ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമം ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്തിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ മൗലാന കലീം സിദ്ദീഖിക്ക് ജാമ്യം. ഒന്നര വര്‍ഷത്തോളമായി യു.പി പോലീസ് അന്യായമായി തടവിലാക്കിയ തബ്‌ലീഗ് ജമാഅത്ത് നേതാവ് കൂടിയായ മൗലാനാ കലീം സിദ്ധീഖിക്ക് ബുധനാഴ്ച അലഹാബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സിദ്ദിഖി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് അത്തൗ റഹ്‌മാന്‍ മസൂദി, ജസ്റ്റിസ് സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
2021 സെപ്റ്റംബര്‍ 21-ന് ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ആണ് സിദ്ദീഖിയെ അറസ്റ്റ് ചെയ്തിരുന്നത്. എസ് എം റഹ്‌മാന്‍ ഫൈസ്, ബ്രിജ് മോഹന്‍ സഹായ്, സിയാഉല്‍ ഖയൂം ജീലാനി എന്നിവരാണ് സിദ്ദീഖിക്ക് വേണ്ടി ഹാജരായത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാരില്‍ ഒരാളും ഗ്ലോബല്‍ പീസ് സെന്ററിന്റെയും ജാമിഅ ഇമാം വലിയുല്ല ട്രസ്റ്റിന്റെ പ്രസിഡന്റുമാണ് സിദ്ദിഖി. മറ്റു രണ്ട് മുസ്ലീം പണ്ഡിതന്മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ കാസിമി എന്നിവരുള്‍പ്പെടെ ഒരു ഡസനിലധികം മുസ്ലീം നേതാക്കള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഇപ്പോഴും ജയിലില്‍ തുടരുകയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മാനസിക സമ്മര്‍ദ്ദം ചെലുത്തുന്ന മുഹമ്മദ് ഉമര്‍ ഗൗതമിന്റെയും കലീം സിദ്ദിഖിയുടെയും മാര്‍ഗനിര്‍ദേശപ്രകാരം നടത്തിയിരുന്ന അനധികൃത മതപരിവര്‍ത്തന റാക്കറ്റിനെ കഴിഞ്ഞ വര്‍ഷം തങ്ങള്‍ തകര്‍ത്തെന്നുമുള്ള വ്യാജ ആരോപണങ്ങളാണ് എ.ടി.എസ് വാദിച്ചിരുന്നത്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മതപരിവര്‍ത്തനം നടത്താന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ധനസഹായം ലഭിച്ചെന്നും അവര്‍ വാദിച്ചിരുന്നു.