28-10-23 (ശനി)
- യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ഗസ്സയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ നടത്തുന്നത്.
- ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനയും ഹമാസ് പോരാളികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് അല്‍ജസീറ ഗസ്സ റിപ്പോര്‍ട്ടര്‍ വാഇല്‍ ദഹ്ദൊഹ് എക്സില്‍ കുറിച്ചു.
- കരയുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഇസ്രായേലിന് വന്‍ തിരിച്ചടിയാണെന്നും ഇസ്രായേലിന്റെ 30ല്‍ പരം ടാങ്കറുകള്‍ ഹമാസ് പോരാളികള്‍ തകര്‍ത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- തങ്ങളുടെ കരസേന ഗാസയ്ക്കുള്ളില്‍ പോരാടുകയാണെന്നാണ് ഇസ്രായേല്‍ ശനിയാഴ്ചയും ആവര്‍ത്തിച്ചത്. തങ്ങളുടെ പോരാളികള്‍ ഗസ്സയ്ക്കകത്തെ വിവിധ സ്ഥലങ്ങളില്‍ ഇസ്രായേല്‍ സൈന്യവുമായി ഏറ്റുമുട്ടിയതായും ഇസ്രായേല്‍ സേനയുടെ ടാങ്കുകള്‍ തകര്‍ത്തതായും ഹമാസും പറഞ്ഞു.
- ഗസ്സയില്‍ വൈദ്യുതിയും ഇന്ധനവും പൂര്‍ണമായും നിലച്ചതിനാല്‍ ആശയവിനിമയം തടസ്സപ്പെട്ടെന്നും ഗസ്സയിലെ തങ്ങളുടെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങളും സഹായ ഏജന്‍സികളും പറഞ്ഞു.
- ഉപരോധ ഗസ്സ മുനമ്പില്‍ 10 ലക്ഷത്തിലധികം കുട്ടികളും അവരുടെ മാതാപിതാക്കളും ‘സമ്പൂര്‍ണ്ണ ഭയാനകത’യിലൂടെയാണ് കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘സേവ് ദി ചില്‍ഡ്രന്‍’ പറയുന്നു.
- അതേസമയം, ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന പ്രമേയം യു.എന്‍ പൊതുസഭ പാസാക്കി. പ്രമേയത്തിന് അംഗരാഷ്ട്രങ്ങളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
- ഇസ്രായേല്‍ ആക്രമണത്തില്‍ 7,703 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തില്‍ 1400-ലധികം പേര് കൊല്ലപ്പെട്ടു.
- ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുമായി വിഷത്തില്‍ ഫോണ്‍ സംഭാഷണം നടത്തി.
- ഗസ്സയില്‍ കമ്യൂണിക്കേഷന്‍ സംവിധാനം നിലച്ചതിനാല്‍ തങ്ങളുടെ സാറ്റലൈറ്റ് അധിഷ്ഠിത സംവിധാനമായ സ്റ്റാര്‍ലിങ്ക് ഗസ്സയിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സഹായ സംഘടനകള്‍ക്ക് തങ്ങളുടെ സേവനം നല്‍കുമെന്ന്’ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക് അറിയിച്ചു.
- ശനിയാഴ്ച വൈകീട്ട് തെക്കന്‍ ഗാസയിലെ ഖാന് യൂനിസിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യോമാക്രമണങ്ങള്‍ ഉണ്ടായതായി അല്‍ജസീറയുടെ ഹാനി മഹ്മൂദ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രി മുതലുള്ള ആക്രമണങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.
- അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന്റെ നേരിട്ടുള്ള ഫലമായി ഒരു കുടുംബത്തിലെ 42 അംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന്
ഹാനി പറഞ്ഞു. - ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണം പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ദുരന്തം സൃഷ്ടിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി
ലാവ്റോവ് പറഞ്ഞു. - ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ഗസ്സയിലെ ആരോഗ്യ സംവിധാനത്തെയും മെഡിക്കല്‍ ടീമുകളെയും ആംബുലന്‍സുകളേയും പൂര്‍ണമായി തളര്‍ത്തിയെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
- അന്താരാഷ്ട്ര സഹായത്തിനുള്ള ആഹ്വാനം ആവര്‍ത്തിച്ച അദ്ദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും വിരമിച്ച നഴ്സുമാരോടും രംഗത്തുവരാന്‍ ആഹ്വാനം ചെയ്തു.
- ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണത്തിന് ശേഷവും ഇസ്രായേലിലെ അഷ്കെലോണിന്റെ ഭൂരിഭാഗവും ഇപ്പോഴും വിജനമാണ്.
- മധ്യ ഇസ്രായേലില്‍ ശനിയാഴ്ചയും അപായ സൈറണുകള്‍ മുഴങ്ങുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവീവ്, ബത്യോം നഗരങ്ങളില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ഇവിടങ്ങളിലും സൈറണുകള്‍ മുഴങ്ങി.
- ഗസ്സയിലെ ‘ഇസ്രായേല്‍ കര ആക്രമണത്തിന്റെ മാനുഷികവും സുരക്ഷാവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച്’ ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്കി.
- ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായം എത്തിക്കാനും ഈജിപ്ത് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
- അധിനിവേശ വെസ്റ്റ് ബാങ്കില്‍ ശനിയാഴ്ച 11 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ അറിയിച്ചു. 1,500-ലധികം ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം തടഞ്ഞുവെച്ചിരിക്കുകയാണ്.
- വടക്കന്‍ ഗസ്സയില്‍ അല്‍-ഷിഫ ഹോസ്പിറ്റലിന് സമീപം കഴിഞ്ഞ രാത്രി ഇസ്രായേലി നടത്തിയ തീവ്രമായ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
- വടക്കന്‍ ഗസ്സയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ പരിസരത്തും ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം ഉണ്ടായി.
- വടക്കന്‍ ഗസ്സയിലെ കിഡ്നി ഡയാലിസിസിന് ആശുപത്രിക്ക് സമീപവും ഇസ്രായേല്‍ ബോംബാക്രമണം നടന്നതായി അല്‍ ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു, തെക്ക് റഫയ്ക്ക് കിഴക്ക് ഇസ്രായേലി പീരങ്കി ഷെല്ലാക്രമണം നടത്തി.
- ഗസ്സയില്‍ ഹമാസ് പോരാളികള്‍ തടവിലാക്കിയ ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങള്‍ സൈന്യം ബോംബാക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് അവരുടെ ബന്ധുക്കളുടെ സ്ഥിതിവിവരങ്ങളെുറിച്ച് സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു.
27-10-23 (വെള്ളി)
ഗസ്സക്കുമേലുള്ള ഇസ്രായേല്‍ നരനായാട്ട് മൂന്ന് ആഴ്ചകള്‍ പൂര്‍ത്തിയാകുമ്പോള്‍ വടക്ക് നിന്ന് തെക്ക് വരെ ഇസ്രായേല്‍ കൂട്ട ബോംബാക്രമണം നടത്തുന്നത് തുടരുകയാണ്. വെള്ളിയാഴ്ചയും പാര്‍പ്പിട കെട്ടിടങ്ങള്‍ തകര്‍ക്കുകയും ഡസന്‍ കണക്കിന് ഫലസ്തീനികളെ കൊല്ലുകയും ചെയ്തു. അവരില്‍ പലരും കുട്ടികളാണ്.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇതുവരെയായി 50 ബന്ദികള്‍ കൊല്ലപ്പെട്ടു.
സിറിയയിലെ ഇറാന് അനുകൂല പ്രദേശങ്ങള്‍ ആക്രമിച്ചതായി യു.എസ് പറഞ്ഞു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ നിന്ന് ‘വേറിട്ടതും വ്യത്യസ്തവുമാണ്’ ഇതെന്നും യു.എസ് വക്താവ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഗസ്സയില്‍ മരണപ്പെട്ടവരുടെ മരണസംഖ്യയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് പിന്നാലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളുടെ പേരുകള്‍ ഗസ്സ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
ഗസ്സക്കെതിരായ ഇസ്രായേല്‍ ആക്രമണം ‘മുഴുവന്‍ മേഖലയെയും അസ്ഥിരപ്പെടുത്തുമെന്ന്’ ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മായില്‍ ഹനിയ മുന്നറിയിപ്പ് നല്കി.
അതേസമയം, യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഗസ്സ വിഷയത്തിലുള്ള അടിയന്തര യോഗം ആരംഭിച്ചു, ജോര്‍ദാന്‍ തയ്യാറാക്കിയ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പും വെള്ളിയാഴ്ച പ്രതീക്ഷിക്കുന്നുണ്ട്.
ഒക്ടോബര്‍ 7 മുതല്‍ കുറഞ്ഞത് 7,028 ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.
വെടിനിര്‍ത്തല്‍ ഉണ്ടാകുന്നതുവരെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു.
വെള്ളിയാഴ്ചകളില്‍ അല്‍ അഖ്സ പള്ളിയില്‍ നമസ്കരിക്കാനെത്തുന്നവരെ തടയുന്നത് ഇസ്രായേല്‍ ഇന്നും തുടര്‍ന്നു.
ഇസ്രായേല്‍ പോലീസ് സേന റോഡുകള്‍ തടയുന്നത് മൂലം ആളുകള്‍ക്ക് പള്ളിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടാവുകയാണ്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഉടനീളം ഉപരോധമേര്‍പ്പെടുത്തിയതിനാല്‍ അവിടെ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മസ്ജിദിലെത്താന്‍ ബുദ്ധിമുട്ടാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, ആളുകള്‍ പള്ളിക്ക് സമീപം ഒത്തുകൂടി തെരുവിലാണ് നമസ്കാരം നിര്‍വഹിച്ചത്. എന്നാല്‍ ഇന്ന് അതിനും അനുവാദമില്ല.
26-10-23 (വ്യാഴം)
- ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 7,000 കടന്നു. ഇതില്‍ മൂവായിരത്തോളം കുട്ടികളാണെന്നും ഫലസ്തീന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
- ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഗാസയ്ക്കുള്ളില്‍ ടാങ്കുകള്‍ ഉപയോഗിച്ച് രാത്രികാല ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
- അല്‍ ജസീറയുടെ ഗസ്സ ബ്യൂറോ ചീഫ് വെയ്ല് ദഹ്ദൂഹിന്റെ കുടുംബാംഗങ്ങള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ അല്‍ ജസീറ അപലപിച്ചു.
- ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെയായി 7,028 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ ഏകദേശം 45 ശതമാനം ഹൗസിംഗ് യൂണിറ്റുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു.
- യു.എന്നിന്റെ 29 സ്കൂളുകള്‍ ഉള്‍പ്പെടെ 219 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ന്നു. ഗസ്സയിലെ 1.4 ദശലക്ഷം ആളുകള്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.
- ഇസ്രായേല്‍ ആക്രമണത്തില്‍ ആകെ 101 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 50 ആംബുലന്‍സുകളും ആക്രമിക്കപ്പെട്ടു.
- വടക്കന്‍ ഗസ്സയിലെ 24 ആശുപത്രികളോട് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികള്‍ അവയുടെ ശേഷിയുടെ 150 ശതമാനത്തിലധികം ആളുകളെയാണ് ഉള്‍ക്കൊള്ളുന്നത്.
- ഇന്‍കുബേറ്ററുകളെ ആശ്രയിക്കുന്ന 130 നവജാതശിശുക്കളെങ്കിലും ഇപ്പോള്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ മരണ ഭീഷണിയിലാണ്. ഗസ്സയില്‍ പ്രതിദിനം 166 സുരക്ഷിതമല്ലാത്ത പ്രസവങ്ങള്‍ നടക്കുന്നുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
- ഗസ്സയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ ‘ക്രൂരത’ എന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് വിശേഷിപ്പിച്ചത്.
- പാശ്ചാത്യ രാജ്യങ്ങള്‍ സംയമനം പാലിക്കുന്നതിന് പകരം ഇസ്രായേലിന് നിരുപാധിക പിന്തുണ നല്‍കുകയാണ്. ഏഴായിരത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഗസ്സയിലെ അക്രമത്തിനെതിരെ തുര്‍ക്കി നിശബ്ദത പാലിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ ഗസ്സയില്‍ ഇതില്‍ കൂടുതല്‍ എന്താണ് സംഭവിക്കേണ്ടതെന്നും ഉര്ദുഗാന് ചോദിച്ചു.
25-10-23 (ബുധന്‍)
- കൂടുതല്‍ ഹമാസ് തടവുകാരെ ഇസ്രായേലില്‍ നിന്ന് മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഉടന്‍ വഴിത്തിരിവിലെത്തുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
- രൂക്ഷമായ ഇന്ധനക്ഷാമം കാരണം ഗസ്സയിലെ ആശുപത്രികള്‍ ബുധനാഴ്ച രാത്രിയോടെ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായേക്കുമെന്ന് ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി പറഞ്ഞു.
- ബുധനാഴ്ചയും ഫലസ്തീനിലെ ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മാത്രം ഇതോടെ 100ലധികമായി.
- സിവിലിയന്മാര്ക്ക് സുരക്ഷിതമായി സഹായം എത്തിക്കാന്‍ അനുവദിക്കുന്നതിനായി ഇസ്രായേലും ഹമാസും യുദ്ധത്തിന് താല്‍ക്കാലിക വിരാമമിടണമെന്ന് യു.എസും കാനഡയും ആവശ്യപ്പെട്ടു.
- ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണം ”ശൂന്യതയില്‍” നിന്ന് സംഭവിച്ചതല്ലെന്ന യു.എന്‍ മേധാവിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ഇസ്രായേല്‍ രംഗത്തെത്തി. ഗുട്ടറസ് രാജി വെക്കണമെന്നും ആവശ്യമുയര്‍ന്നു.
- ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 6,546 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ 1,404 പേരുമാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരില്‍ 2,704 പേര് കുട്ടികളാണ്. ആകെ 17,439 പേര്‍ക്ക് പരിക്കേറ്റു. - കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 344 കുട്ടികളടക്കം 756 പേര് കൊല്ലപ്പെട്ടെന്നും ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
- സിറിയന്‍ വിമാനത്താവളത്തിന് നേരെ ബുധനാഴ്ച ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.
- ബോംബിംഗ് മൂലവും ജീവനക്കാരുടെയും മെഡിക്കല്‍ സപ്ലൈകളുടെയും അഭാവം കാരണവും ഗസ്സയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണെന്നും ഫലസ്തീന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു.
- തകര്‍ന്ന ആരോഗ്യസംവിധാനത്തിന് അടിയന്തര ഇടപെടല്‍ വേണമെന്ന് ഞങ്ങള്‍ ലോകത്തോട് ആവശ്യപ്പെടുന്നു. ആശുപത്രികള്‍ സര്‍വീസ് നിര്‍ത്തുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ മുന്നറിയിപ്പുകള്‍ അന്താരാഷ്ട്ര സമൂഹം മുഖവിലക്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
24-ഒക്ടോബര്‍-2023 (ചൊവ്വ)
- ഗസ്സ സിറ്റി: തെക്കന്‍ ഗസ്സയിലെ റഫയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം 17ാം ദിവസവും ശക്തമായി തന്നെ തുടരുകയാണ്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയില്‍ ഇതുവരെയായി 5,087 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, ഇസ്രായേലില്‍ 1,400 പേരാണ് കൊല്ലപ്പെട്ടത്.
- ഗസ്സ മുനമ്പിലെ ആകെയുള്ള 24 ആശുപത്രികളില്‍ എട്ടെണ്ണവും പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഗസ്സയിലെ ആശുപത്രികളുടെ ജനറല്‍ ഡയറക്ടര്‍ മുഹമ്മദ് സകൂത് പറഞ്ഞു.
- ഗസ്സയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ ഇന്ധനം തീര്‍ന്നതിനെതുടര്‍ന്ന് വൈദ്യുതി തടസ്സപ്പെട്ടു. ഇത് നവജാത ശിശുക്കള്‍ അടക്കമുള്ള ചികിത്സയിലുള്ളവരുടെ മരണത്തിന് ഇടയാക്കിയേക്കും.
- ഇസ്രായേലിന് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്രായേലിലെത്തി. പ്രധാനമന്ത്രി നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇരുവരും സംയുക്ത വാര്‍ത്തസമ്മേളനം നടത്തി.
- ഒമ്പത് ഫ്രഞ്ച് പൗരന്മാര് ഗസ്സ മുനമ്പില്‍ തടവിലാക്കപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും ഐ.എസിനെതിരെ പോരാടുന്ന പാശ്ചാത്യ സഖ്യം ഹമാസിനെതിരെയും പോരാടാന്‍ കഴിയുമെന്നും മാക്രാണ്‍ പറഞ്ഞു. ഫലസ്തീന് സമാധാന പ്രക്രിയയുടെ ‘നിര്‍ണ്ണായകമായ പുനരാരംഭത്തിനും’ അദ്ദേഹം ആഹ്വാനം ചെയ്തു.
- രാജ്യത്തിന്റെ സൈന്യം ‘ഹമാസിനെ നശിപ്പിക്കും’, യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും ‘ഹമാസിന്റെ സ്വേച്ഛാധിപത്യത്തിന് കീഴില്‍’ ജീവിക്കേണ്ടിവരില്ലെന്നും നെതന്യാഹു പറഞ്ഞു.
- നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും ഇസ്രയേലിന്റെയും ഫ്രാന്‍സിന്റെയും ‘പൊതു ശത്രു’ ഭീകരതയാണെന്നും ഹമാസ് ആക്രമണത്തില്‍ ഇസ്രായേലില്‍ 30 ഫ്രഞ്ച് പൗരന്മാര് കൊല്ലപ്പെട്ടെന്നും മാക്രോണ്‍.
- നമ്മുടെ വടക്കന്‍ അതിര്‍ത്തിയില്‍ ഒരു ഏറ്റുമുട്ടലിന് ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹിസ്ബുല്ല ഞങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണെങ്കില്‍ ലെബനാന് വലിയ വില നല്‍കേണ്ടി വരുമെന്നും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു.
- ഇസ്രായേല്‍ ആക്രമണം അവസസാനിപ്പിച്ചാല് സിവിലിയന്മാരായ ബന്ദികളെ വിട്ടയക്കുമെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഖാലിദ് മിഷ്അല്‍ പറഞ്ഞു.
- വടക്കന്‍ ഗാസയിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിലും തെക്കന്‍ നഗരങ്ങളായ റഫയിലും ഖാന് യൂനിസിലും ഇസ്രായേല്‍ നടത്തിയ പുതിയ വ്യോമാക്രമണത്തില്‍ 140 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.
- ഹമാസ് മോചിപ്പിച്ച രണ്ട് പ്രായമായ സ്ത്രീകള്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തി. റഫ അതിര്‍ത്തിയില്‍ റെഡ് ക്രസന്റ് വഴിയായിരുന്നു കൈമാറ്റംയ പ്രായാധിക്യം പരിഗണിച്ചാണ് വിട്ടയച്ചതെന്ന് ഹമാസ് പറഞ്ഞു. തങ്ങള്‍ക്ക് മികച്ച പരിചരണമാണ് ലഭിച്ചതെന്നും യാതൊരുവിധ പ്രയാസവും നേരിട്ടില്ലെന്നും വിട്ടയക്കപ്പെട്ടവര്‍ പറഞ്ഞു.
- ഗസ്സയിലെ ഫലസ്തീന് ഗ്രൂപ്പുകള്‍ ഇറാന്റെ മാര്ഗനിര്ദേശമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന് ആക്രമണം സുഗമമാക്കുന്നുവെന്ന് യു.എസ് ആരോപണം നിഷേധിച്ച് ഇറാന് വിദേശകാര്യ മന്ത്രി പറഞ്ഞു.
- ഖാന് യൂനിസില്‍ കഴിഞ്ഞ രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനിടെ, നാല് നിലകളുള്ള ഒരു റസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്നു, ഇത് 32 പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി.
- ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 2,000ത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടു.
- അധിനിവേശ വെസ്റ്റ് ബാങ്കില്‍ 18 ഹമാസ് അംഗങ്ങളും ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന അംഗവും ഉള്‍പ്പെടെ 32 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു.
- ലെബനനിലെ റാമിഷ്, മര്‍കബ, ഹൗല, ഷെബ, കഫ്ര്‍ ഷുബ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.
- ഗസ്സയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത് മേഖലയ്ക്കും ലോകത്തിനും ഭീഷണിയാണെന്ന് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി മുന്നറിയിപ്പ് നല്കി. നിരുപാധികമായ കൊലപാതകത്തിന് ഇസ്രായേലിന് പച്ചക്കൊടി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
23-ഒക്ടോബര്‍-2023 (തിങ്കള്‍)
- ഗസ്സക്കു മേലുള്ള ഇസ്രായേല്‍ അധിനിവേശം 16ാം ദിവസം പിന്നിടുമ്പോള്‍ ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ പരിശോധിക്കാം.
- ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെയായി 5,087 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 15,273 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേലില്‍ 1,400 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 182 കുട്ടികളടക്കം 436 പേര് മരിച്ചതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
- ഗസ്സ മുനമ്പും ഗസ്സയിലെ അല്‍-ഷിഫ, അല്‍-ഖുദ്സ് ആശുപത്രികള്‍ക്ക് സമീപമുള്ള സ്ഥലങ്ങളും ഉള്‍പ്പെടെയുള്ള ഗസ്സയിലെ പാര്‍പ്പിട മേഖലകളിലാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ബോംബിട്ടത്. ബോംബാക്രമണത്തില്‍ നാനൂറിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
- അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കഴിഞ്ഞ ദിവസം രാത്രി ഇസ്രായേല്‍ സൈന്യം റെയ്ഡുകള്‍ ശക്തമാക്കി, നബ്ലസില് നടത്തിയ റെയ്ഡിനിടെ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
- തിങ്കളാഴ്ചയും റഫ അതിര്‍ത്തി വഴി ഗസ്സയിലേക്ക് ഈജിപ്തിലെ റെഡ് ക്രസന്റ് സഹായ വിതരണം എത്തിച്ചു.
- ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും അക്രമം അവസാനിപ്പിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ചൈന പറഞ്ഞു.
- ആശുപത്രികളില്‍ ഗുരുതരമായ രക്ത ക്ഷാമം നേരിടുന്നുണ്ടെന്നും എല്ലാവരും അടിയന്തരമായി രക്തം ദാനം ചെയ്യണമെന്നും ഗസ്സയിലെ ഫലസ്തീന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഗസ്സയിലുടനീളമുള്ള ആശുപത്രികളിലേക്കും രക്തബാങ്കുകളിലേക്കും എത്രയും പെട്ടെന്ന് എത്താന്‍ മന്ത്രാലയം ഗസ്സക്കാരോട് ആവശ്യപ്പെടുകയും പ്രദേശത്തേക്ക് രക്തം എത്തിക്കാന്‍ റെഡ് ക്രോസിന്റെ അന്താരാഷ്ട്ര കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
- ഞങ്ങളുടെ കരസേന ഒറ്റരാത്രികൊണ്ട് ഗസ്സയില്‍ റെയ്ഡുകള്‍ നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
- ‘യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്ന തീവ്രവാദികളുടെ” ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനാണ് റെയ്ഡുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. 222 ബന്ദികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഓപ്പറേഷനുകള്‍ ലക്ഷ്യമിടുന്നതെന്നും ഹഗാരി കൂട്ടിച്ചേര്‍ത്തു. റെയ്ഡില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
- തങ്ങളുടെ പോരാളികള്‍ തെക്കന്‍ ഗസ്സയിലേക്ക് നുഴഞ്ഞുകയറുന്ന ഇസ്രായേലി കവചിത സേനയെ നേരിട്ടതായി ഹമാസ് പറഞ്ഞു. ഖാന് യൂനിസിന്റെ കിഴക്ക് ഭാഗത്താണ് നുഴഞ്ഞുകയറ്റം നടന്നതെന്ന് സംഘം പറഞ്ഞു. താവളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് തങ്ങളുടെ പോരാളികള്‍ ചില ഇസ്രായേലി സൈനിക ഉപകരണങ്ങള്‍ തകര്‍ത്തതായും ഹമാസ് കൂട്ടിച്ചേര്‍ത്തു.
- ഖത്തര്‍ 100 ടണ്ണിലധികം സഹായം ഗാസയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഖത്തര്‍ വികസന ഫണ്ടിലെ മാനുഷിക സഹായ പ്രവര്‍ത്തകനായ യൂസഫ് അല്‍ മുല്ല പറഞ്ഞു.
- 37 ഹമാസ് അംഗങ്ങള്‍ ഉള്‍പ്പെടെ 64 പേരെ ഒറ്റരാത്രികൊണ്ട് അറസ്റ്റ് ചെയ്തെന്നും റാമല്ലയുടെ വടക്കുള്ള ജലാസോണ്‍ ക്യാമ്പില്‍ നടന്ന ഒരു പ്രധാന ഓപ്പറേഷനില്‍ 15 പേരെ അറസ്റ്റ് ചെയ്തെന്നും ഇസ്രായേല്‍ പറഞ്ഞു.
- യുദ്ധം ആരംഭിച്ചതിനുശേഷം, അധിനിവേശ വെസ്റ്റ്ബാങ്കില്‍ 800-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇതില്‍ ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 500 പേര് ഉള്‍പ്പെടുന്നു.
- ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന രണ്ട് വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
- വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ‘ഗുരുതരമായ നാശനഷ്ടങ്ങള്‍ക്കും പരിക്കുകള്‍ക്കും’ കാരണമായതായി ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അല്‍-ഷിഫ, അല്‍-ഖുദ്സ് എന്നീ രണ്ട് പ്രധാന ആശുപത്രികള്‍ക്ക് സമീപവും ഇസ്രായേല്‍ മിസൈലുകള്‍ പതിച്ചു.
- ???? കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU