വാഷിങ്ടണ്‍: ഫലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ കൊല്ലുന്നത് അവസാനിപ്പിക്കാന്‍ യു.എസ് ഇടപെടല്‍ നടത്തണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ഫാത്തിമ തലൈബ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം 13 വയസ്സുള്ള ഫലസ്തീന്‍ ബാലനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവരുടെ ആഹ്വാനം.
അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലസിലെ അസ്‌കര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന മുഹമ്മദ് ദആദസിനെ കൊലപ്പെടുത്തിയ നടപടിയെ അവര്‍ അപലപിച്ചിരുന്നു. ദേര്‍ അല്‍-ഹതാബില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയ്ക്ക് ശേഷം അനധികൃത ജൂത കുടിയേറ്റങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ സൈനികര്‍ ദാദാസിന്റെ വയറ്റില്‍ വെടിവെക്കുകയായിരുന്നു.
ഫലസ്തീന്‍ ബാലനെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തലൈബ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ”നമ്മുടെ രാജ്യം കുട്ടികളെ കൊല്ലുന്നത് നിര്‍ത്തണം- അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഫലസ്തീന്‍-അമേരിക്കന്‍ വനിതയാണ് ഫലസ്തീന്‍ തലൈബ്. മറ്റു കോണ്‍ഗ്രസ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ 20 വര്‍ഷത്തിനിടെ 3000 ഫലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് രണ്ട് പതിറ്റാണ്ടായി ഓരോ മൂന്ന് ദിവസത്തിലും ഇസ്രായേലി സേനയുടെ വെടിയേറ്റ് ശരാശരി ഒരു കുട്ടി കൊല്ലപ്പെടുന്നുണ്ട്.