റിയാദ്: സൗദി സന്ദർശനത്തിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ ക്ഷണിച്ച് സൽമാൻ രാജാവ്. ശത്രുതയിലായിരുന്ന അയൽരാജ്യങ്ങൾക്കിടയിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ ഇടപെടലാണിത്. ഇറാനൊപ്പം നിലയുറപ്പിക്കുക, പ്രാദേശിക അസ്വസ്ഥതകൾ സൃഷ്ടിക്കുക തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി സൗദിയും സഖ്യകക്ഷികളും 2017 ജൂണിൽ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, ഖത്തർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ നയതന്ത്ര -വ്യാപാര ബന്ധം വിച്ഛേദിക്കുകയും, കര-വ്യോമ-നാവിക ഉപരോധം ഖത്തറിന് മേൽ ചുമത്തുകയുമായിരുന്നു. ജനുവരിയിൽ ഉപരോധമേർപ്പെടുത്തിയ രാഷ്ട്രങ്ങൾ ഖത്തറുമായി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. രാജ്യ സന്ദർശനത്തിനുള്ള ക്ഷണമുൾക്കൊള്ളുന്ന സൽമാൻ രാജാവിന്റെ കത്ത് സ്വീകരിച്ചതായി അമീറിന്റെ ഓഫീസ് തിങ്കളാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി.