Current Date

Search
Close this search box.
Search
Close this search box.

യു.പി: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് മുസ്ലിം വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കന്നൗജിലെ മദയ്യ ഗ്രാമത്തില്‍ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 15കാരനായ മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ അഡ്മിഷന്‍ എടുക്കാന്‍ വേണ്ടി പോയ ദില്‍ഷാന്‍ അലിയാസ് എന്ന വിദ്യാര്‍ത്ഥിയെയാണ് മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് മുസ്ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. രാം ലീല മൈതാനിയിലെ ആര്‍.എസ് ഇന്റര്‍ കോളേജിലാണ് സംഭവം.

ദില്‍ഷന്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. മര്‍ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണെന്നും വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിംഗ് പറഞ്ഞു.

ചിബ്രമൗ കോട്വാലിയിലെ കസവ ചൗക്കി പ്രദേശത്തെ പഷ്ചിം മദായ്യ ഗ്രാമവാസിയായ ദില്‍ഷന്‍, ഒമ്പതാം ക്ലാസില്‍ പ്രവേശനത്തിനായി ജൂലൈ 23നാണ് രാംലീല മൈതാനിലെ ആര്‍.എസ് ഇന്റര്‍ കോളേജില്‍ പോയത്. ഒരു അധ്യാപകന്‍ ശിവകുമാര്‍ യാദവ് ദില്‍ഷനെ വിളിച്ച് വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചുവെന്നാണ് പിതാവ് ജഹാംഗീര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ആരോപണം ഉയര്‍ന്നതിന് ശേഷം, അദ്ദേഹവും സഹ അധ്യാപകരായ പ്രഭാകറും വിവേക് യാദവും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പിതാവ് പരാതിയില്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമാകുമെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും എസ്.പി പറഞ്ഞു.

Related Articles