വാഷിങ്ടൺ: യു.എസ് അവസാനിപ്പിക്കേണ്ട ഉപരോധങ്ങളും, ഇറാൻ സ്വീകരിക്കേണ്ട നടപടികളും കേന്ദ്രീകരിച്ചായിരിക്കും 2015ലെ ആണവ കരാറിലേക്ക് മടങ്ങാനുള്ള ഇരുരാഷ്ട്രങ്ങളുടെ പരോക്ഷ ചർച്ചയെന്ന് മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജേക്ക് സള്ളിവൻ. ഇറാനികൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ഉപരോധം നിയന്ത്രിക്കുന്നതിലും, ജെ.സി.പി.ഒ.എയിലേക്ക് (Joint Comprehensive Plan of Action) തിരിച്ചുപോകുന്നതിലും ഗൗരവമായ ചർച്ചക്ക് താൽപര്യം പ്രകടിപ്പിക്കുന്നതായി ഞങ്ങൾ കാണുന്നു -യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വെള്ളിയാഴ്ച പറഞ്ഞു.
ബഹ്റൈൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുത്ത ഈ ആഴ്ച ആരംഭിച്ച വിയന്നയിലെ മൂന്നാം ഘട്ട ചർച്ചയെ തുടർന്ന് സള്ളിവൻ യു.എസ് സംഘത്തോട് അഭിപ്രായങ്ങൾ പങ്കുവെക്കുകയായിരുന്നു.
ഈയൊരവസ്ഥയിൽ ചർച്ചയുടെ ഉള്ളടക്കം ഞാൻ വിശദീകരിക്കുന്നില്ല. കാരണം അത് കൃത്യമായി പറയാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഇതിപ്പോഴും വിയന്ന കരാറിൽ അവസാനിക്കുമോയെന്ന് തീർച്ചയില്ല -അദ്ദേഹം ആസ്പൻ സെക്യൂരിറ്റി ഫോറം വെബിനാറിനോട് പറഞ്ഞു.