വാഷിങ്ടണ്‍: ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ തല്‍സ്ഥിതി തുടരണമെന്ന് ഐക്യരാഷ്ട്ര സഭ. നിലവിലെ സ്ഥിതഗതിയില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുകയും ജറുസലേമിലെ അല്‍ അഖ്സ മസ്ജിദ് കോമ്പൗണ്ടില്‍ തല്‍സഥിതി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
എന്നാല്‍ ഇസ്രയേലിന്റെ പുതിയ തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഈ സ്ഥലത്ത് വിവാദപരമായ സന്ദര്‍ശനം നടത്തിയെങ്കിലും യു.എന്‍ ഒരു നടപടിക്കും തയ്യാറായില്ല, ഇതിനെ ‘അഭൂതപൂര്‍വമായ പ്രകോപനം’ എന്നായിരുന്നു ഫലസ്തീന്‍ നേതാക്കള്‍ വിളിച്ചത്.
അല്‍ അഖ്സ മസ്ജിദ് കോമ്പൗണ്ടിലെ ദശാബ്ദങ്ങള്‍ പഴക്കമുള്ള നിലവിലെ സ്ഥിതി തുടരണമെന്നും മക്കയ്ക്കും മദീനയ്ക്കും ശേഷം ഇസ്ലാമിന്റെ മൂന്നാമത്തെ വിശുദ്ധമായ ഗേഹത്തില്‍ മുസ്ലീം ആരാധന മാത്രമേ അനുവദിക്കാറുള്ളൂ.
ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ സ്ഥിതിഗതികള്‍ മാറ്റാനും സൈറ്റില്‍ ജൂത പ്രാര്‍ത്ഥന അനുവദിക്കാനും വളരെക്കാലമായി ശ്രമിക്കുന്നുണ്ട്. അതേസമയം, ഈ സ്ഥലത്തെ യഹൂദരും പുണ്യസ്ഥലമായി കാണുന്നുണ്ട്. അവര്‍ അതിനെ ടെമ്പിള്‍ മൗണ്ട് എന്നാണ് വിളിക്കുന്നത്.
അല്‍-അഖ്സ മസ്ജിദിന്റെ സ്ഥാനത്ത് ഒരു ജൂത ക്ഷേത്രം നിര്‍മ്മിക്കണമെന്ന് തീവ്ര വലതുപക്ഷവും ആഹ്വാനം ചെയ്തിട്ടുണ്ട്.
ബെന്‍-ഗ്വീറിന്റെ പ്രകോപനപരമായ നടപടികളില്‍ ഇസ്രായേലിനെതിരെ നടപടിയെടുക്കാന്‍ ഫലസ്തീന്‍ യുഎന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ വ്യാഴാഴ്ച സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു.
അറബികള്‍ക്കെതിരായ വംശീയ പ്രകോപനം, ഫലസ്തീന്‍ രാഷ്ട്രത്വത്തിനെതിരായ എതിര്‍പ്പ്, അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ മസ്ജിദ് കോമ്പൗണ്ടിലും ഷെയ്ഖ് ജറാഹ് പരിസരത്തും കുടിയേറ്റക്കാര്‍ നടത്തിയ റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കി എന്നിവക്ക് പേരുകേട്ടയാളാണ് ഇസ്രയേലിന്റെ പുതിയ സുരക്ഷാ മന്ത്രി.