അങ്കാറ: ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ തീവ്രവാദത്തെ പിന്തുണക്കുന്നു എന്ന ആരോപണവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. യു.എസ് ദേശീയ സുരക്ഷ കൗണ്‍സിലിലെ പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും പ്രതിനിധിയായ ബ്രെട്ട് മക്ഗര്‍ക്കിനെതിരെയാണ് ഉര്‍ദുഗാന്‍ ആരോപണമുന്നയിച്ചത്.
തുര്‍ക്കിയിലെ നിയമവിരുദ്ധ സായുധ സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യെ നിയന്ത്രിക്കുന്നതും തുര്‍ക്കിയിലേക്ക് തീവ്രവാദ സംഘടനകളെ അയക്കുന്നതും ബ്രെട്ട് ആണെന്നാണ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഉര്‍ദുഗാന്‍ പറഞ്ഞത്. പി.കെ.കെയുമായും വൈ.പി.ജിയുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് ബ്രെട്ട്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തെ പിന്തുണക്കുകയാണ്, പി.കെ.കെയുടെയും വൈ.പി.ജിയുടെ ഡയറക്ടറാണ് അദ്ദേഹം.
തീര്‍ച്ചയായും എന്റെ പ്രസ്താവന ചിലരെയെല്ലാം ബാധിക്കും. നമുക്കത് അറിയാം- ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
1984 മുതല്‍ ഒരു സ്വതന്ത്ര കുര്‍ദിഷ് രാഷ്ട്രം രൂപീകരിക്കുന്നതിനായി രൂപീകരിച്ച സംഘടനയാണ് പി.കെ.കെ, സംഘടന അതിന്റെ സായുധ പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ തുര്‍ക്കി പി.കെ.കെയുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. തുര്‍ക്കിയിലെ കുര്‍ദുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം വേണമെന്നാണ് സംഘം ഇപ്പോള്‍ വാദിക്കുന്നത്.
സംഘര്‍ഷം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 40,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവയെല്ലാം പി.കെ.കെയെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE