ലണ്ടന്‍: ഇസ്‌ലാംഭീതി പടര്‍ത്തുന്നതിന്റെ മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നിന്നും പുതുതായി പുറത്തുവരുന്നത്. ഇസ്‌ലാം മതത്തിന്റെ സംസ്‌കാരവും ജീവിതരീതിയും ബ്രിട്ടീഷ് ജീവിതരീതിയുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ബ്രിട്ടനിലെ ഭരണകക്ഷിയായ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും അഭപ്രായപ്പെട്ടത്. അഭിപ്രായ സര്‍വേയിലൂടെ നടത്തിയ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 1213 അംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ 57 ശതമാനം പേരും മുസ്ലിംകളോട് നിഷേധാത്മക നിലപാടാണ് വെച്ചുപുലര്‍ത്തിയത്. മറ്റു 47 ശതമാനം ഇസ്ലാം ബ്രിട്ടീഷ് ജീവിതരീതിക്ക് ഭീഷണിയാണെന്നാണ് അഭിപ്രായപ്പെട്ടത്. ബ്രിട്ടനിലേക്ക് പ്രവേശിക്കുന്ന വിദേശികളായ മുസ്ലിംകളുടെ എണ്ണം കുറക്കണമെന്നാണ് മറ്റൊരു 40 ശതമാനം ആവശ്യപ്പെട്ടത്. ശരീഅത്ത് നിയമം പ്രാബല്യത്തില്‍ ഉള്ളതും അമുസ്ലിംകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതുമായ പ്രദേശങ്ങള്‍ ബ്രിട്ടനില്‍ ഇല്ലെന്നും അതിനാല്‍ തന്നെ മുസ്ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നുമാണ് സര്‍വേയില്‍ പങ്കെടുത്ത മറ്റൊരു 45 ശതമാനം പറഞ്ഞത്.
അതേസമയം, ബ്രിട്ടനില്‍ മുസ്ലിംകളോട് വിവേചനമില്ലെന്നാണ് 48 ശതമാനം വിശ്വസിക്കുന്നതെന്നും സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. Hope Not Hate എന്ന സംഘടനയാണ് സര്‍വേ സംഘടിപ്പിച്ചത്. ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്ക് ഇസ്ലാമിനോടുള്ള മനോഭാവത്തേക്കാള്‍ വളരെ മോശമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ മനോഭാവമെന്നും സംഘടന പറഞ്ഞു.
തന്റെ പാര്‍ട്ടിയിയിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ വര്‍ഷമാദ്യത്തില്‍ പറഞ്ഞിരുന്നു.