നര്‍സുല്‍താന്‍: മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ പൊലിസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടല്‍ കനക്കുന്ന. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ പൊലിസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടും.
മുന്‍ സോവിയറ്റ് റിപ്പബ്ലിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയ്ക്കെതിരായാണ് ജനങ്ങള്‍ പ്രക്ഷോഭം സംഘടപ്പിച്ചത്. ജനങ്ങള്‍ കൂട്ടമായി സര്‍ക്കാരിനെതിരെ മുദ്രാവാക്യവും പ്രകടനങ്ങള്‍ നടത്തുകയാണ്. പ്രധാന നഗരമായ അല്‍മാട്ടിയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
വര്‍ദ്ധിച്ചുവരുന്ന ജനകീയ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍, കസാഖ് പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് സര്‍ക്കാരിനെ പുറത്താക്കുകയും രാജ്യത്ത മുഴുവന്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങളെ രക്തച്ചൊരിച്ചിലിനിടയില്‍ ശിരസ്സ്‌ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി സ്റ്റേറ്റ് ടെലിവിഷന്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
സിവിലിയന്‍ മരണങ്ങളെക്കുറിച്ച് വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സര്‍ക്കാരിന്റെ കര്‍ശനമായ നിയന്ത്രണത്തിലുള്ള രാജ്യത്ത് നിന്ന് റിപ്പോര്‍ട്ടുകള്‍ സ്വതന്ത്രമായി പരിശോധിക്കുന്നത് ബുദ്ധിമുട്ടാണ്. ബുധനാഴ്ച ഇവിടെ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 1991ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും രൂക്ഷമായ പ്രക്ഷോഭമാണിതെന്നാണ് റിപ്പോര്‍ട്ട്.