ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ലഖിംപൂരില്‍ നടന്ന കുടിയൊഴിപ്പിക്കലിനിടെ നടന്ന അതിക്രമങ്ങളിലുള്ള പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മതിയായ വിശദാംശങ്ങള്‍ നല്‍കുന്നതല്ലെന്നാണ് സുപ്രീം കോടതി തിങ്കളാഴ്ച പറഞ്ഞത്. ചില സാക്ഷികളെ കൂടി വിസ്തരിച്ചു എന്ന മൊഴി അല്ലാതെ കേസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ മറ്റൊന്നുമില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിമര്‍ശിച്ചു.
‘ഞങ്ങള്‍ 10 ദിവസത്തെ സാവകാശം അനുവദിച്ചു,” ‘ഫോറന്‍സിക്പ ലാബ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. ഇതല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്’ ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. കൂടുതല്‍ ദൃക്സാക്ഷികളെ കണ്ടെത്താനും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാനും കഴിഞ്ഞ വാദത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതുവരെ 23 സാക്ഷികളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്ന് സാല്‍വെ പറഞ്ഞപ്പോള്‍ കോടതി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ ഒരു കുറ്റാരോപിതനായ ആശിഷ് മിശ്രയുടെ മാത്രം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി ചോദിച്ചു.തങ്ങളുടെ കൈവശം മൊബൈല്‍ ഫോണുകളില്ലെന്ന് പ്രതികളില്‍ ചിലര്‍ പറഞ്ഞതായും എന്നാല്‍ ചില കോള്‍ ഡീറ്റെയില്‍സ് രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും സാല്‍വെ കോടതിയെ അറിയിച്ചു.
രണ്ട് വ്യത്യസ്ത കേസുകള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി – ഒന്ന് കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ടതുമാണ്. സാല്‍വെ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.