വാഷിങ്ടണ്‍: ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിന്റെ സാമ്പത്തിക കാര്യ വക്താക്കള്‍ക്കും ഔദ്യോഗിക സാമ്പത്തിക സഹായകരുടെയും കമ്പനികളുടെയും ശൃംഖലക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. ഫലസ്തീന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് വിവിങ കമ്പനികള്‍ക്കും വിവിധ സാമ്പത്തിക സഹായകര്‍ക്കും യു.എസ് നിരോധനമേര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
സുഡാന്‍, തുര്‍ക്കി, സൗദി അറേബ്യ, അള്‍ജീരിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെ, 500 മില്യണിലധികം മൂല്യം ആസ്തിയുള്ള ഹമാസിന്റെ ഇന്‍വെസ്റ്റ്മെന്റ് ഓഫീസിനെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഉപരോധമെന്ന് സ്റ്റേറ്റ് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
‘കഠിനമായ ജീവിത-സാമ്പത്തിക സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ഗസ്സയെ അസ്ഥിരപ്പെടുത്തുന്നതിനിടയില്‍ ഹമാസ് അതിന്റെ രഹസ്യ നിക്ഷേപ പോര്‍ട്ട്ഫോളിയോ വഴി വലിയ തുകകള്‍ ഉണ്ടാക്കിയിട്ടുണ്ട്’- തീവ്രവാദ ധനസഹായത്തിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും വേണ്ടിയുള്ള യു.എസ് ട്രഷറി അസിസ്റ്റന്റ് സെക്രട്ടറി എലിസബത്ത് റോസന്‍ബെര്‍ഗ് പറഞ്ഞു.
ഗാസ മുനമ്പില്‍ ഭരണം നടത്തുന്നത് ഹമാസാണ്. ഇസ്രായേലും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും ഹമാസിനെ ഒരു തീവ്രവാദ ഗ്രൂപ്പായാണ് കണക്കാക്കുന്നത്. അമേരിക്കയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഹമാസ് ഉദ്യോഗസ്ഥനായ സമി അബു സുഹ്ര രംഗത്തെത്തിയിട്ടുണ്ട്.