അങ്കാറ: തെക്കന്‍ തുര്‍ക്കിയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നത് തുടര്‍ച്ചയായി അഞ്ചാം ദിവസവും തുടരുമ്പോള്‍ നാശനഷ്ടങ്ങളും വര്‍ധിക്കുന്നു. ഇതിനോടകം നൂറുകണക്കിന് പേരാണ് സുരക്ഷിത സ്ഥാനം തേടി വീടുവിട്ടു പലായനം ചെയ്തത്. ഇതുവരെയായി ആറു പേര്‍ തീപിടുത്തത്തില്‍ മരിക്കുകയും 330 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് തീപിടുത്തം ആരംഭിച്ചത്. ഒരു ദശകത്തിനിടെ തുര്‍ക്കി അനുഭവിക്കുന്ന ഏറ്റവും മോശം ദുരന്തമാണിത്. 95,000 ഹെക്ടര്‍ വനമാണ് ഇതിനകം കത്തിനശിച്ചത്. തീ അണക്കുകയായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ശനിയാഴ്ച മറ്റൊരു ടൂറിസം മേഖലയായ മെഡിറ്ററേനിയന്‍ തീരത്തിനു സമീപം ബൊദ്‌റമിലും കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതായി അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖലയിലെ ആളുകളെ അവരുടെ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഒഴിപ്പിച്ചതായി മറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വനത്തിന് സമീപമുള്ള റിസോര്‍ട്ടുകളെല്ലാം കത്തിനശിച്ചു.
തീപിടുത്തം മൂലം റോഡിലൂടെ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാത്തതിനാല്‍ ബോട്ടിലൂടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആകെയുണ്ടായ 112 കാട്ടുതീയില്‍ 107 എണ്ണം ഇപ്പോള്‍ നിയന്ത്രണാതീതമാണെന്നും എന്നാല്‍ അവധിക്കാല പ്രദേശങ്ങളായ അന്റല്യയിലും മുഗ്ലയിലും തീപിടുത്തം തുടരുകയാണെന്നും വനം-കൃഷി വകുപ്പ് മന്ത്രി ബെകിര്‍ പറഞ്ഞു.