Current Date

Search
Close this search box.
Search
Close this search box.

ദലിത് ബാലന്‍ ബോള്‍ എടുത്തതിന് ബന്ധുവിന്റെ വിരല്‍ അറുത്തുമാറ്റി മേല്‍ജാതിക്കാര്‍

അഹ്‌മദാബാദ്: ദലിത് ജാതിയില്‍പെട്ട ബാലന്‍ ക്രിക്കറ്റ് ബോള്‍ എടുത്തതിന് കുട്ടിയുടെ അമ്മാവന്റെ കൈവിരല്‍ അറുത്തെടുത്ത് മേല്‍ജാതിക്കാരുടെ ക്രൂരത. ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 30കാരനായ കീര്‍തി പര്‍മാറിനെയാണ് ഉന്നത ജാതിയില്‍ പെട്ടവര്‍ ആക്രമിച്ച് വിരല്‍ അറുത്തുമാറ്റിയത്.

സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ഉന്നത ജാതിക്കാര്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ അവിടെയെത്തിയ എട്ടു വയസ്സുകാരനായ ബാലന്‍ ഗ്രൗണ്ടില്‍ നിന്ന് ക്രിക്കറ്റ് ബോള്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് കളിക്കാര്‍ കുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മാവന്‍മാരായ കീര്‍തിയെയും ധീരജിനെയും ഉന്നത ജാതിക്കാര്‍ അധിക്ഷേപിക്കുകയും ഇരുകൂട്ടരും തമ്മില്‍ വാക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തര്‍ക്കമായി മാറിയെങ്കിലും നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് തല്‍ക്കാലം ഒത്തുതീര്‍പ്പാവുകയായിരുന്നു.

തര്‍ക്കത്തിന് ശേഷം ധീരജ് പര്‍മര്‍ പോയി, എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കീര്‍ത്തി പര്‍മര്‍ സമീപത്തെ ഒരു ചായക്കടയില്‍ നിന്നു. കീര്‍ത്തി പര്‍മറിനെ ചായക്കടയില്‍ ഒറ്റയ്ക്ക് കണ്ട ഉന്നത ജാതിക്കാര്‍ വടികളും വാളുകളും ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയും ഇടതു കൈയിലെ തള്ളവിരല്‍ വെട്ടിയെടുക്കുകയും ചെയ്തു. പര്‍മര്‍ അബോധാവസ്ഥയിലാവുകയുമായിരുന്നു. തുടര്‍ന്ന് കടയുടമ ധീരജ് പര്‍മറിനെ വിളിച്ചറിയിക്കുകയും അദ്ദേഹം സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം.

സംഭവത്തില്‍ പ്രതികളായ ഏഴുപേരില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് വിശാഖ ദബ്രാല്‍ പറഞ്ഞു.

Related Articles