ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭ സമരങ്ങള്‍ക്കും കോവിഡിനെത്തുടര്‍ന്നുള്ള ആദ്യ ലോക്ക്ഡൗണിനും ശേഷം ഇന്ത്യയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഗണ്യമായ രീതിയില്‍ വര്‍ധിച്ചതായി ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ട്. 2019-2020 കാലയളവിലെ ഡാറ്റ റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്ക് ഡാറ്റ ശാസ്ത്രജ്ഞര്‍ ഇന്ത്യയില്‍ പ്രധാനമായും മൂന്ന് ഭാഷകളിലാണ് വെറുപ്പിന്റെ പ്രചാരണങ്ങള്‍ നടന്നതെന്നാണ് പറയുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് ഈ കാലയളവില്‍ വ്യാപക വെറുപ്പിന്റെ പ്രചാരണം നടന്നത്. ഇത് സി.എ.എ സമരങ്ങളുടെ തുടക്കത്തിലും ഇന്ത്യയിലെ ആദ്യ കോവിഡ് ലോക്ക്ഡൗണിന്റെ ആരംഭത്തിലുമായാണ് ഒത്തുചേര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച ‘ദി വയര്‍’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
2020ന്റെ തുടക്കത്തില്‍, കമ്പനി നടത്തിയ ആഭ്യന്തര ഗവേഷണമനുസരിച്ച്, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ‘തീവ്രവികാരമുണര്‍ത്തുന്നതിന്റെ വ്യാപനം’ 300% വര്‍ദ്ധിച്ചു. 2019 ഡിസംബര്‍-ജനുവരി 2020 (സിഎഎ പ്രതിഷേധങ്ങള്‍) വരെയും പിന്നീട് 2020 മാര്‍ച്ചില്‍ (ആദ്യത്തെ കോവിഡ്-19 ലോക്ക്ഡൗണ്‍) ഇത്തരം വിദ്വേഷ പ്രചാരണങ്ങളില്‍ മറ്റൊരു ഉയര്‍ച്ചയും കമ്പനി രേഖപ്പെടുത്തിയതായി ‘ദി വയര്‍’ ഈ റിപ്പോര്‍ട്ട് അവലോകനം ചെയ്തുകൊണ്ട് പറയുന്നു.
ബംഗാളി ഉള്ളടക്കത്തില്‍, 2019 ഡിസംബര്‍-2020 ജനുവരിയില്‍ വിദ്വേഷ പ്രസംഗത്തില്‍ വലിയ അളവ് രേഖപ്പെടുത്തിയപ്പോള്‍ 2020 മാര്‍ച്ച്-2020 ഏപ്രില്‍ മാസങ്ങളിലാണ് ഇംഗ്ലീഷില്‍ വിദ്വേഷ സംഭാഷണ ഉള്ളടക്കത്തില്‍ വര്‍ദ്ധനയുണ്ടായത്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU