ഗസ്സ: ഫലസ്തീനികളെ ആട്ടിയോടിച്ച് രാഷ്ട്രം സ്ഥാപിക്കാന്‍ ഇസ്രയേലിന് സൗകര്യമൊരുക്കിയ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് 100 വര്‍ഷം തികഞ്ഞ കഴിഞ്ഞ ദിവസം (നവംബര്‍ 2) ഉടമ്പടിക്കെതിരെയുള്ള രോഷപ്രകടനവുമായി വെസ്റ്റ്ബാങ്കിലും ഗസ്സയിലും ആയിരക്കണക്കിന് ഫലസ്തീനികള്‍ തെരുവിലിറങ്ങി. ബാല്‍ഫര്‍ പ്രഖ്യാപനത്തിന് കാര്‍മികത്വം വഹിച്ച ബ്രിട്ടന് അതിന്റെ പേരില്‍ ഫലസ്തീനികളോട് മാപ്പ് പറയുകയും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുകയും വേണമെന്നാണ് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവര്‍ പ്രധാനമായും ആവശ്യപ്പെട്ടത്.
ഫലസ്തീനികളുടെ മണ്ണും അവകാശങ്ങളും കവര്‍ന്നെടുത്ത ഈ ഉടമ്പടിയുടെ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്യോട് ആവശ്യപ്പെട്ടുള്ള ഹരജി ഖുദ്സിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിന് കൈമാറി. വെസ്റ്റ്ബാങ്കിലെ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഹരജിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഈ കരാര്‍ കാരണം കഴിഞ്ഞ നൂറ് വര്‍ഷമായി ഫലസ്തീനികള്‍ നേരിടുന്ന ദുരിതങ്ങളില്‍ ബ്രിട്ടീഷ് ഭരണകൂടം മാപ്പ് പറയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഖുദ്സുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഫലസ്തീന് മന്ത്രി അദ്നാന് ഹുസൈന് പറഞ്ഞു. ഈ കരാര്‍ കാരണം ഫലസ്തീനികള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാല്‍ഫര്‍ ഉടമ്പടിയുടെ നൂറാം വാര്‍ഷികം ആഘോഷിച്ച ബ്രിട്ടീഷ് നടപടി ദുഖകരമാണെന്നും ആ കരാറിന്റെ വിശ്വാസ്യത പുതുക്കുകയാണ് അതിലൂടെയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.