ദമസ്‌കസ്: വടക്ക് കിഴക്കന്‍ സിറിയയിലെ അല്‍ ഹൗല്‍ തടങ്കല്‍പ്പാളയത്തില്‍ ഓരോ ആഴ്ചയും രണ്ട് കുട്ടികള്‍ വീതം മരണപ്പെടുന്നുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായുള്ള ജീവകാരുണ്യ സംഘടനയായ സേവ് ദി ചില്‍ഡ്രന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കുര്‍ദിഷ് നിയന്ത്രണത്തിലുള്ള ഈ ക്യാമ്പില്‍ അതിക്രമം, രോഗങ്ങള്‍, അപകടങ്ങള്‍ എന്നിവ മൂലം ഈ വര്‍ഷം ഇതുവരെ കുറഞ്ഞത് 62 കുട്ടികള്‍ മരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ അല്‍ ഹൗല്‍ ക്യാമ്പില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. വടക്കുകിഴക്കന്‍ സിറിയയിലെ അല്‍-ഹൗലിലെയും റോജിലെയും ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന ഭൂരിഭാഗം കുട്ടികളെയും തിരികെയെത്തിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ പലരും പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതും ഐ.എസ് പോരാളുകളുടെ കുടുംബങ്ങളിലെയും സ്ത്രീകളെയും കുട്ടികളെയുമാണ് ഇവിടെ പാര്‍പ്പിക്കുന്നത്.
60 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40,000 കുട്ടികള്‍ ക്യാമ്പുകളില്‍ ദുരിതാവസ്ഥയില്‍ കഴിയുകയാണെന്ന് ചാരിറ്റി പ്രസ്താവിച്ചു. കുര്‍ദിഷ് സായുധസേന വിഭാഗമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും (എസ് ഡി എഫ്) പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളു (വൈ പി ജി)ടെയും നേതൃത്വത്തിലാണ് ഈ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഐ.എസ് ഈ മേഖലയില്‍ നിന്നും പ്രാദേശികമായി പരാജയപ്പെട്ടതിന് ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ക്യാമ്പ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.