റിയാദ്: ലബനാൻ അംബാസിഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ. ലബനാൻ വിദേശകാര്യ മന്ത്രി ഷർബൽ വഹ്ബി ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ നടത്തിയ വിമർശനാത്മക പരാമർശത്തെ തുടർന്നാണിത്. സിറിയയിലെയും ഇതര മേഖലകളിലെയും ഐ.എസ്.ഐസ്.എസ് സായുധ വിഭാഗങ്ങളുടെ ആവിർഭാവിത്തിന് കാരണമായത് ഗൾഫ് രാഷ്ട്രങ്ങളാണെന്ന് ടെലിവിഷൻ അഭിമുഖത്തിൽ തിങ്കളാഴ്ച അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ആ രാഷ്ട്രങ്ങൾ നമ്മിലേക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് കൊണ്ടുവന്നു -ഷർബൽ വഹ്ബി പറഞ്ഞു. സൗദിയുടെ എതിരാളിയായ ഇറാൻ പിന്തുണയ്ക്കുന്ന ലബനാനിലെ ശീഈ പ്രസ്ഥാനമായ ഹിസ്ബുല്ലക്ക് ലബനാൻ പ്രസിഡന്റ് മൈക്കൽ അൗൻ അധികാരം കൈമാറിയെന്ന് കുറ്റപ്പെടുത്തിയതിനോട് സൗദി അതിഥിയുമായുള്ള ടെലിവിഷൻ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വഹ്ബിയുടെ അപമാനകരമായ പരാമർശങ്ങൾ ചെറിയ നയതന്ത്ര ആദർശവുമായി പോലും പൊരുത്തപ്പെടുന്നില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി വിമർശിച്ചു. അതേസമയം, യു.എ.ഇ വിദേശകാര്യ മന്ത്രാലയം ലബനാൻ അംബാസിഡറെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധ കുറിപ്പ് നൽകി. സൗദി അറേബ്യക്കും ഇതര ജി.സി.സി (Gulf Cooperation Council) രാഷ്ട്രങ്ങൾക്കുമെതിരെ ലബനാൻ വിദേശകാര്യ മന്ത്രി ഷർബൽ വഹ്ബി നടത്തിയ വംശീയവും അപമാനകരവുമായ പരാമർശങ്ങളെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ശക്തമായി അപലിപക്കുന്നതായി യു.എ.ഇ ദേശീയ വാർത്താ ഏജൻസി ഡബ്ല്യൂ.എ.എം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
സഹോദര അറബ് രാഷ്ട്രങ്ങളെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചല്ല അപ്രകാരം പറഞ്ഞത്. അതിൽ ക്ഷമ ചോദിക്കുന്നതായി വഹ്ബി വ്യക്തമാക്കി -അൽജസീറ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.