ന്യൂഡല്‍ഹി: 2021ല്‍ മാത്രം ക്രൈസ്തവ മതവിശ്വാസികള്‍ക്ക് നേരെ നടന്നത് 486 അതിക്രമങ്ങളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമുദായം ഏറ്റവും കൂടുതല്‍ അതിക്രമം നേരിട്ട വര്‍ഷം കൂടിയാണിത്. സംഘ്പരിവാര്‍ ഗുണ്ടകളുടെ ആക്രമണമാണ് ഏറ്റവും കൂടുതല്‍.
വിദ്വേഷ പ്രസംഗത്തിന്റെയും അതിന് ഒത്താശ ചെയ്യുന്ന ഭരണകൂടത്തിന്റെയും തണലിലാണ് ന്യൂനപക്ഷ വേട്ട ഉത്തരേന്ത്യയില്‍ നടന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായത്. 104 അതിക്രമങ്ങളാണ് ഈ രണ്ട് മാസങ്ങളില്‍ മാത്രമായി നേരിട്ടത്. ക്രിസ്മസ് പ്രാര്‍ത്ഥനയിലേക്ക് കടന്നുവന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികള്‍ ഉയര്‍ത്തിയത് ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതിയിലാഴ്ത്തി. കുട്ടികള്‍ പരീക്ഷ എഴുതി കൊണ്ടിരിക്കെ മധ്യപ്രദേശിലെ സ്‌കൂളിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായി. യൂട്യൂബ് ചാനലില്‍ എത്തിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അക്രമണങ്ങള്‍.
102 അതിക്രമങ്ങളാണ് ഉത്തര്‍പ്രദേശില്‍ മാത്രമുണ്ടായത്. ചത്തീസ്ഗഡില്‍ 90 , ജാര്‍ഖണ്ഡില്‍ 44, മധ്യപ്രദേശില്‍ 38, ബിഹാര്‍ 29 എന്നിങ്ങനെ പോകുന്നു ഉത്തരേന്ത്യയില പീഡനകഥ. മതപരിവര്‍ത്തന നിയമം നടപ്പിലാക്കിയ കര്‍ണാടകയില്‍ 59 അതിക്രമങ്ങളാണ് ഉണ്ടായത്. വൈദികരും കന്യാസ്ത്രീകളും പള്ളികളും ആക്രമിക്കപ്പെട്ടു. യേശുക്രിസ്തുവിന്റെ രൂപവും ആക്രമിക്കപ്പെട്ടു. ഒടുവില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ധനസഹായവും നിര്‍ത്തലാക്കി. ആര്‍.എസ്.എസ്, ബിജെപി, ബജ്‌രംഗ്ദള്‍ എന്നീ ഹിന്ദുത്വ ശക്തികളാണ് അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം. യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഹെല്‍പ്പ് ലൈനിലാണ് അതിക്രമങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.