അങ്കാറ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ലോകത്തിലെ ആദ്യത്തെ ഉടമ്പടിയില്‍ നിന്ന് തുര്‍ക്കി പിന്മാറിയതായി റിപ്പോര്‍ട്ട്. വെളളിയാഴ്ച തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. സ്ത്രീകളെ ഗാര്‍ഹിക, ദാമ്പത്യ പീഡനത്തില്‍ നിന്നും ലിംഗഛേദനയില്‍ നിന്നും സമാനമായ ദുരുപയോഗത്തിനും എതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന് 2011 ലെ ഇസ്താംബുള്‍ കണ്‍വെന്‍ഷനില്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു നിയമമുണ്ടാക്കിയിരുന്നത്. ഈ നിയമം നടപ്പാക്കുന്നതില്‍ നിന്നാണ് ഇപ്പോള്‍ തുര്‍ക്കി സര്‍ക്കാര്‍ പിന്മാറുന്നത്.
പിന്മാറുന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നാല്‍, സ്ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ എങ്ങനെ തടയാം എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമത്തില്‍ നിന്നും പിന്മാറുന്നതെന്ന് ഉര്‍ദുഗാന്റെ എ..കെ പാര്‍ട്ടി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.
അതേസമയം, പുതിയ നിയമം കുടുംബത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നതും വിവാഹമോചനവും എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയുടെ സ്വീകാര്യതയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും പറഞ്ഞ് ഒരു കൂട്ടം രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിരുന്നു. സംഭവം മൂന്നാം ലിംഗക്കാര്‍ക്കും സ്വവര്‍ഗ്ഗ അനുരാഗികള്‍ക്കും സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതും കുടുംബ ബന്ധത്തെ ശിഥിലമാക്കുന്നതാണെന്നുമാണ് തുര്‍ക്കിയിലെ യാഥാസ്ഥിക വിഭാഗം വാദിക്കുന്നതെന്നും അല്‍ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിപക്ഷ പാര്‍ട്ടിയായ സി.എച്ച്.പി ഈ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശങ്ങളുടെ ഉത്തരവാദിത്തമുള്ള കരാര്‍ ഉപേക്ഷിക്കുകയെന്നത് സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി നിലനിര്‍ത്തുകയും അവരെ കൊല്ലാന്‍ അനുവദിക്കുകയും ചെയ്യുന്നതാണെന്ന് സി.എച്ച്.പി ഡെപ്യൂട്ടി ചെയര്‍മാന്‍ ഗോക്‌സ് ഗോക്‌സെന്‍ ട്വീറ്റ് ചെയ്തു.