Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി അനീതി: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി മുസ്ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് പ്രസ്താവിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആരംഭിച്ചതിന്റെ പശ്ചാതലവും ലക്ഷ്യവും മനസ്സിലാക്കാതെയുള്ളതാണ് ഹൈക്കോടതി വിധി തീര്‍പ്പ്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും ജമാഅത്ത് അമീര്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് ശിപാര്‍ശ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശ കേരളത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റി നിര്‍ദേശപ്രകാരമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇത് നൂറു ശതമാനവും മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. എന്നാല്‍ 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 20 ശതമാനം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചു കൊടുക്കുകയായിരുന്നു. ഇതുതന്നെ അനീതിയായിരുന്നു.

മൊത്തം ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ 80 ശതമാനവും മുസ്ലിംകള്‍ക്ക് ലഭിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം കേരളത്തില്‍ വലിയ രീതിയില്‍ നടക്കുന്നുണ്ട്. ഈ പ്രചാരണത്തിന് സാധൂകരണം നല്‍കുന്നതാണ് കോടതി വിധി. സാമുദായിക ധ്രുവീകരണത്തിനും സ്പര്‍ധക്കും കാരണമാകുമെന്നതിനാല്‍ ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച വസ്തുതകള്‍ പുറത്തുവിടണമെന്ന് നിരവധി തവണ മുസ്ലിം സംഘടനകള്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടതാണ്. സര്‍ക്കാര്‍ അതിന് സന്നദ്ധമാകാത്തതു കൂടിയാണ് ഇത്തരമൊരു വിധി വരാനുണ്ടായ സാഹചര്യം.

പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികള്‍ വീതംവെക്കണമന്ന വിധിയും അംഗീകരിക്കാനാവില്ല. ഓരോ സമുദായത്തിന്റെയും പിന്നാക്കാവസ്ഥക്കാനുപാതികമായാണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥ പഠിച്ച് ആവശ്യമെങ്കില്‍ അതാത് വിഭാഗങ്ങള്‍ക്കാവശ്യമായ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതാണ് ശരിയായ നിലപാട്. രാജ്യത്തെ ദലിത് വിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണെന്ന് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയ മുസ്ലിം സമുദായത്തിന് ലഭ്യമായ ആനുകുല്യങ്ങള്‍ പോലും നിഷേധിക്കപ്പെടുമെന്നതിനാല്‍ അടിയന്തിര സ്വഭാവത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും എം.ഐ.അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.

Related Articles