ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്ന് ദിവസമായി തലസ്ഥാന നഗരിയില്‍ തുടരുന്ന സംഘ്പരിവാര്‍ ഭീകരരുടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഔദ്യോഗിക കണക്കാണിത്. അനൗദ്യോഗികമായി 35ലേറെ പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കലാപകാരികളെ നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ സൈന്യത്തെ വിന്യസിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊലിസിന്റെ ഒത്താശയോടെ സംഘ്പരിവാര്‍ ഭീകരരുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രിയോടെയാണ് അഴിഞ്ഞാട്ടം ആരംഭിച്ചത്. സി.എ.എയെ അനുകൂലിക്കന്നവര്‍ എന്ന മറ പിടിച്ചായിരുന്നു സംഘ് ഗുണ്ടകളുടെ കലാപാഹ്വാനം. മുസ്ലിംകളെയും അവരുടെ വീടുകളും കടകളും പള്ളികളും മാത്രം തെരഞ്ഞുപിടിച്ചാണ് ആക്രമണം. തിങ്കളാഴ്ച അല്‍പം ശമിച്ച അക്രമണം ചൊവ്വാഴ്ചയോടെ വീണ്ടും ആളിപ്പടരുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കലാപകാരികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് ബൈക്കില്ഡ കയറ്റിയാണ് പലരെയും ആശുപത്രിയില്‍ എത്തിച്ചത്.
ചൊവ്വാഴ്ച രാത്രി ബി.ജെ.പി എം.എല്‍.എ അഭയ് വര്‍മയുടെ നേതൃത്വത്തില്‍ ലക്ഷ്മി നഗറിലെ മംഗള്‍ ബസാറില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് മാര്‍ച്ച് നടത്തിയതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ജാഫറാബാദിലെ പൗരത്വ പ്രതിഷേധ സമരപ്പന്തലുകള്‍ പൊലിസ് പൊളിച്ചുനീക്കി. കലാപത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്നും ഡല്‍ഹിയിലെ അവസ്ഥ ശാന്തവും സമാധാനവുമാക്കണമെന്നും ആം ആദ്മിയും ജനങ്ങളും പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ടും ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ഇന്നും സമരം തുടരുകയാണ്.