റിയാദ്: കഴിഞ്ഞ മാസം പ്രാദേശിക ശത്രുരാഷ്ട്രമായ ഇറാനുമായി കൂടിക്കാഴ്ച നടത്തിയതായി സൗദി അറേബ്യ. സൗദി-ഇറാന്‍ നാലാം ഘട്ട ചര്‍ച്ച സെപ്റ്റംബര്‍ 21ന് നടന്നതായി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ഞായറാഴ്ച പറഞ്ഞു. ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസിയുടെ നേതൃത്വത്തില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ തുടരുകയാണ്.
ഈ ചര്‍ച്ചകള്‍ ഇപ്പോഴും അന്വേഷണാത്മക ഘട്ടത്തിലാണ്. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള അടിസ്ഥാനം നിര്‍ദേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസഫ് ബോറലുമായി റിയാദില്‍ നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. കൂടിക്കാഴ്ച നടന്ന സ്ഥലവും, പ്രാതിനിധ്യവും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സൗദി-ഇറാന്‍ കൂടിക്കാഴ്ചയെ ബോറല്‍ സ്വാഗതം ചെയ്തു.
വിവിധ മിഡിലീസ്റ്റ് സംഘര്‍ഷങ്ങളില്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ഇറാനും സൗദിയും 2016ല്‍ ബന്ധം വിച്ഛേദിച്ചതിന് ശേഷം, കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉന്നതതല ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു. ഇറാന്‍ മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇറാഖിലാണ് ആദ്യ മൂന്ന് ഘട്ട ചര്‍ച്ചകള്‍ നടന്നത്.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL