ജറുസലം: യു.എ.ഇ പ്രതിനിധി സംഘത്തിന്റെ ഇസ്രായേൽ സന്ദർശനത്തെ ഫലസ്തീൻ അധികൃതർ അപലപിച്ചു. യു.എ.ഇയുടെ സന്ദർശനത്തെ ലജ്ജാകരമെന്നാണ് അധികൃതർ വിശേഷിപ്പിച്ചത്. യു.എ.ഇ പ്രതിനിധി സംഘത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്ത വരവേൽക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, വിദേശകാര്യ മന്ത്രി ഗാബി അഷ്കിനാസി, ധനകാര്യ മന്ത്രി കാറ്റ്സ് എന്നിവർ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ സന്നിഹിതരായി. അഞ്ച് മണിക്കൂർ നീണ്ടുനിന്ന സന്ദർശനം കൊറോണ വൈറസ് മൂലം തെൽ അവീവിന് സമീപത്തുള്ള വിമാനത്താവളത്തിൽ പരിമിതപ്പെടുത്തുകയായിരുന്നുവെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം ഇസ്രായേലും യു.എ.ഇയും വെെറ്റ് ഹൗസിൽ ഒപ്പുവെച്ച കരാറിനെ തുടർന്നാണ് യു.എ.ഇ പ്രതിനിധി സംഘം ഇസ്രായേൽ സന്ദർശിക്കുന്നത്. സന്ദർശനത്തിൽ വ്യത്യസ്ത കരാറുകളിൽ ഒപ്പവെക്കുമെന്നാണ് കരുതുന്നത്.
സന്ദർശനം ഇസ്രായേൽ സൈന്യത്തിന്റെ ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങളെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഫല്സ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വാസിൽ അബൂ യൂസുഫ് പറഞ്ഞു.