ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 73ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സൈനിക വക്താവ് ജനറല്‍ ഹാസിം അല്‍ അസ്സാവിയെ ഉദ്ധരിച്ച് ഇറാഖ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മേഖലയിലുടനീളം മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായും അധികൃതര്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ വെച്ച് രണ്ട് പേരെ സുരക്ഷ സേന സംശയം തോന്നിയതിനെത്തുടര്‍ന്ന് നിരീക്ഷിക്കുകയും അവരെ പിന്തുടരുന്നതിനിടെ ഇരുവരും ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ സെന്‍ട്രല്‍ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. തയ്‌റാന്‍ സ്‌ക്വയറിലെ ബാബ് അല്‍ ഷര്‍ജിയിലാണ് സ്‌ഫോടനം നടന്നത്. ശരീരഭാഗങ്ങളും വസ്ത്രാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതിന്റെ ചിത്രങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. 2017ന് ശേഷം ബാഗ്ദാദില്‍ നടക്കുന്ന ആദ്യത്തെ ചാവേറാക്രമണമാണിത്. മാസങ്ങളായി ഇറാഖ് ശാന്തമായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തയ്‌റാന്‍ സ്‌ക്വയറില്‍ സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന ഓപ്പണ്‍ എയര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് പൊട്ടിത്തെറിയുണ്ടായത്.
2003ലെ യു.എസ് അധിനിവേശ സമയത്ത് രാജ്യത്ത് ചാവേര്‍ സ്‌ഫോടനങ്ങള്‍ ആക്രമണങ്ങളും പതിവായിരുന്നു. എന്നാല്‍ യു.എസ് സൈന്യം ക്രമേണ പിന്‍വാങ്ങിയപ്പോള്‍ ഇറാഖില്‍ ചാവേറാക്രമണങ്ങളും കുറഞ്ഞിരുന്നു.