അങ്കാറ: രാജ്യത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണം 62 ആയി. ഒരുപാട് പേരെ കാണാനുമില്ല -അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പ്രളയം കാര്യമായി ബാധിച്ച കരിങ്കടലിലെ വടക്കന്‍ നഗരത്തില്‍ നിന്ന് ആളുകളെയും വാഹനങ്ങളെയും ഒഴിപ്പിക്കുന്നതിന് അധികൃതര്‍ കപ്പല്‍ അയച്ചു. വടക്കുപടിഞ്ഞാറന്‍ കരിങ്കടല്‍ പ്രവിശ്യയില്‍ ബുധനാഴ്ച കനത്ത മഴയെ തുടര്‍ന്ന് പ്രളയമുണ്ടാവുകയായിരുന്നു. ഒരുപാട് വീടുകള്‍ തകരുകയും, പാലങ്ങളും കാറുകളും ഒലിച്ചുപോവുകയും, റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കസ്തമോനു പ്രവിശ്യയില്‍ 52 പേരും സിനോപില്‍ ഒമ്പതും ബാര്‍തിനില്‍ ഒരാളും മരിച്ചതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി എ.എഫ്.എ.ഡി പറഞ്ഞു. പ്രളയത്തില്‍ 13 പാലങ്ങള്‍ തകര്‍ന്നതായും, 45 കെട്ടിടങ്ങള്‍ക്ക് വലിയ തോതില്‍ കോടുപാട് സംഭവിച്ചതായും ബാര്‍തിന്‍ പ്രവിശ്യയിലെ ഗവര്‍ണറിന്റെ ഓഫീസ് പ്രസ്താവനിയിലൂടെ വ്യക്തമാക്കി. 77 പേരെ കാണാതായതായും, എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും തുര്‍ക്കി ആഭ്യന്തര മന്ത്രി അറിയിച്ചു.