ജറൂസലം: 2020ന്റെ തുടക്കം മുതല്‍ ഫലസ്തീനികള്‍ക്കെതിരെ 451 കുടിയേറ്റ അതിക്രമം നടന്നതായി ഇസ്രായേല്‍ മനുഷ്യാവകാശ സംഘടന. മിക്ക സംഭവങ്ങളിലും ഇസ്രായേല്‍ സൈന്യം അതിക്രമം അവസാനിപ്പിക്കുന്നതിന് ഇടപെടല്‍ നടത്തിയിട്ടില്ല. അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളില്‍ 66 ശതമാനത്തിലും ഇസ്രായേല്‍ സൈന്യം മേഖലയിലേക്ക് പോയിട്ടില്ലെന്ന് എന്‍.ജി.ഒ പറഞ്ഞു.
സൈന്യം എത്തിയ 170 കേസുകളില്‍ ഫലസ്തീനികളെ സംരക്ഷിക്കുന്നതിന് ഇടപെടല്‍ നടത്താതിരിക്കാന്‍ തീരുമാനിക്കുകയോ അതിക്രമങ്ങളില്‍ പങ്കുചേരുകയോ ആണ് ചെയ്തത്. കേവലം 13 കേസുകളില്‍ മാത്രമാണ് ഇസ്രായേല്‍ സൈന്യം കുടിയേറ്റ അതിക്രമം തടയാന്‍ നടപടിയെടുത്തതെന്ന് ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ബിതസ്‌ലീം പറഞ്ഞു.
ഫലസ്തീനികള്‍ക്കെതിരെയുള്ള അതിക്രമം ഇസ്രായേല്‍ വര്‍ണവിവേചന ഭരണക്രമം പ്രയോഗിക്കുന്ന തന്ത്രമാണ്. ഇത് ഫലസ്തീന്‍ ഭൂമി കൂടുതല്‍ കൂടുതല്‍ അപഹരിക്കുന്നത് പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ്. ഇസ്രായേല്‍ അധികാരികളുടെ സഹായത്തോടെയും അനുമതിയോടെയും അക്രമം ഉണ്ടാകുമ്പോള്‍ അത് ഭരണകൂട അക്രമമാണ്. കുടിയേറ്റക്കാര്‍ ഭരണകൂടത്തെ വെല്ലുവിളിക്കുന്നില്ല; അവര്‍ ചെയ്യുന്നത് രാഷ്ട്രത്തിന്റെ ആജ്ഞകളാണ് -മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.