്നത് നിരോധിച്ചത് കാരണം മിക്ക ഇസ്രായേലികൾക്കും ഈ മോശം ഭൂതകാലത്തെക്കുറിച്ച് അറിയില്ല. 2009 ലെ ‘സ്വാതന്ത്ര്യദിന നിയമം’ നക്ബ നിയമം എന്നും അറിയപ്പെടുന്നു. ” ഒരു വിലാപ ദിനമായി നക്ബയെ പരാമർശിക്കുന്നതും ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പരാമർശവും നിയമവിരുദ്ധമാണ്” എന്നാണ് നിയമ ഗ്രൂപ്പായ അദാലയുടെ അഭിപ്രായം.

തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് സ്വന്തം ജനതയെ കബളിപ്പിക്കുന്നതിൽ ഇസ്രായേൽ വിജയിച്ചിട്ടുണ്ടെങ്കിലും അത്തരം അക്രമങ്ങൾക്ക് കാരണമായ ചരിത്ര പ്രക്രിയകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇസ്രായേലിലെ ഓരോ തലമുറയും മുൻ തലമുറകളുടെ അതേ പൈതൃകത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അവർക്ക് വലിയ അറിവില്ലെങ്കിലും ഇസ്രായേൽ കാലങ്ങളായി വ്യത്യസ്ത രൂപങ്ങളിൽ ഫലസ്തീനിനെ അക്രമിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ഇതിനർത്ഥം.

ഹെബ്രോണിൽ ഫലസ്തീൻ സ്ത്രീകളെ അപമാനിച്ച പട്ടാളക്കാർക്ക് നക്ബയിലെ സംഘടിത അക്രമത്തെക്കുറിച്ച് അറിവുണ്ടാകില്ല എന്നാണ് ഇതിനർത്ഥം. ഒരുപക്ഷേ ‘നക്ബ’ എന്ന പദത്തെക്കുറിച്ച് പോലും അവർക്ക് അറിയില്ലായിരിക്കാം.

എന്നിരുന്നാലും അവരുടെ പെരുമാറ്റം ഇസ്രായേലിന് അക്രമത്തോടുള്ള അഭിനിവേശത്തെയും ആഴത്തിൽ വേരൂന്നിയ വംശീയതയെയും ഫലസ്തീനികളെ അപമാനിക്കാനുള്ള നിരന്തരമായ ആഗ്രഹത്തെയും സൂചിപ്പിക്കുന്നതാണ്.

1987-93 ലെ ഒന്നാം ഇൻതിഫാദ പ്രക്ഷോഭത്തിലും ഇത് കൂടുതൽ പ്രകടമായിരുന്നു. അന്നും ഫലസ്തീൻ ജനതയെ ഇസ്രായേൽ ലൈംഗികമായി അക്രമിക്കുകയായിരുന്നു.

ഇൻതിഫാദ കാലത്ത് ഫലസ്തീനിയൻ സ്ത്രീകളെ ഇസ്രായേലി ജയിലുകളിൽ വെച്ച് ലൈംഗിക ദുരുപയോഗം ചെയ്യുന്നത് വ്യാപകമായിരുന്നു. സ്ത്രീ ആക്ടിവിസ്റ്റുകളേയും അവരുടെ കുടുംബങ്ങളേയും ചെറുത്തുനിൽപ്പിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും കുറ്റസമ്മതം നടത്താനും ഈ തന്ത്രമാണ് ഇസ്രായേൽ സൈന്യം ഉപയോഗിച്ചത്.

ഇത്തരം നീചകൃത്യങ്ങൾ അധിനിവേശ രാജ്യങ്ങളുടെ മേൽ നിയന്ത്രണവും ആധിപത്യവും സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ‘അപമാന രാഷ്ട്രീയ’മെന്ന കേന്ദ്രീകൃത രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്.

ഫലസ്തീനികളുടെ തന്നെ നിരവധി റിപ്പോർട്ടുകളുടയും ഇസ്രായേലികളുടെ സാക്ഷ്യങ്ങളുടെയും വെളിച്ചത്തിൽ ഇസ്രയേലികൾ ഈ രംഗത്ത് മികവ് പുലർത്തിയിട്ടുണ്ടെന്ന് പകല് പോലെ തെളിഞ്ഞതാണ്. ബ്രേക്കിംഗ് ദ സൈലൻസ് ഗ്രൂപ്പ് നൽകിയ റിപ്പോർട്ടുകളിൽ ഇത് തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

ഇസ്രായേൽ സൈനികർ ഫലസ്തീനികളോട് ചെയുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനവും തരംതാഴ്ത്തലുമാണ് അവരെ നാടുവിടാൻ പ്രേരിപ്പിച്ചതിന്റെ പ്രധാന കാരണമെന്ന് പലരും ചൂണ്ടിക്കാട്ടിയുട്ടുണ്ട്.

മാനസിക വിഭ്രാന്തി നിറഞ്ഞ് സൈനിക നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായേലി സൈനികർ നടത്തുന്ന ഇത്തരം സംഭവങ്ങൾ നാമമാത്രമോ ഒറ്റപ്പെട്ടതോ അല്ലെന്നതാണ് വാസ്തവം.

ഫലസ്തീൻ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ഫലസ്തീനിനെ രാഷ്ട്രീയായി അവഹേളിക്കുന്നതിന്റെ ഒരു ഭാഗം മാത്രമാണ്.

ഇസ്രായേൽ സൈന്യം ദിവസേന ചവിട്ടിമെതിക്കുന്ന അവരുടെ ബഹുമതി വീണ്ടെടുക്കാനും അവരുടെ അടിസ്ഥാന സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിലനിർത്താനും തങ്ങളുടെ ഭൂമി വീണ്ടെടുക്കാനുമാണ് ഫലസ്തീനികൾ ചെറുത്തുനിൽക്കുന്നത്.

ഫലസ്തീനിന്റെ ചെറുത്തുനിൽപ്പ് മോഷ്ടിക്കപ്പെട്ട മാതൃരാജ്യത്തെ വീണ്ടെടുക്കാനുള്ള വെറുമൊരു ‘തന്ത്രം’ അല്ല. നിരാശയിൽ നിന്നും നിഷ്ക്രിയത്വത്തിൽ നിന്നും സ്വാതന്ത്ര്യബോധം, ആത്മഭിമാനം എന്നിവ പുനഃസ്ഥാപിക്കാനുള്ള കൂട്ടായ പ്രവർത്തനമാണെന്നാണ് ഫ്രാന്റ്സ് ഫാനന്റെ അതിനെ വിശേഷിപ്പിച്ചത്.

ഫലസ്തീനികളുടെ ചെറുത്തുനിൽപ്പ് പലപ്പോഴും ഫലപ്രദമല്ലാത്തതും നിരർത്ഥകവുമാണെന്ന് പരിഹസിക്കപ്പെടുന്നുണ്ടെങ്കിലും അവർ ചെറുത്തുനിൽക്കുന്നത് എന്തുകൊണ്ടാണെന്നതിന്റെ ക്രിത്യമായ തെളിവിലേക്കാണ് ഈ പ്രസ്താവന വിരൽ ചൂണ്ടുന്നത്.

വിവ : നിയാസ് പാലക്കൽ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles