അങ്കാറ: ഇറാഖില്‍ പതിമൂന്ന് തുര്‍ക്കികളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ യു.എസ് നടത്തിയ പ്രസ്താവനയ്ക്ക് ശക്തമായ പ്രതികരണമറിയിക്കാന്‍ യു.എസ് അംബാസഡറെ തലസ്ഥാനമായ അങ്കാറയിലേക്ക് തുര്‍ക്കി തിങ്കളാഴ്ച വിളിച്ചുവരുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട യു.എസ് പ്രസ്താവന പ്രഹസനമാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
വടക്കന്‍ ഇറാഖിലെ സൈനിക നടപടികള്‍ക്കിടെ പിടികൂടിയ തുര്‍ക്കി സൈനികരും പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ബന്ദികളെ നിയമവിരുദ്ധ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ (പി.കെ.കെ) പോരാളികള്‍ ഞായറാഴ്ച വധിക്കുകയായിരുന്നുവെന്ന് തുര്‍ക്കി പറഞ്ഞു. ഉത്തരവാദിത്തം പി.കെ.കെക്കാണെന്ന് സ്ഥിരീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ കൊലപാതകത്തെ അപലപിക്കുമെന്നും, നാറ്റോ അംഗമായ തുര്‍ക്കിക്കൊപ്പം നില്‍ക്കുമെന്നും യു.എസ് വ്യക്തമാക്കി.
അയല്‍രാജ്യമായ സിറിയയിലെ കുര്‍ദ് പോരാളികളുമായുള്ള യു.എസ് പങ്കാളിത്തത്തില്‍ ഇതിനകം തന്നെ തന്നെ തുര്‍ക്കി അസന്തുഷ്ടി പ്രകടിപ്പിട്ടുണ്ട്. തീവ്രവാദികളെ പിന്തുണയ്ക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി. വടക്കന്‍ ഇറാഖില്‍ പി.കെ.കെ സൈനികത്താവളങ്ങള്‍ക്കെതിരെ തുര്‍ക്കി ഈ മാസം സൈനിക നടപടി ആരംഭിച്ചിരുന്നു. പതിമൂന്ന് ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ഉര്‍ദുഗാന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
കുര്‍ദ് സായുധ വിഭാഗത്തില്‍ നിന്ന് 48 അംഗങ്ങളാണ് സൈനിക നടപടി ആരംഭിച്ചത് മുതല്‍ വധിക്കപ്പെട്ടതെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യു.എസിന്റെ പ്രസതാവന പ്രഹസനമാണ്. തീവ്രവാദികളെ പിന്തുണയ്ക്കുന്നില്ലെന്ന് നിങ്ങള്‍ പറയുന്നു. യഥാര്‍ഥത്തില്‍ നിങ്ങള്‍ അവരുടെ പക്ഷത്തും അവര്‍ക്കു പിന്നില്‍ നിലയുറപ്പിക്കുകയുമാണ് ചെയ്യുന്നത് -യു.എസ് പ്രസ്താവനയെ വിമര്‍ശിച്ച് ഉര്‍ദുഗാന്‍ പറഞ്ഞു.