ക്രൈസ്റ്റ് ചര്‍ച്ച്: ഫലസ്തീനില്‍ നിന്നുള്ള ആദ്യ ലോകകപ്പ് റഫറിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹിബ സഅദി. വ്യാഴാഴ്ച ആരംഭിക്കുന്ന ഫിഫ വനിത ലോകകപ്പിനാണ് ഹിബ നിയന്ത്രണമേറ്റെടുക്കുന്നത്. ഓസ്‌ട്രേലിയയിലും ന്യൂസ്‌ലാന്റിലും വെച്ചാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്.
34കാരിയായ ഹിബ ഫലസ്തീനില്‍ നിന്നും സിറിയയിലേക്ക് കുടിയേറിയതാണ്. 2010ല്‍ അവര്‍ സര്‍വകലാശാലയില്‍ കായിക വിദ്യാഭ്യാസ പഠനത്തിന് ചേര്‍ന്ന സമയത്താണ് ഈ മേഖലയിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. ആ സമയത്താണ് റഫറിയിങ് പരിശീലനത്തില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് റഫറി ആകണമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുകയായിരുന്നു.
സിറിയയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2012-ല്‍ അവര്‍ മലേഷ്യയിലേക്ക് താമസം മാറുകയും അവിടെ റഫറിയിങ് ആരംഭിക്കുകയും ചെയ്തു. യുണൈറ്റഡ് നേഷന്‍സിന്റെ റീസെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2016 അവസാനത്തോടെ അവള്‍ കുടുംബത്തോടൊപ്പം സ്വീഡനിലേക്ക് താമസം മാറി, ഇപ്പോള്‍ സ്വീഡനിലെ വനിതാ ലീഗിലെ ടോപ്പ് ഫ്‌ലൈറ്റിലും പുരുഷ ലീഗിന്റെ രണ്ടാം റൗണ്ടിലും റഫറിയായി സേവനമനുഷ്ടിക്കുന്നു.
വനിതാ എ.എഫ്.സി കപ്പ്, ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, 2020 ടോക്കിയോ ഒളിമ്പിക്സിലെ ഗെയിമുകള്‍ എന്നിവയും ഹിബ നിയന്ത്രിച്ചിട്ടുണ്ട്. ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ കൂടിയായ ഹിബ എന്നാല്‍ ഇപ്പോള്‍ ലോകകപ്പിന് മുമ്പായി മുഴുവന്‍ സമയ റഫറിയിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഫുട്‌ബോളിലെ മികച്ച റഫറിമാരില്‍ ഒരാളാവുക എന്നാണ് തന്റെ ലക്ഷ്യമെന്നും ഹിബ അല്‍ജസീറയോട് പറഞ്ഞു.
റഫറിയിംഗില്‍ താന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളെ കുറിച്ചും ജോലിയുടെ ഏറ്റവും കഠിനമായ വശങ്ങളെക്കുറിച്ചും താന്‍ അതിജീവിച്ച വെല്ലുവിളികളെക്കുറിച്ചും വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ റഫറിയാകുന്നതിന്റെ ആകാംക്ഷകളുമെല്ലാം അവര്‍ അല്‍ജസീറയുമായി പങ്കുവെച്ചു. ‘എനിക്ക് മറ്റുള്ളവര്‍ക്കായി ഈ വാതില്‍ തുറക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ഹിബ അല്‍ ജസീറയോട് പറഞ്ഞു.