കാര്‍തൂം: യു.എസിന്റെ ഭീകര പട്ടികയില്‍ നിന്നും സുഡാന്റെ പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സുഡാനില്‍ പുതുതായി അധികാരത്തിലേറിയ ഭരണസമിതി. തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും തങ്ങളുടെ രാജ്യത്തിന്റെ പേര് ഒഴിവാക്കാന്‍ യു.എസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് അധികാരമേറ്റ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് അറിയിച്ചു. സുഡാന്‍ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.
യു.എസിന്റെ തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാകുന്നതോടെ ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങള്‍ക്കുമുള്ള താക്കോല്‍ ആകും. അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജനാധിപത്യ സുഡാന് ലോകത്ത് ആരില്‍ നിന്നും ഒരു ഭീഷണിയും നേരിടേണ്ടി വരില്ല. പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതോടെ രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിക്കും. ഐ.എം.എഫില്‍ നിന്നും ലോകബാങ്കില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും. വിവിധ രാജ്യങ്ങളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും.ഹംദോക് പറഞ്ഞു. ഇതോടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹംദോകിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി.
മാസങ്ങള്‍ നീണ്ട രൂക്ഷമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് സുഡാനില്‍ പുതിയ ഭരണ കൗണ്‍സില്‍ അധികാരത്തിലെത്തിയത്. ജനങ്ങളുടെ ഭാഗത്തു നിന്നും സൈന്യത്തിന്റെ ഭാഗത്തുനിന്നുമുള്ള നേതാക്കള്‍ സംയുക്തമായി രൂപീകരിച്ച 11 അംഗ ഭരണസമിതിയാണ് അധികാരമേറ്റെടുത്തത്. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഈ പരമാധികാര കൗണ്‍സില്‍ ആണ് രാജ്യം ഭരിക്കുക.
നീണ്ട 30 വര്‍ഷം സുഡാനില്‍ ഏകാധിപത്യ ഭരണം നടത്തിയ ഉമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ ട്രാന്‍സിഷണല്‍ മിലിട്ടറി കൗണ്‍സിലിനെതിരെയും ജനങ്ങള്‍ സമരം നടത്തി. രാജ്യത്ത് തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.