ഖുദ്സ്: ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുണ്ടായിട്ടും റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ചയായ ഇന്നലെ മസ്ജിദുല്‍ അഖ്സയിലെ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷം ഫലസ്തീനികള്‍ എത്തിയിട്ടുണ്ടെന്ന് ഫലസ്തീന് ഔഖാഫ് വ്യക്തമാക്കി. ഖുദ്സ നഗരത്തിലും പഴയ ഖുദ്സ് നഗരത്തിലും സമീപത്തെ ചെക്കുപോസ്റ്റുകളിലും ശക്തമായ ഇസ്രയേല്‍ സൈനിക സാന്നിദ്ധ്യം ഉണ്ടായിരുന്നു. 45 വയസ്സിന് മേല്‍ പ്രായമുള്ള ഫലസ്തീന് പുരുഷന്മാര്ക്ക് മാത്രമാണ് ഇസ്രേയേല്‍ മസ്ജിദുല്‍ അഖ്സയിലേക്ക് പ്രവേശനം അനുവദിച്ചത്. അപ്രകാരം പ്രായഭേദമന്യേ സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു.
ജുമുഅയില്‍ പങ്കെടുക്കാന്‍ ഗസ്സയില്‍ നിന്നുള്ള 300 ഫലസ്തീനികള്‍ക്ക് ഖുദ്സില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് അധിനിവേശ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 8ന് തെല്‍അവീവില്‍ രണ്ട് ഫലസ്തീനികള്‍ നടത്തിയ ആക്രമണത്തിന് ശേഷം ഗസ്സക്കാര്‍ക്ക് ഖുദ്സില്‍ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടാണ് ഇസ്രയേല്‍ സ്വീകരിച്ചിരുന്നത്. ആക്രമണത്തില്‍ നാല് ഇസ്രയേലികളാണ് കൊല്ലപ്പെട്ടിരുന്നത്. വിശുദ്ധ റമദാനോടനുബന്ധിച്ച് വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് നല്‍കിയിരുന്ന പ്രവേശനാനുമതിയും ആക്രമണത്തിന് ശേഷം ഇസ്രയേല്‍ ഭരണകൂടം റദ്ദാക്കിയിരുന്നു. റദ്ദാക്കിയ അനുമതികള്‍ അതേ അവസ്ഥിയില് തന്നെയാണുള്ളതെന്നും ഗസ്സയില്‍ നിന്ന് മുന്നൂറ് പേര്‍ക്ക് നല്കപ്പെട്ടിരിക്കുന്ന അനുമതി റമദാന് അല്ലാത്തപ്പോഴും എല്ലാ ആഴ്ച്ചകളിലും അനുവദിക്കാറുള്ള അനുമതിയാണെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. ഇസ്രയേല്‍ ചെക്ക് പോസ്റ്റുകള്‍ കടന്ന് 53,000 ഫലസ്തീനികളാണ് വെസ്റ്റ്ബാങ്കില്‍ നിന്നും അല്‍അഖ്സയില്‍ എത്തിയതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.