വാഷിങ്ടണ്‍: ഇസ്രായേല്‍ മന:പൂര്‍വം ഫലസ്തീനികളെ കൊല്ലുകയാണെന്നാണ് അമേരിക്കന്‍ യുവ സമൂഹത്തില്‍ പകുതിയും വിശ്വസിക്കുന്നതെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് ആണ് വോട്ടെടുപ്പ് നടത്തിയത്. സര്‍വേ പ്രകാരം 18-29 വയസ് പ്രായമുള്ള അമേരിക്കക്കാരില്‍ മുക്കാല്‍ ഭാഗവും സിവിലിയന്‍ അപകടങ്ങള്‍ തടയാന്‍ ഇസ്രായേല്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചു.
ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ഇസ്രായേല്‍ മനഃപൂര്‍വം സാധാരണക്കാരെ കൊല്ലുകയാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി 48 ശതമാനം അമേരിക്കന്‍ യുവസമൂഹവും പറയുന്നു.
ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസ്/സിയാന കോളേജ് പ്രസിദ്ധീകരിച്ച ഒരു പുതിയ വോട്ടെടുപ്പിലാണ് സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇസ്രായേല്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞത്. വോട്ടെടുപ്പ് നടന്ന 18-29 വയസ് പ്രായമുള്ളവര്‍ക്കിടയില്‍ വലിയ സമൂഹം ഗസ്സയിലെ യുദ്ധത്തോടുള്ള പ്രസിഡന്റ് ജോ ബൈഡന്റെ സമീപനത്തെയും ഇസ്രയേലിന്റെ പിന്തുണയെയും വിമര്‍ശിക്കുന്നവരാണ്.
മൂന്നാം മാസത്തിലേക്ക് കടന്ന ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിന് യു.എസ് പിന്തുണ തുടരണമെന്ന് 65 വയസും അതില്‍ കൂടുതലും പ്രായമുള്ള ആളുകള്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്.
ന്യൂയോര്‍ക്ക് ടൈംസ് പോള്‍ ചെയ്ത മിക്ക ചോദ്യങ്ങളിലും, ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധത്തെ യുവസമൂഹം വിമര്‍ശിച്ചു, ബന്ദികളെ സുരക്ഷിതമാക്കുക, ഹമാസിനെ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടിയില്ലെങ്കിലും ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് 70 ശതമാനം വോട്ടര്‍മാരും പറഞ്ഞത്.
46 ശതമാനം യുവാക്കളും ഫലസ്തീനികളോട് അനുഭാവം പുലര്‍ത്തുന്നുവെന്ന് പറഞ്ഞപ്പോള്‍ 27 ശതമാനം പേര്‍ മാത്രമാണ് ഇസ്രയേലിനോട് അനുഭാവം പുലര്‍ത്തുന്നുവെന്ന് അഭിപ്രായപ്പെട്ടത്. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ പൊതുവെ പ്രസിഡന്റ് ബൈഡന്‍ കൈകാര്യം ചെയ്യുന്ന രീതിയെ അംഗീകരിക്കുന്നില്ലെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 70 ശതമാനത്തിലധികം അമേരിക്കക്കാരും പറഞ്ഞു.