ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന സിറിയയില്‍ അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന അവശ്യവുമായി യു.എന്‍.
സിറിയയില്‍ വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നതും യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നതുമായ കുട്ടികളെ രക്ഷപ്പെടുത്തണമെന്നാണ് യു.എന്‍ ചില്‍ഡ്രന്‍സ് ഏജന്‍സി ആവശ്യപ്പെട്ടത്.
ദമസ്കസിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഇതിനോടകം അഞ്ചു കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും 137 പേര് അടിയന്തിര ചികിത്സ ആവശ്യമുള്ളവരുമാണെന്ന് യുനിസെഫ് അറിയിച്ചു. ഏഴു മാസം മുതല്‍ 17 വയസ്സു വരെയുള്ളവരാണ് കുട്ടികളില്‍ അധികവും. കിഡ്നി തളര്ന്നവര് പോഷകാഹാരക്കുറവ് മൂലം പ്രയാസമനുഭവിക്കുന്നവര്‍ സംഘര്‍ഷത്തില്‍ മുറിവേറ്റവര്‍ തുടങ്ങി നിരവധി കുഞ്ഞുങ്ങളാണ് ഇവിടെ പ്രയാസമനുഭവിക്കുന്നത്. ഇവര്‍ക്കൊന്നും ആവശ്യമായ ചികിത്സ നല്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല.
‘ഓരോ ദിവസം കഴിയുമ്പോഴും ഇവിടുത്തെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാവുകയാണ്’ ആരോഗ്യ സംവിധാനം പാടെ തകര്‍ന്നു. സ്കൂളുകളെല്ലാം മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്’ സിറിയയിലെ യുനിസെഫ് പ്രതിനിധിയായ ഫ്രാന് ഇക്വിസ പറയുന്നു.
‘ആയിരങ്ങള്‍ക്കാണ് ഇവിടെ വൈദ്യസഹായം ആവശ്യമുള്ളത്. സമാധാനപരമായി ജീവിതം നയിക്കാനും സാധാരണ നിലയിലേക്ക് ഇവരുടെ ബാല്യം തിരികെ കിട്ടാനും ആഗ്രഹിക്കുന്നവരാണിവര്‍’ ഫ്രാന് ഇക്വിസ പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷമായി കിഴക്കന്‍ ഗൗതയിലെ ദൗമ നഗരം സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സിറിയന്‍ തലസ്ഥാനത്തു നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിത്. 2013 മുതല്‍ നാലു ലക്ഷം ആളുകളാണ് ഇവിടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് ദുരിതക്കയത്തില്‍ ജീവിക്കുന്നതെന്നും യുനിസെഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമതരും സിറിയന്‍ സൈന്യവും തമ്മിലാണ് ഇവിടെ സംഘര്‍ഷം തുടരുന്നത്.