മുംബൈ: സംഘ്പരിവാര്‍ സഹയാത്രികര്‍ നിര്‍മിച്ച വിവാദ സിനിമ ’72 ഹൂറൈന്‍’ നെതിരെ മുംബൈ പൊലിസില്‍ പരാതിയുമായി ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍. സിനിമ ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുകയും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ബുധനാഴ്ച മുംബൈയിലെ ഗോരേഗാവ് പോലീസ് സ്റ്റേഷനിലാണ് മുംബൈ ആസ്ഥാനമായുള്ള എന്‍.ജി.ഒയിലെ ഏതാനും ആക്റ്റിവിസ്റ്റുകള്‍ പരാതി നല്‍കിയത്. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് (സി.ബി.എഫ്.സി) പ്രത്യേക പരാതി നല്‍കിയിട്ടുണ്ടെന്നും സംഘടനയുടെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ എഫ്.ഐ.ആര്‍ (ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനില്‍ പാണ്ഡേ തിരക്കഥയെഴുതിയ സിനിമ സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ ആണ് സംവിധാനം ചെയ്തത്. ചിത്രം ജൂലൈ 7നാണ് തിയേറ്ററുകളിലെത്തിയത്. ഹിന്ദി ഭാഷക്കു പുറമെ നിരവധി പ്രാദേശിക ഭാഷയിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.
മുസ്ലിം യുവാക്കളെ ഇതര മത വിദ്വേഷം ജനിപ്പിച്ച് ജിഹാദിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പ്രേരിപ്പിക്കുകയും ഇതിന് പ്രതിഫലമായി സ്വര്‍ഗത്തില്‍ ഹൂറികളായ സ്ത്രീകള്‍ ഉണ്ടെന്നും പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം. നേരത്തെ തന്നെ സിനിമക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സമാനമായ പശ്ചാതലത്തില്‍ പുറത്തിറങ്ങി ‘ദി കേരള സ്റ്റോറി’യെന്ന സിനിമയും നേരത്തെ വലിയ വിവാദമായിരുന്നു.
???? കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU