തെല്‍അവീവ്: ഒരു കൈ പൂര്‍ണമായും നഷ്ടപ്പെട്ട് നീതി കാത്ത് ഇസ്രായേലിന്റെ തടവറകളില്‍ കഴിയാന്‍ തുടങ്ങിയിട്ട് 18 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് 61കാരനായ ഫലസ്തീനി ജമാല്‍ അബുല്‍ ഹിജ. ഇതില്‍ 10 വര്‍ഷം ഏകാന്ത തടവും ചോദ്യം ചെയ്യലിന്റെ ആദ്യ രണ്ട് മാസം കൊടിയ പീഡനങ്ങളുമാണ് ജമാല്‍ നേരിട്ടത്. ‘അല്‍ വതന്‍ വോയ്‌സ്’ ആണ് ജമാലിന്റെ ദാരുണമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
2002 ഓഗസ്റ്റ് 26നാണ് അബുല്‍ ഹിജയെ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്യുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ അല്‍ ഖസ്സാം സൈന്യത്തെ നയിച്ചു എന്ന കുറ്റമാരോപിച്ചാണ് അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോകുന്നത്. നിരവധി ഇസ്രായേലികളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു എന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തിനെതിരെ ഒന്‍പത് തവണ ജീവപര്യന്തം കുറ്റവും പുറമെ 20 വര്‍ഷത്തെ തടവുശിക്ഷയും ചുമത്തിയത്.
2002 മാര്‍ച്ചില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തിലാണ് അദ്ദേഹത്തിന് ഇടതുകൈ നഷ്ടമാകുന്നത്. തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി കൈ മുറിച്ചുമാറ്റുകയായിരുന്നു. ജെനിന്‍ നഗരത്തില്‍ നടന്ന ഇസ്രായേലിന്റെ കുപ്രസിദ്ധമായ ഉപരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം. ഇസ്രായേലിന്റെ കൂടെ നില്‍ക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും അദ്ദേഹം ഇത് നിരസിക്കുകയുമായിരുന്നു. പിന്നീടാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതും കഠിന തടവും ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൂര പീഡനങ്ങളും നേരിടേണ്ടി വന്നത്. തുടര്‍ന്ന് സഹതടവുകാര്‍ 28ദിവസത്തെ നിരാഹാര സത്യഗ്രഹം നടത്തിയതിന്റെ ഫലമായി അദ്ദേഹത്തെ ഏകാന്ത തടവില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയേയും രണ്ട് മക്കളെയും ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തിരുന്നു. നീതി പുലരുന്നതും കാത്ത് ഇപ്പോഴും ജയിലില്‍ തുടരുകയാണ് ജമാല്‍ അബുല്‍ ഹിജയും സഹതടവുകാരും.