വാഷിങ്ടണ്‍: സൗദി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി സല്‍മ അല്‍ ഷിഹാബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ സംഘടനകള്‍ രംഗത്ത്. സൗദി ഭരണകൂടത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് 34കാരിയായ സല്‍മയെ 34 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും റിപ്പോര്‍ട്ട് ചെയ്തത്.
ALQST, പെന്‍ ഇന്റര്‍നാഷണല്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങി മുപ്പതോളം എന്‍.ജി.ഒകളാണ് സംയുക്ത പ്രസ്താവനയിലൂടെ സല്‍മയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
‘അല്‍-ഷിഹാബിന്റെ ഏകപക്ഷീയമായ അറസ്റ്റിനെയും നിയമവിരുദ്ധമായ ശിക്ഷാവിധിയെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു, ഇത് സൗദി അറേബ്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലിന്റെ വര്‍ദ്ധനവ് കൂടുന്നതായാണ് കുറിക്കുന്നത്. സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശ സംരക്ഷകയ്ക്ക് ലഭിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷയാണിത്. ഷിഹാബിനെ രാജ്യം ‘ഉടനടിയും നിരുപാധികമായും’ മോചിപ്പിക്കണം’ സംഘടനകള്‍ കത്തില്‍ എഴുതി. മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
2021 ജനുവരിയിലായിരുന്നു യു.കെയിലെ ലീഡ്‌സ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ സല്‍മയെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. വേനലവധി സമയത്ത് ലണ്ടനില്‍ നിന്ന് സൗദിയിലെത്തി മടങ്ങാനിരിക്കവെയായിരുന്നു അറസ്റ്റെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഇനിഷ്യേറ്റീവ് പറയുന്നു.
അവര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പേരില്‍ തുടക്കത്തില്‍ ആറ് വര്‍ഷത്തെ തടവിനായിരുന്നു ശിക്ഷിക്കപ്പെട്ടിരുന്നതെന്നും സൗദി അറേബ്യയിലെ പ്രത്യേക ക്രിമിനല്‍ കോടതിയുടെ അപ്പീലില്‍ 34 വര്‍ഷത്തെ യാത്രാ വിലക്കിനൊപ്പം ശിക്ഷ 34 വര്‍ഷമായി വര്‍ദ്ധിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.