ദോഹ: കെനിയൻ സുരക്ഷാ ഗാർഡിന്റെ അറസ്റ്റിൽ ആശങ്ക അറിയിച്ച് മനുഷ്യാവകാശ സംഘടനകൾ. ഖത്തർ തലസ്ഥാനമായ ദോഹയിൽ ജോലി ചെയ്തിരുന്ന കെനിയൻ സുരക്ഷാ ഗാർഡ് മാൽക്കം ബിദാലി രണ്ടാഴ്ചക്ക് ശേഷവും തടവിലാണ്. ബിദാലിയുടെ അറസ്റ്റിനാസ്പദമായ കുറ്റാരോപണങ്ങളുടെ കാര്യത്തിൽ കൃത്യതയില്ലാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. മാൽക്കം ബിദാലിയെ കസ്റ്റഡിയിലെടുക്കുകയും, ഖത്തർ സുരക്ഷാ നിയമ-ചട്ടങ്ങൾ സംഘിച്ചതിന് അന്വേഷണ വിധേയമാക്കുകയും ചെയ്തതായി മെയ് 5ന് ഖത്തർ അധികൃതർ അൽജസീറയെ അറിയിച്ചിരുന്നു.
വ്യക്തി തന്റെ എല്ലാ അവകാശങ്ങളും നിയമപ്രകാരം പരിരക്ഷിക്കുന്നു. അന്വേഷണത്തിന്റെ എല്ലാ നടപടിക്രമങ്ങളും ഖത്തർ നിയമപ്രകാരമാണ് നടക്കുക -ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ബിദാലിക്ക് മേൽ ചുമത്തിയ യഥാർഥ കുറ്റങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. ബിദാലി ജോലി ചെയ്തിരുന്ന സുരക്ഷാ സ്ഥാപനമായ ജി.എസ്.എസ് സെർട്ടിസ് ഇന്റർനാഷണൽ അറസ്റ്റ് സ്ഥിരീകരിച്ചെങ്കിലും, തടവിലായ സാഹചര്യത്തെ കുറിച്ചും അധികാരികൾ കമ്പനിയുമായി ബന്ധപ്പെട്ടതിനെ കുറിച്ചും വിശദീകരിച്ചിട്ടില്ല.
ഞങ്ങളുട ജീവനക്കാരിൽ ഒരാളെ അധികാരികൾ അറസ്റ്റുചെയ്തതായി ഞങ്ങൾ മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഏത് കാര്യവും അധികാരികളെ അറിയിക്കണം -അൽജസീറക്ക് അയച്ച ഇ-മെയിലിൽ കമ്പനി വ്യക്തമാക്കി.